Wednesday, May 22, 2019



 Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ - സാംഖ്യയോഗം - 77

സത്ത് അഴിവില്ലാത്തതാണ്. സദ് വസ്തു, സത്ത് എന്നു വച്ചാൽ ആത്മാ എന്നർത്ഥം, ഭഗവാൻ എന്നർത്ഥം, സ്വരൂപം എന്നർത്ഥം, ഉണർവ്. അസത്ത് എന്നു വച്ചാൽ ശരീരം മുതലായിട്ടുള്ളതൊക്കെ. വിഗ്രഹേന്ദ്രിയ പ്രാണ പ്രാണധീതമഹ, നാഹം ഏക സദ്തത് ജഡം ഹി അസത്ത്. ഭഗവാൻ രമണമഹർഷി ഈ സത്തിനെയും അസത്തിനെയും വളരെ അടുത്തു കാണിച്ചു തന്നു. വിഗ്രഹം എന്നു വച്ചാൽ ശരീരം , ഇന്ദ്രിയം , പ്രാണൻ, ബുദ്ധി ഇതൊക്കെ ചെന്നു ലയിക്കുന്ന സുഷുപ്തിയിലുള്ള തമസ്സ്, അവ്യക്തം ഇതൊക്കെ തന്നെ ജഡമാണ്, അസത്ത് ആണ്. നാഹം ഇതൊന്നും ഞാനല്ല. നാഹം ഏക സത്ത്, ഞാൻ ആരാണ് എന്നു വച്ചാൽ ഇതിനൊക്കെ ജീവൻ കൊടുത്തുകൊണ്ട് സാന്നിദ്ധ്യ മാത്രം കൊണ്ട് ഇതിനെയൊക്കെ ഉജ്ജീവിപ്പിച്ചു കൊണ്ട് പ്രകാശിക്കുന്ന വസ്തുവാണ് ഞാൻ. ഞാൻ സത്ത് ഇതൊക്കെ അസത്ത്. ഇതു രണ്ടും വേർതിരിച്ചു കണ്ടവർ പരമാർത്ഥം കണ്ടിരിക്കുന്നു. പരമാർത്ഥ ദർശികളാണ്. അങ്ങനെ ഹൃദയത്തിൽ സത്തിനെ കണ്ടാൽ, അതായത് ഈശ്വരനെ കണ്ടാൽ ദൃഷ്ടി ജ്ഞാനമയമായാൽ ജഗത്തു മുഴുവൻ ബ്രഹ്മമയം. ദൃഷ്ടിംജ്ഞാനമയിം കൃത്വാ പശ്യേത് ബ്രഹ്മമയം ജഗത്ത്. ദൃഷ്ടി ജ്ഞാനമയമാണെങ്കിൽ ജഗത്തിൽ ജഡ പദാർത്ഥങ്ങൾ കാണില്ല ചൈതന്യമേ കാണുള്ളൂ. കാണുന്നതൊക്കെ ചൈതന്യ മയം. ദൃഷ്ടി അജ്ഞാനാമൃതമാണെങ്കിലോ ജഗത്തില് പദാർത്ഥ ഭാവനം. 
( നൊച്ചൂർ ജി )
[22/05, 03:02] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 158* 

ദധീചി പറഞ്ഞു. നിങ്ങൾ ദേവന്മാരാണ്. മനുഷ്യർക്ക് ശരീരത്തിലുണ്ടാവുന്ന വേദന ഒന്നും നിങ്ങൾക്ക് മനസ്സിലാവില്ല്യ. 

അപി വൃന്ദാകരാ യൂയം ന ജാനീഥ ശരീരിണാം 
സംസ്ഥായാം യസ്ത്വഭിദ്രോഹോ ദുസ്സഹശ്ചേതനാപഹ:

അങ്ങനെ പറഞ്ഞാലെങ്കിലും വേണ്ട, നട്ടെല്ല് വേണ്ട  എന്ന് പറയേണ്ടേ. നമ്മളുടെ അടുത്ത് വന്ന് ഒരാൾ ഒരു കാര്യം ചോദിക്കണു. കുറച്ച് വിഷമം ണ്ടെങ്കിൽ വേണ്ട എന്ന് മര്യാദയോടെ തന്നെ പറയും. വിഷമം ണ്ട്. എന്നാൽ വേറെ വഴി നോക്കണം. ഇദ്ദേഹം ആദ്യം തന്നെ പറഞ്ഞിരിക്കണു വേദന ആണെന്ന്. അപ്പോ ദേവന്മാർ പറയണത് വേദന ഒക്കെ ണ്ടാവും എന്ന് ഞങ്ങൾക്ക് അറിയാം. പക്ഷേ ഞങ്ങൾക്ക് വേറെ നിവൃത്തി ഇല്ല്യ. 

നനു സ്വാർത്ഥപരോ ലോകോ ന വേദ പരസംകടം 

ഈ  ലോകത്തിൽ സ്വാർത്ഥന്മാരായിട്ടുള്ളവർ മറ്റുള്ളവരുടെ സങ്കടം ഒന്നും മനസ്സിലാക്കില്ല്യ. അതുകൊണ്ട് ഞങ്ങൾക്ക് നട്ടെല്ല് കിട്ടിയേ തീരൂ.
ദധീചി യോഗസ്ഥിതിയിൽ ഇരുന്നു കൊണ്ട് ശരീരം ഉപേക്ഷിച്ചു. ആ നട്ടെല്ല് ഭഗവദ് അർപ്പണമാക്കി കൊടുത്തു. അതുകൊണ്ട് വൃത്ര ഹത്യ. 


ഇതില് ചെറിയ ഒരു തത്വം ണ്ട്.  യോഗസാധനകളൊക്കെ ചെയ്യുമ്പോ ആളുകൾ ഈ നട്ടെല്ലിനെ ആണ് സ്ഥാനമായിട്ട് പറയണത്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം,  അനാഹതം, ആജ്ഞാ വിശുദ്ധി തുടങ്ങിയ ചക്രങ്ങളിലൂടെ ഒക്കെ ഈ കുലകുണ്ഡലിനി ശക്തി മുകളിലേയ്ക്ക് ഉയർന്നു പോയി സഹസ്രാരപത്മത്തിൽ ചെല്ലണം. ഇതിനൊക്കെ യോഗികൾ മെനക്കെട്ടു സ്വപയത്നം കൊണ്ട് കഠിനമായി ശ്രമിക്കും. 

ഭക്തൻ എന്ത് ചെയ്യുന്നു എന്ന് വെച്ചാൽ തന്റെ സകലചക്രങ്ങളേയും ഭഗവാന് അങ്ങട് അർപ്പിക്കാ. ഇവിടെ വൃത്രനെ അജ്ഞാനമായോ അഹങ്കാരമായോ ഒക്കെ എടുക്കാണെങ്കിൽ ആ അഹങ്കാരഹത്യയ്ക്ക്  ഇതിനെ ഭഗവാന് അർപ്പിക്കണം. അങ്ങനെ അർപ്പിക്കുമ്പോ പിന്നീടുള്ള ചുമതല മുഴുവൻ ഭഗവാന്റേതായി.

 ദധീചി യുടെ അംഗം കൊണ്ട് വജ്രായുധം ണ്ടാക്കി ആ വജ്രായുധം എടുത്ത് കൊണ്ട് ഇന്ദ്രൻ വൃത്രന്റെ മുമ്പില് വന്നു നില്ക്കാണ്. കുറച്ച് നേരം യുദ്ധം ചെയ്തു. ഇന്ദ്രന്റെ കൈയ്യിലുള്ള ഗദ ചുവട്ടിൽ വീണു. നിരായുധനായിട്ട് നില്ക്കാണ്.

ഇന്ദ്രന്റെ കൈയ്യിലെ വജ്രം കണ്ടപ്പോ അസുരന്മാരൊക്കെ ഓടി. വൃത്രന്റെ കൂടെ ആരൂല്ല്യ തനിച്ചാണ്. ഇതാണേ ലോകത്തിന്റെ സ്ഥിതി. നമുക്ക് ശക്തി ഉള്ളപ്പോ ധൈര്യം ഉള്ളപ്പോ കുറേ ആളുകൾ കൂടെ നില്ക്കും. അയാളുടെ ശക്തി ക്ഷയിക്കുമ്പോ കൂടെ ആരും ണ്ടാവില്ല്യ. ഇവിടെ നിന്നവർ അവിടെ നില്ക്കും. 
ശ്രീനൊച്ചൂർജി 
 *തുടരും. .*

No comments: