Tuesday, April 21, 2020

ഭഗവത് ഗീതയിൽ വ്യാസഭഗവാൻ ഇത് വളരെ ഭംഗിയായി വരച്ചിട്ടിരിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തിൽനിന്നും കുതറി ഓടാൻ ശ്രമിച്ച അർജ്ജുനനനെ തന്റെ വിശ്വരൂപം കാണിച്ചു കൊടുക്കുന്നുണ്ട് കൃഷ്ണൻ. ആ രൂപംകണ്ടു ഭയന്ന് വിറച്ച അർജ്ജുനൻ ചോദിക്കുന്നു 'അങ്ങ് ആരാണ്' എന്ന്. ഭഗവാൻ അതിനു പറയുന്ന മറുപടി:


"കാലോസ്മി ലോകക്ഷയകൃത് പ്രവർഥോ

ലോകാൻ സമാഹൃത്തുമിഹ പ്രവര്ത്ത:

ഋതേപി ത്വാം ഭവിഷ്യന്തി സർവ്വേ

യേവസ്ഥിതാഃ പ്രത്യനികേഷു യോദ്ധാ:"


കുരുക്ഷേത്രത്തിൽ അപ്പോൾ അർജ്ജുനന്റെ മുൻപിൽ നിൽക്കുന്നത് കൃഷ്ണനല്ല, സാക്ഷാൽ കാലമാണ്.


"ഞാൻ ലോകത്തെ നശിപ്പിക്കുന്ന കാലം ആകുന്നു, ഇപ്പോൾ ലോക സംഹാരകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഞാൻ. നീ ഇല്ലെങ്കിലും ഇവിടെ കൂടിയിരിക്കുന്ന യോദ്ധാക്കൾ ആരും ജീവിച്ചിരിക്കുകയില്ല"


അതായത് അർജ്ജുനൻ യുദ്ധം ചെയ്താലും ഇല്ലെങ്കിലും വിധി നിര്ണയിക്കപ്പെട്ടിരിക്കുന്നു. നീ തന്നെ അത് ചെയ്യുമെന്നും തീർച്ചയാണ് എന്ന്.


യുദ്ധത്തിനായി കുരുക്ഷേത്രത്തിലേക്കു വന്ന അർജ്ജുനൻ വളരെ ധീരനായിരുന്നു. തെല്ലു അഹങ്കാരവും ഉണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് അപ്പോൾ കൃഷ്ണൻ വെറും ഒരു തേരാളി. കാറിന്റെ പിൻസീറ്റിൽ ഇരുന്നു തന്റെ ഡ്രൈവർക്കു നിർദ്ദേശം കൊടുക്കുന്ന അതെ ലാഘവത്തോടെയായിരുന്നു അദ്ദേഹം കൃഷ്ണന് നിർദ്ദേശം നൽകിയിയത്


"സേനയോരുഭയോർ മദ്ധ്യേ രഥം സ്ഥാപയ്മെ അച്യുതാ"


'രഥത്തെ രണ്ടു സൈന്യങ്ങളുടെയും മദ്ധ്യേ കൊണ്ടുപോയി നിര്ത്തു അച്യുതാ, ഞാൻ നല്ലവണ്ണം ഒന്ന് കാണട്ടെ'.


സൈന്യങ്ങളുടെയും മദ്ധ്യേ രഥം നിറുത്തി, കൃഷ്ണൻ തേർത്തട്ടിൽ എഴുന്നേറ്റുനിന്നു രണ്ടു സൈന്യങ്ങളെയും നല്ലവണ്ണം ഒന്ന് വീക്ഷിക്കുന്നുണ്ട്. ആ നിൽപ്പിന്റെ  അർദ്ധം അപ്പോൾ ഭീക്ഷ്മർക്ക് മാത്രമേ മനസ്സിലായുള്ളു. ശരശയ്യയിൽ കിടക്കുന്ന ഭീക്ഷമരേ കാണാൻ കൃഷ്ണനും യുധിഷ്ഠിരനും പിന്നീട് പോകുന്നുണ്ട്. അപ്പോൾ ഭീക്ഷ്മർ തന്നെ അത് പറയുന്നുമുണ്ട്.


"സപതി സഖീവചോ നിശമ്യ മദ്ധ്യേ

നിജപരയോർബ്ബലയോ രഥം നിവേശ്യ

സ്ഥിതവതി പാരസൈനികായുര്ർക്ഷണാ

ഹൃദവതി പാർഥസഖേ രതീര്മാസ്തു"


'അർജ്ജുനന്റെ ആവശ്യപ്രകാരം നിന്തിരുവടി ഇരു സൈന്യത്തിന്റെയും മധ്യത്തായി രഥം നിറുത്തിയിട്ട്, സൈന്യങ്ങളുടെ എല്ലാം ആയുസ്സു സ്വദൃഷ്ടികൊണ്ട് ഹരിക്കുകയായിരുന്നില്ലേ?'


ആ കാലപുരുഷന്റെ വായിലേക്ക് ധൃതരാഷ്ട്ര പുത്രന്മാരും, ഭീക്ഷ്മ-ദ്രോണ-കർണ മഹാരഥന്മാരും ബാക്കി എല്ലാ രാജാക്കളും യോദ്ധാക്കളും ദ്രുതഗതിയിൽ ഒഴികിയെത്തുന്നതാണ് അർജ്ജുനൻ കണ്ടത്. മാത്രമോ എല്ലാ ദേവഗണങ്ങളും, രുദ്രന്മാരും, ആദിത്യന്മാരും ഗന്ധർവരും, അസുരന്മാരും , എന്തിനധികം ത്രിമൂർത്തികൾപോലും ഈ കാലപുരുഷനിൽ ലയിക്കുന്നു.


പക്ഷെ ഈ കാഴ്ചകാണാൻ സാധാരണ കണ്ണുകൾ പോരാ. അതുകൊണ്ടാണ് കൃഷ്ണൻ പറയുന്നത്


"ദിവ്യം ദദാമി ദി ചക്ഷു: പശ്യ മേ യോഗമയ്ശ്വര്യം"


ദിവ്യ ചക്ഷുസ്സു തന്നെ വേണം ഈ പ്രപഞ്ച കാല രൂപം കാണാൻ.

No comments: