Sunday, April 19, 2020

വിവേകചൂഡാമണി - 115
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ഇന്ദ്രിയ വിഷയങ്ങൾ എരിയുന്ന മനോമയകോശം

മനോമയകോശ വിവരണം തുടരുന്നു;

ശ്ലോകം 168
പഞ്ചേന്ദ്രിയൈഃ പഞ്ചഭിരേവ ഹോതൃഭിഃ
പ്രചീയമാനോ വിഷയാജ്യധാരയാ
ജാജ്വല്യമാനോ ബാഹുവാസനേന്ധനൈഃ
മനോമയാഗ്നിർവഹതി പ്രപഞ്ചം

മനോമയമാകുന്ന ഹോമാഗ്നിയിൽ പലതരത്തിലുള്ള വാസനകളാകുന്ന വിറക് എരിഞ്ഞുകൊണ്ടിരിക്കുന്നു.  പഞ്ചേന്ദ്രിയങ്ങളാകുന്ന ഹോതാക്കൾ, സദാ വിഷയമാകുന്ന നെയ്യ് ഒഴിച്ചുകൊണ്ടിരിക്കുന്നതിനാൽ അത് ആളിക്കത്തുന്നു.  ഇങ്ങനെ മനോമയകോശം പ്രപഞ്ചത്തെ നിലനിർത്തുന്നു.

വൈദിക കർമ്മമായ അഗ്നിഹോത്രത്തിന്റെ മനോഹരമായ ഉദാഹരണത്തിലൂടെ മനോമയകോശത്തെ വർണ്ണിക്കുന്നു. അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിക്കുന്നതിലൂടെയാണ് യജ്ഞയാഗങ്ങൾ തുടങ്ങുക. അഗ്നി ജ്വലിച്ചാൽ പിന്നെ വിറകും ഹോമദ്രവ്യങ്ങളുമിട്ട് കത്തിച്ചുകൊണ്ടേയിരിക്കും.  ഹോതാക്കളും യജമാനനും മന്ത്രങ്ങൾ ചൊല്ലിയാണ് ഹവിസ്സ് അർപ്പിക്കുക. ആജ്യമുൾപ്പടെ ഹോമദ്രവ്യങ്ങൾ ഓരോന്ന് സമർപ്പിക്കുമ്പോൾ തീ ആളിക്കത്തും.  കർമ്മകാണ്ഡത്തിന്റെ നട്ടെല്ലായ യജ്ഞയാഗാദികൾ ഒരുകാലത്ത് സുപരിചിതമായിരുന്നു.  അതിനാലാണ് ഇത്തരം ഉദാഹരണത്തെ പറഞ്ഞത്.  കർമ്മകാണ്ഡം മനോമയകോശം പോലെ സംസാരത്തിൽ നമ്മെ പിടിച്ചുകെട്ടുന്നതാണെന്നും ഇവിടെ കാണാം.

മനോമയകോശം ആളിക്കത്തുന്ന ഹോമകുണ്ഡം പോലെയാണ്.  മനോമയമാണ് ഹോമാഗ്നി.  അതിൽ വാസനകളാണ് എരിയുന്നത്.  പഞ്ച ജാനേന്ദ്രിയങ്ങളാണ് ഹോമം ചെയ്യുന്നവരായ ഹോതാക്കൾ. 

ഇന്ദ്രിയ വിഷയങ്ങളാണ് ഹോമദ്രവ്യങ്ങൾ.  ഇന്ദ്രിയങ്ങളാകുന്ന ഹോതാക്കൾ ശബ്ദ, സ്പർശ, രസ, രൂപ, ഗന്ധങ്ങളാകുന്ന വിഷയങ്ങളെ നിരന്തരം ഹോമാഗ്നിയിലേക്ക് സമർപ്പിക്കുന്നു.  എങ്ങിനെയാണോ നെയ്യ് ഒഴിച്ചാൽ ഹോമകുണ്ഡം കത്തിജ്ജ്വലിക്കുന്നത്, അതുപോലെ, വിഷയങ്ങളായ ആജ്യം മനോമായ ഹോമാഗ്നിയെ വർദ്ധിപ്പിക്കും.

വാസനകളാകുന്ന വിറകും മറ്റ് ഇന്ധനങ്ങളും കത്തുമ്പോൾ ഉയരുന്ന തീനാളങ്ങളാണ് സങ്കല്പങ്ങളും വികല്പങ്ങളും, മനസ്സിലെ കലങ്ങിമറിച്ചിലുകളും മറ്റ് വിക്ഷോപങ്ങളുമൊക്കെ.  വിക്ഷേപ ശക്തി വർദ്ധിപ്പിക്കുന്നവയാണ് വാസനയുടെ ഈ ഇന്ധനക്കൂട്ടുകൾ.

വൈദിക യജ്ഞത്തിൽ അഗ്നിദേവനെയാണ് ഭജിക്കുന്നത്,  അല്ലെങ്കിൽ അഗ്നി മുഖാന്തരം എല്ലാ ദേവതമാരെയും.  യജ്ഞ സമാപനത്തിൽ അഗ്നിദേവൻ പ്രത്യക്ഷമായി യജ്ഞ യജമാനനെ അനുഗ്രഹിക്കുന്നുവെന്നാണ്.  ആന്തരിക യജ്ഞത്തിൽ മനോമയനായ അഗ്നിദേവൻ പ്രസന്നനാകുന്നു.  പ്രസാദമായി നാമരൂപങ്ങളാൽ നിറഞ്ഞ ഈ പ്രപഞ്ചത്തെ സമ്മാനിക്കുന്നു.  അതിനെ നിലനിർത്തുകയും ചെയ്യുന്നു.

സദാ എരിഞ്ഞുകൊണ്ടിരിക്കുന്ന മനോമയകോശമായ യാഗാഗ്നിയിൽ വാസനകളാകുന്ന ഇന്ധനങ്ങളും വിഷയങ്ങളാകുന്ന ഹോമദ്രവ്യങ്ങളും ചേർന്ന് വിക്ഷേപത്തീ  ആളിക്കത്തിച്ച് ലൗകിക ലോകത്തിൽ നമ്മെ സദാ തളച്ചിടുന്നു.  ഈ ലോകത്തെ നമ്മെക്കൊണ്ട് അനുഭവിപ്പിക്കുന്നത് മനോമയകോശമാണ്.

ഉള്ളിൽ നിന്നും പ്രവഹിക്കുന്ന തീയിൽ എല്ലാ മനുഷ്യരും അവരുടെ ചുറ്റുമുള്ള ലോകവും നിത്യേന ദഹിക്കുന്നു.  അതിൽനിന്ന് പുറത്തുകടക്കാനാവാതെ ഓരോ ആളും എരിപൊരി കൊള്ളുന്നു.  അതിനാൽത്തന്നെ മോക്ഷത്തെ നേടാനാകാതെ കഷ്ടപ്പെട്ടുപോകുന്നു.
Sudha bharat 

No comments: