Saturday, April 25, 2020

വിവേകചൂഡാമണി - 117
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

പ്രപഞ്ചത്തെ അനുഭവിപ്പിക്കുന്ന മനസ്സ്

ശ്ലോകം 170
സ്വപ്‌നേ/ര്‍ത്ഥശൂന്യേ സൃജതീ സ്വശക്ത്യാ
ഭോക്ത്രാദി വിശ്വം മന ഏവ സര്‍വ്വം
തഥൈവ ജാഗ്രത്യപി നോ വിശേഷഃ
തത് സര്‍വമേതത് മനസോ വിജൃംഭണം

സ്വപ്നത്തിൽ സ്വപ്നലോകത്തേയും അതിനെ അനുഭവിക്കുന്നയാളെയുമെല്ലാം മനസ്സ് തന്റെ ശക്തികൊണ്ടുതന്നെയാണ് സൃഷ്ടിക്കുന്നത്.  അവിടെ അനുഭവിക്കുന്ന കാര്യങ്ങളും അനുഭവിക്കുന്നയാളും മനസ്സാണ്.  അതുപോലെതന്നെയാണ് ഉണർന്നിരിക്കുമ്പോഴും; മനസ്സിന്റെ വിജൃംഭണമാണ് ഇക്കാണാവുന്നതെല്ലാം. 

സ്വപ്നാവസ്ഥയിൽ ബാഹ്യവിഷയങ്ങളുമായി ഒരു ബന്ധവുമില്ല എങ്കിലും അവിടെയൊരു പ്രപഞ്ചവും അതിനെ അനുഭവിക്കലും നടക്കുന്നുണ്ട്.  മനസ്സാണ് ഇതിനു പിന്നിൽ കളിക്കുന്നത്.  ഉണർന്നിരിക്കുമ്പോൾ കണ്ടതും കേട്ടതുമായ കാര്യങ്ങളെത്തുടർന്ന് ഉള്ളിലുണ്ടാകുന്ന വാസനയാണ് സ്വപ്നത്തെയുണ്ടാക്കുന്നത്.  രണ്ടിലും മനസ്സിന്റെ പ്രകടനം കാണാം.

സ്വപ്നത്തിന് ഉണർന്നിരിക്കുന്ന അവസ്ഥയുമായി സമ്പർക്കമില്ല.  മനസ്സ് തന്നിൽനിന്നുതന്നെ സ്വപ്നാഭിമാനിയായ ഭോക്താവിനേയും സ്വപ്നലോകത്തേയും സ്വപ്നാനുഭവങ്ങളേയും സൃഷ്ടിക്കുന്നു.  ഭോക്താവ്‌ എന്നാൽ അനുഭവിക്കുന്നയാൾ.  അനുഭവ വിഷയങ്ങളെ ഭോജ്യം എന്ന് പറയും.  സുഖദുഃഖങ്ങൾ ഇടകലർന്ന അനുഭവങ്ങളെ ഭുക്തി എന്നു വിളിക്കും.  ഇവ മൂന്നിനേയും സ്വപ്നത്തിൽ മനസ്സ് തന്നെ സൃഷ്ടിക്കുന്നു.  മൂന്നും മനസ്സ് തന്നെ.

എല്ലാവരും ഉണർന്നിരിക്കുന്ന ജാഗ്രദവസ്ഥയിലും മനസ്സ് തന്നെയാണ് പ്രകടമാകുന്നത്.  എല്ലാം മനസ്സിന്റ കല്പനയാണ്.  തന്റെ വാസനയ്ക്കനുസരിച്ച് ഉള്ളിൽ ഉണ്ടായ സ്വപ്നലോകം ഉള്ളതുപോലെ തോന്നുമെങ്കിലും അത് ശരിയ്ക്കും ഇല്ലാത്തതാണ്.  സ്വപ്നം വിട്ടാൽ സ്വപ്നലോകവും ഇല്ലാതെയായി.  ജാഗ്രത്തിലെ പ്രപഞ്ചവും ഇതുപോലെത്തന്നെ.  ഉള്ളതുപോലെ തോന്നിക്കുന്നതാണ് - മിഥ്യയാണ്.  മനസ്സിന്റെ ഒരു പ്രത്യേക തരത്തിലുള്ള പ്രകടമാകലാണ് ബാഹ്യലോകം.  മനസ്സ് അടങ്ങിയാൽ, നിശ്ചലമായാൽ ജഗത് പ്രതീതി നശിക്കും.  പിന്നെ ഈ ലോകം ഉണ്ടെന്നേ തോന്നില്ല.  അപ്പോൾ ഒരു ചോദ്യം ഉണ്ടാകാനിടയുണ്ട്; നമ്മൾ കണ്ടില്ലെങ്കിലും  മറ്റുള്ളവർ ലോകത്തെ കാണുന്നില്ലേ? അനുഭവിക്കുന്നില്ലേ? എന്ന്.  മറ്റുളളവരും നമ്മുടെ മനസ്സിന്റെ പ്രകടമാകില്ലേ... ഇങ്ങനെ എല്ലാവരുടേയും മനസ്സ് അടങ്ങിയാൽ പ്രപഞ്ചമുണ്ടാവുകയില്ല. 

മനസ്സ് നമ്മെക്കൊണ്ട് ഈ നാനാത്വ പ്രപഞ്ചത്തിനെ അനുഭവിപ്പിക്കുകയാണ്.   അതിൽനിന്ന് മോചനം വേണമെങ്കിൽ മനസ്സിന്റ സ്വാധീനത്തിൽ നിന്ന് മുക്തരാവണം.  മനസ്സിനെ നല്ലപോലെ നിയന്ത്രിച്ച് ബാഹ്യലോകത്തിലേക്ക് പോകാതെ നോക്കണം.  ഉള്ളിലേക്ക് തിരിയുകയാണ് വേണ്ടത്.

ശ്ലോകം 171
സുഷുപ്തികാലേ മനസി പ്രലീനേ
നൈവാസ്തി കിഞ്ചിത് സകല പ്രസിദ്ധേഃ
അതോ മനഃ കല്പിത ഏവ പുംസഃ
സംസാര ഏതസ്യ ന വസ്തുതോ/സ്തി

സുഷുപ്തിയിൽ മനസ്സ് പൂർണ്ണമായും ലയിച്ചുപോകുമ്പോൾ ഒരു വസ്തുവും ഇല്ല എന്നത് എല്ലാവർക്കും അനുഭവമുള്ള കാര്യമാണ്.  അതിനാൽ മനസ്സിന്റെ വെറും കല്പന മാത്രമാണ് സംസാരം.  വാസ്തവത്തിൽ അതിന് ഉണ്മയില്ല. 

നല്ല ഉറക്കത്തിൽ ഒന്നും അറിഞ്ഞില്ല എന്നാണ് എല്ലാവരുടേയും അനുഭവം. അപ്പോൾ മനസ്സ് പൂർണ്ണമായും ലയിക്കുന്നതിനാലാണ് യാതൊരുവിധ അനുഭവവും ഉണ്ടാകാത്തത്.  മനസ്സ് കാരണരൂപത്തിൽ നിലകൊള്ളും.  സപ്നത്തിലും ജാഗ്രത്തിലും നാമനുഭവിക്കുന്നതൊക്കെ മനസ്സിന്റെ കല്പനയാണെന്നറിയാം.  മനസ്സ് വ്യാപാരിച്ചാൽ മാത്രമേ അനുഭവമുണ്ടാകൂ.  മനസ്സാകും മാധ്യമമാണ് നമുക്ക് പ്രപഞ്ച അനുഭവത്തെത്തരുന്നത്.  മനസ്സിനെ മാറ്റിയാൽ പിന്നെ പ്രപഞ്ചമില്ല.  അതിനാൽ സംസാരം മനസ്സിന്റെ തന്നെ കളിയാണ്.
Sudha bharat 

No comments: