Wednesday, January 23, 2019

വേദാന്തദര്‍ശനത്തെപ്പറ്റി സ്വാമി വിവേകാനന്ദന്‍ പറയുന്നു 
മനുഷ്യന്‍ ജനിക്കുന്നില്ല, മരിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍പ്പോകുന്നുമില്ല. ആത്മാവിനെസ്സംബന്ധിച്ചു പുനര്‍ജ്ജന്മമെന്നതു കേവലം മിഥ്യാസങ്കല്‍പ്പമാണ് എന്നത്രേ വേദാന്തി പറയുന്നത്. പേജുകള്‍ മറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പുസ്തകമാണ് ഇതിനു ദൃഷ്ടാന്തം. പുസ്തകമാണ് പരിണാമവിധേയം. വായിക്കുന്ന മനുഷ്യനല്ല. ഓരോ ആത്മാവും സര്‍വ്വവ്യാപിയാണ്. അതിനാല്‍ അതെവിടെ പോകാന്‍, എവിടെ വരാന്‍? ഈ ജനനങ്ങളും മരണങ്ങളും പ്രകൃതിയിലെ മാറ്റങ്ങള്‍; നമ്മുടെ മാറ്റങ്ങളെന്നു നാം തെറ്റിദ്ധരിക്കുന്നു.
പുനര്‍ജ്ജന്മം പ്രകൃതിയുടെ പരിണാമവും ഉള്ളിലെ ഈശ്വരന്റെ അഭിവ്യക്തിയുമാണ്. ഓരോ ജീവിതവും അതീതജീവിതങ്ങളാകുന്ന അടിസ്ഥാനത്തിന്മേല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കയാണെന്നും നമുക്കു നമ്മുടെ ഭൂതകാലം മുഴുവന്‍ കാണാന്‍ കഴിഞ്ഞാല്‍ നാം സ്വതന്ത്രരാകുമെന്നും വേദാന്തം പറയുന്നു. സ്വതന്ത്രനാകാനുള്ള അഭിവാഞ്ഛ ബാല്യംമുതല്‍ക്കേ ആദ്ധ്യാത്മികപ്രവണതയുടെ രൂപത്തില്‍ പ്രകടമാകുന്നു. എതാനും വത്സരങ്ങള്‍ക്കുള്ളില്‍ സര്‍വ്വസത്യവും വ്യക്തമാകുന്നു. ഈ ജീവിതം അവസാനിപ്പിച്ച്, അടുത്തതിനു കാത്തിരിക്കുമ്പോഴും മനുഷ്യന്‍ പ്രപഞ്ചത്തിനുള്ളില്‍ത്തന്നെ.
ആത്മാവിനെ ഇങ്ങനെ ചിത്രീകരിക്കാം. വാളിനു മുറിക്കാനോ, കുന്തത്തിനു തുളയ്ക്കാനോ, തീയിനു ചുടാനോ വെള്ളത്തിന് അലിയിക്കാനോ കഴിയാത്തതും അവിനാശിയും സര്‍വ്വവ്യാപിയുമാണ് ആത്മാവ്. അതിനാല്‍, അതിനെച്ചൊല്ലി ഖേദിക്കേണ്ട.
നമ്മുടെ അനുഭവം ഇതിനുമുമ്പ് വളരെ ചീത്തയായിരുന്നിട്ടും അതു ഭാവിയില്‍ നന്നാകുമെന്നു നാംവിശ്വസിക്കുന്നു. എല്ലാവര്‍ക്കും ശാശ്വതമോചനം ഉണ്ടെന്നുള്ളത് ഒരടിസ്ഥാനതത്ത്വമാണ്. എല്ലാവരും മുക്തരായേ തീരൂ. മുക്തരാകണമെന്ന ആഗ്രഹത്താല്‍ ഉത്തേജിതരായി നാം യത്‌നം ചെയ്യേണ്ടിയിരിക്കുന്നു. ഈ ഒരാഗ്രഹമൊഴിച്ച് മറ്റാഗ്രഹങ്ങളെല്ലാം വ്യാമോഹമാണ്. ഓരോ സല്‍ക്കര്‍മ്മവും ആ സ്വാതന്ത്യ്രത്തിന്റെ ഓരോ അഭിസ്ഫുരണമാണെന്നാണ് വേദാന്തി പറയുന്നത്.
ഈ ലോകത്തിലെ തിന്മയെല്ലാം പോയ്മറയുന്ന ഒരു കാലം വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതെങ്ങനെ സംഭവിക്കാം? ഈ പ്രവാഹം അവിരാമം തുടരുന്നു. ഒരറ്റത്തുകൂടി ജലരാശി പുറത്തേക്കൊഴിയുന്നെങ്കില്‍ മറ്റേ അറ്റത്തുകൂടി അകത്തേയ്ക്കു വരുന്നുമുണ്ട്.
നിങ്ങള്‍ പവിത്രനും പരിപൂര്‍ണ്ണനുമാണ്. നന്മയ്ക്കും തിന്മയ്ക്കും അതീതമായ ഒരവസ്ഥയുണ്ട്. അതാണ് നിങ്ങളുടെ സ്വപ്രകൃതി എന്ന് വേദാന്തം പറയുന്നു. അതു നന്മയെക്കാളും ഉല്‍കൃഷ്ടമാണ്. നന്മ തിന്മയെക്കാള്‍ കുറഞ്ഞ ഭേദഭാവനമാത്രം.
ഞങ്ങള്‍ക്കു തിന്മയെന്ന സിദ്ധാന്തമില്ല. ഞങ്ങള്‍ അതിനെ അജ്ഞാനം എന്നു പറയുന്നു. മനുഷ്യര്‍ തമ്മിലുള്ള പെരുമാറ്റവും ഇടപാടുകളും മുഴുവന്‍, സന്മാര്‍ഗ്ഗസദാചാരമൊക്കെ, പ്രപഞ്ചത്തിനുള്ളില്‍പെട്ടതാണ്. സത്യത്തിന്റെ സമ്പൂര്‍ണ്ണാഖ്യാനമെന്ന നിലയില്‍, ഈശ്വരന് അജ്ഞാനം കല്‍പ്പിക്കുവാന്‍ ഞങ്ങള്‍ മുതിരില്ല. അവിടുത്തെ സച്ചിദാനന്ദസ്വരൂപനെന്നാണ് ഞങ്ങള്‍ നിര്‍വ്വചിക്കുന്നത്. നിരപേക്ഷവസ്തുവിനെ ചിന്തയ്‌ക്കോ വാക്കിനോ വിഷയമാക്കാനുള്ള ഏതു സംരംഭവും അതിനെ സാപേക്ഷവും പരിമിതവുമാക്കി അതിന്റെ യഥാര്‍ത്ഥപ്രകൃതിയെ ഭഞ്ജിക്കുന്നതാകുന്നു.
ഒരു കാര്യം ഓര്‍മ്മിക്കേണ്ടതുണ്ട്-അഹം ബ്രഹ്മാസ്മി എന്ന് ഇന്ദ്രിയങ്ങളുടെ ലോകത്ത് വര്‍ത്തിക്കുന്നിടത്തോളം ആര്‍ക്കും പറയാവതല്ല. ഇന്ദ്രിയലോകത്തില്‍ നിങ്ങള്‍ ഈശ്വരന്‍തന്നെയാണെന്നു പറഞ്ഞാല്‍, നിങ്ങളെ തെറ്റു ചെയ്യാതെ, തടയാന്‍ എന്തിരിക്കുന്നു? അതിനാല്‍ നിങ്ങളുടെ ഐശ്വരഭാവപ്രഖ്യാപനം ഇന്ദ്രിയാതീതമേഖലയിലേ സാധുവാകൂ.
ഞാന്‍ ഈശ്വരനാണെങ്കില്‍, ഇന്ദ്രിയപരമായ പ്രവണതകള്‍ക്കതീതനും അതിനാല്‍ തെറ്റു ചെയ്യാത്തവനുമാകണം. സദാചാരനിഷ്ഠ മനുഷ്യന്റെ പരമലക്ഷ്യമല്ല. പരമലക്ഷ്യമായ സ്വാതന്ത്യ്രപ്രാപ്തിക്കുള്ള ഉപായമാണ്. ഈ ദിവ്യത്വാനുഭൂതിക്കു സഹായിക്കുന്ന മാര്‍ഗ്ഗമാണ് യോഗം എന്നു വേദാന്തം പറയുന്നു. അന്തഃസ്വാതന്ത്ര്യത്തിന്റെ സാക്ഷാത്ക്കാരം കൊണ്ടുതന്നെ മനുഷ്യന് ഈശ്വരത്വം സിദ്ധിക്കാമെന്നും മറ്റെല്ലാം അതിനു വഴങ്ങിക്കൊള്ളുമെന്നും വേദാന്തം പറയുന്നു. ചാരിത്രവും സദാചാരവും അതാതിന്റെ യോഗ്യസ്ഥാനങ്ങളില്‍ നിരന്നുകൊള്ളും.
അദ്വൈതവേദാന്തത്തിന്നെതിരായ ആക്ഷേപങ്ങളുടെ രത്‌നച്ചുരുക്കമിതാണ്-അത് ഇന്ദ്രിയസുഖങ്ങള്‍ക്കുപകരിക്കുന്നില്ലല്ലോ എന്ന്. അത് ശരിയാണെന്ന് ഞങ്ങള്‍ സസന്തോഷം സമ്മതിക്കുന്നു. വേദാന്തത്തിന്റെ തുടക്കം കടുത്ത ദോഷദര്‍ശിതയോടെയാണെങ്കിലും അതു വാസ്തവത്തില്‍ അവസാനിക്കുന്നതു ശുഭദര്‍ശിതയോടെയാണ്. ഇന്ദ്രിയാനുഭൂതിപരമായ ശുഭദര്‍ശിതമായ ഞങ്ങള്‍ നിരാകരിക്കുന്നു. ഇന്ദ്രിയാതീതമായ, ശരിയായ, ശുഭദര്‍ശിതയെ കൈക്കൊള്ളുകയും ചെയ്യുന്നു. ആ യഥാര്‍ത്ഥമായ ആനന്ദം ഇന്ദ്രിയങ്ങളിലല്ല, ഇന്ദ്രിയങ്ങള്‍ക്കുപരിയാണ്. അത് എല്ലാവരിലും കുടിക്കൊള്ളുന്നുമുണ്ട്. സാധാരണ നാം
കാണുന്ന തരത്തിലുള്ള ശുഭദര്‍ശിത ഇന്ദ്രിയങ്ങള്‍ വഴി മനുഷ്യരെ നാശഗര്‍ത്തത്തിലേക്കു നയിക്കുന്നതാണ്. ഞങ്ങളുടെ തത്ത്വശാസ്ത്രത്തില്‍ നിരാസത്തിനു വലിയ പ്രാധാന്യമുണ്ട്. നിരാസത്തില്‍ പരമാര്‍ത്ഥാത്മാവിന്റെ സ്ഥിരീകരണം ഉപലക്ഷിതമായിരിക്കുന്നു. ഇന്ദ്രിയപ്രത്യക്ഷമായ ലോകത്തെ നിരസിക്കയാല്‍ വേദാന്തം ദോഷദര്‍ശിയും ഇന്ദ്രിയാതീതമായ പരമാര്‍ത്ഥലോകത്തെ സ്ഥിരീകരിക്കയാല്‍ ശുഭദര്‍ശിയുമാണ്. വേദാന്തം ബുദ്ധിക്കു വിഷയമല്ലാത്ത ഒന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും മനുഷ്യന്റെ യുക്തിചിന്താശക്തിയെ ധാരാളം അംഗീകരിക്കുന്നു. അതിലേക്കുള്ള വഴി ബുദ്ധിയില്‍ക്കൂടിയാണെന്നുമാത്രം.
janmabhumi

No comments: