Thursday, January 24, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-92

പ്രസാദയേ ത്വാം കൗസല്ല്യേ
രചിതോയം മയാജ്ഞലിഹി
വത്സലാ ച നൃശംസാ ച
ത്വം ഹി നിത്യം പരേഷ്വപി
ദശരഥൻ പറയുന്നു ഞാൻ നിനക്ക് ദ്രോഹം ചെയ്തിരിക്കുന്നു കൗസല്ല്യേ. ഈ നിലയിൽ ഞാനൊരിക്കലും നിന്നെകൊണ്ടു വന്നു നിർത്തരുതായിരുന്നു. പക്ഷേ അങ്ങനെ ഒരു നില വന്നു ചേർന്നിരിക്കുന്നു എന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ഇതൊന്നും ഞാൻ മനപൂർവ്വം ചെയ്തതല്ല. എന്നാൽ ഋഷികൾ ഒരു ശാസ്ത്രം പറയുന്നുണ്ട്.

ഭർത്താ ദുകലു നാരിണാം ഗുണവാൻ നിർഗുണോപിവ ധർമ്മം ഭിമൃഷമാനാനാം പ്രത്യക്ഷം ദേവി ദേവതം

ഒരു ഭർത്താവ് ഗുണമുള്ളവനോ നിർഗുണനോ ദുഷ്ടനോ നല്ലവനോ എന്തും ആയി കൊള്ളട്ടെ അയാളെ വരിക്കുമ്പോൾ അവൾ മോക്ഷത്തിനായാണ് വരിക്കുന്നത്. എവിടെയെങ്കിലും പൂർണ്ണ സമർപ്പണം അനിവാര്യമെന്ന് ഋഷികൾ പറയുന്നു . ഒരു സ്ത്രീക്ക്  ആശ്രയം മുഖ്യമായതിനാൽ, പ്രത്യേകിച്ച് കർമ്മവിധാനമൊന്നും സ്ത്രീക്ക് വിധിച്ചിട്ടില്ല. എല്ലാ കർമ്മങ്ങളും ഭർത്താവിനായി കൊണ്ട് നിർവ്വഹിച്ച് ഭർത്താവിന് സമർപ്പിക്കേണ്ടതാണ്. എന്നാൽ ഭർത്താവ് ചെയ്യുന്നതിന്റെ കർമ്മ ഫലങ്ങൾ ഭാര്യയ്ക്കും വന്നു ചേരുന്നതാണ്. അതിനാൽ ഭാര്യ ഭർത്താവിൽ ശരണാഗതി ചെയ്യേണ്ടതാണ്. ഒരു ഭർത്താവാണ് ഭാര്യക്ക് പ്രത്യക്ഷ ദൈവമായിരിക്കുന്നത്. അതിനാൽ ധർമ്മത്തെ മാനിക്കുന്ന നീ ഇനിയും ഇങ്ങനെ വാക്കുകൾ കൊണ്ട് എന്നെ നോവിക്കരുത്.

ഞാൻ ഇപ്പോൾ തന്നെ വ്രണത്തിൽ ഉപ്പ് തേച്ച പോലെ ഉള്ള് നീറി നിൽക്കുകയാണ്. അതിനാൽ കൈ കൂപ്പി യാചിക്കയാണ് എന്നെ ഇനിയും ഉപദ്രവിക്കരുത്.
പ്രസീദ ശിരസ്സാ യാചേ
ഭൂമൂനി പതിതാസ്മിതേ
യാചിതാ സ്മിഹാ ദേവ
ഛന്ദ വ്യാഹം നഹി ത്വയാം

കൗസല്ല്യ ഇത് കേട്ട് മിഴിച്ചിരുന്നു. ശോകം വരുമ്പോൾ ധർമ്മം അധർമ്മം എല്ലാം വിസ്മരിക്കും. രാഗദ്വേഷങ്ങൾ ഉള്ള ഒരുവന് തന്റെ മുന്നിൽ ഉള്ള വസ്തുതകൾ കാണാൻ സാധിക്കില്ല. സംഘം വന്നാൽ പിന്നെ ഏതു വസ്തുവിനേയും ,നമ്മൾ കൊടുക്കുന്ന നിറങ്ങളോടെയാണ് കാണുന്നത് അല്ലാതെ അതിന്റെ സത്യാവസ്ഥ ദർശിക്കാൻ സാധിക്കാതെ പോകുന്നു.

കൗസല്യ നമസ്കരിച്ചു കൊണ്ട് പറഞ്ഞു ഞാൻ മഹാപാപം ചെയ്തുവല്ലോ. എപ്പോളും തന്നെ പ്രസാദിപ്പിക്കുന്ന ഭർത്താവ് .അങ്ങനെയുള്ള ഭർത്താവിന് എന്ത് തെറ്റിന്റെ പേരിലായാലും അദ്ദേഹം തൊഴുത് ക്ഷമ ചോദിക്കാൻ ഇടയുണ്ടാക്കരുതായിരുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ അത് ഒരു സ്ത്രീക്ക് മഹാപാപമാണ്.

നൈഷാഹിസാ സ്ത്രീ ഭവതി
ശ്ലാഘനീയേന ധീമതാം
ഉഭയോർ ലോകയോർ ലോകേ
പത്യാ യാ സംപ്രസാദ്യതേ
ശോകമാണ് എന്നെ ഈ നിലയിലെത്തിച്ചത് .
ശോകോ നാശയതേ ധൈര്യം
ശോകോ നാശയതേ ശ്രുതം
ശോകോ നാശയതേ സർവ്വം
നാസ്തി ശോകസമോ രിപുഹു.
ഒരു പാട് ശാസ്ത്രങ്ങൾ, ഗ്രന്ഥങ്ങൾ വായിച്ചാലും ,സത്സംഗങ്ങൾ ചെയ്താലും ശോകം ആ അറിവിനെ ഒക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതെയാക്കുന്നു. അതിനാൽ ശോകം പോലെയൊരു ശത്രു വേറെയില്ല. ശോകത്തിനാൽ എന്റെ ധർമ്മം ഞാൻ മറന്നു. എന്നോട് ക്ഷമിച്ചാലും എന്ന് പറഞ്ഞ് ദശരഥനെ നമസ്കരിച്ചു കൗസല്ല്യ.

ദശരഥൻ പറഞ്ഞു അവനവന്റെ കർമ്മ ഫലം അനുഭവിച്ചല്ലേ പറ്റു. എന്റെ കർമ്മ ഫലം ഞാൻ അനുഭവിക്കുന്നു.

Nochurji 🙏 🙏

No comments: