Saturday, April 25, 2020

ആത്മോപദേശശതകം - 22
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

അറിവിനെ വിട്ടഥ ഞാനുമില്ല എന്നെ
പിരിയുകിലില്ലറിവും പ്രകാശമാത്രം
അറിവറിയുന്നവനെന്നു രണ്ടുമോര്‍ത്താൽ
ഒരു പൊരുളാം ഇതിനില്ല വാദമേതും.

'അറിവിനെ വിട്ടഥ ഞാനുമില്ല'
ഞാൻ എന്നുള്ളത് ഉദിച്ചു കഴിഞ്ഞാൽ നീ, അവൻ ഒക്കെ വന്നു. വിവേകചൂഡാമണിയിൽ സമാധി പദ്ധതി.. സമാധി, നിർവ്വികല്പസമാധിപരിശീലനപ്രകരണം എന്നൊരു ഭാഗമുണ്ട്. അത് പറഞ്ഞു തുടങ്ങുന്നതിന് മുന്‍പ് പറയണത് ;

ത്വമഹമിദമിതീയം കൽപനാ ബുദ്ധിദോഷാത്
പ്രഭവതി പരമാത്മനി അദ്വയേ നിർവ്വികല്പേ
പ്രവിലസതി സമാധൌ അസ്യ സർവോ വികൽപഃ
വിലയനമുപഗച്ഛേദ് വസ്തുതത്വാവദൃഷ്ട്യാ.

എന്നാണ്.
ഇവിടെ സമാധിയ്ക്ക് 'വസ്തുതത്വാവദൃഷ്ടി' എന്നാണ് പറഞ്ഞത്.

യോഗവാസിഷ്ഠത്തിലും ;
തത്വാത്മബോധ ഏവ ഇഹ സർവ്വ ആശാതൃണ പാവകഃ
പ്രോക്ത സമാധി ശബ്ദേന ന തു തുഷ്ണീം അവസ്ഥിതിഃ

എന്ന് സമാധിയ്ക്ക് തത്വബോധം തന്നെയാണ് സമാധി എന്നാണ്. അത് വരവും പോക്കും ഇല്ലാത്ത സമാധിയാണ്. അത് ശരീരത്തിന്റെയോ മനസ്സിന്റേയോ സമ്പർക്കമില്ലാതെയുള്ള സമാധിയാണത്. അത് പ്രത്യഭിജ്ഞ ബോധമാണ്.

ഇവിടേയും, വിവേകചൂഡാമണിയിൽ പറഞ്ഞു ആചാര്യസ്വാമികൾ ; ത്വം, അഹം, ഇദം, ഇതീയം. നീ, ഞാൻ, അവൻ, അത്, ഇത് എന്നുള്ള ഈ പ്രത്യയങ്ങളൊക്കെ തന്നെ ബുദ്ധിദോഷാത് പരമാത്മനി പ്രഭവതി എന്നാണ്. സ്ക്രീനില് സിനിമ വരണ പോലെ ഈ കേവലമായ ചിത്തില് ചൈതന്യത്തില് ഒരു അല തല്ലാണ്. ആ അലയില് ഒന്ന് ഞാനെന്ന് പറയണൂ, ഒന്ന് നീ എന്ന് പറയണൂ, ഒന്ന് അവനെന്ന് പറയണൂ ഇത് ചലനം മാത്രമാണ്. ഈ ചലനത്തിനാണ് വികല്പം എന്ന് പറഞ്ഞത്.

ഇതൊക്കെ എവിടെ വിലയം പോവും?
എവിടെ ഇല്ലാതാവും? എന്ന് ചോദിച്ചാൽ ;

വിലയം ഗച്ഛേത് വസ്തുതത്വാവദൃഷ്ട്യാ.

നല്ല വണ്ണം തത്വജ്ഞാനദാർഢ്യമുണ്ടാവുമ്പോ പതുക്കെ പതുക്കെ ഈ അധിഷ്ഠാനത്തിനെ നമ്മള് ശ്രദ്ധിച്ചു തുടങ്ങുമ്പോ നമ്മുടെ സ്വരൂപമെന്താണെന്നുള്ള ശ്രദ്ധ തെളിഞ്ഞു വരും തോറും ഈ ഞാൻ, നീ, അവൻ എന്നുള്ള ഈ വികല്പങ്ങള് പതുക്കെ പതുക്കെ മറയും. അത് വാസ്തവമല്ലെന്നും അത് ഭ്രമാത്മകമാണെന്നും അറിയുമ്പോ അത് മറയുകയും

അറിവിനെ വിട്ടഥ ഞാനുമില്ല എന്നെ
പിരിയുകിലില്ലറിവും പ്രകാശമാത്രം
അറിവറിയുന്നവനെന്നു രണ്ടുമോര്‍ത്താൽ
ഒരു പൊരുളാം ഇതിലില്ല വാദമേതും.

ആ പൊരുളിനെ അറിഞ്ഞ് കഴിയുമ്പൊ ഞാൻ, നീ, അവൻ ഒന്നുമില്ലാ. നോക്കണം, ഇവിടെ ശ്രദ്ധിച്ചാൽ നമുക്ക് കാണാം ഭക്തിയും ജ്ഞാനവും ഒക്കെ കൂടി ചേരണത്.

ജ്ഞാനം എന്ന് പറയണത് വാദവും പാണ്ഡിത്യവും ഒക്കെ ആവുമ്പോ ശരിയായ വേദാന്തമാർഗ്ഗത്തിൽ നിന്നും വിട്ടു പോവാണ് ചെയ്യണത്. ജ്ഞാനം എന്ന് പറയണത് ഈ intellectual gymnastics ആവുമ്പോ ശരിയായ വേദാന്തമാർഗ്ഗത്തിൽ നിന്നും വിട്ടു പോവാണ്. ഉത്തമഭക്തി ജ്ഞാനത്തിന് വളരെ അടുത്താണ്. ഭക്തിയുടെ പരമകാഷ്ഠ എന്താ? ആത്മനിവേദനമാണ്. ബാക്കി ശ്രവണം, കീർത്തനം, സ്മരണം, പാദസേവനം ഒക്കെ ആത്മനിവേദനത്തിനുള്ള വഴിയാണ്. നമ്മള് നമ്മളെ നിവേദനം ചെയ്യാണ്, അർപ്പിയ്ക്കയാണ്. അർപ്പിയ്ക്കുക എന്നുള്ളത് എന്താ? എവിടെയോ ഒരു അധിഷ്ഠാനത്തില് നമ്മളെ അർപ്പിയ്ക്കയാണ്. ഞാനില്ലാ ഭഗവാൻ മാത്രേ ഉള്ളൂ ഇതാണ് ആത്മനിവേദനം. ഞാനില്ലാ എന്ന് പറയുമ്പൊ തന്നെ എന്തുണ്ടോ അതാണ് ഭഗവത് സ്വരൂപം. ഭഗവാൻ മാത്രേ ഉള്ളൂ എന്ന് പറയുമ്പൊ തന്നെ ബ്രഹ്മാനുഭവം ഉണ്ടാവും. എന്നുവച്ചാൽ, എപ്പൊ ഞാനില്ലയോ അപ്പൊ പിന്നെ എന്തുണ്ടവിടെ?
ഞാൻ, നീ, അവൻ എന്നുള്ള വികല്പങ്ങള് പോയാൽ എന്തൊരു സത്ത ഉണ്ടോ, അസ്തിത്വമുണ്ടോ, ബോധമുണ്ടോ അതിനെ നിങ്ങള് ഭഗവാനെന്ന് വിളിച്ചോളൂ, ആത്മാവെന്ന് വിളിച്ചോളൂ, ബ്രഹ്മമെന്ന് വിളിച്ചോളൂ പേരിലേ വ്യത്യാസമൊള്ളൂ വസ്തു ഒന്നാണ്.

വദന്തി തത്  തത്ത്വവിദഃ തത്ത്വം യ ജ്ഞാനമദ്വയം
ബ്രഹ്മേതി പരമാത്മേതി ഭഗവാനിതി ശബ്ദ്യതേ

എന്ന് ഭാഗവതം തുടങ്ങുമ്പൊ തന്നെ പറഞ്ഞു. ബ്രഹ്മമെന്നും പരമാത്മാവെന്നും ഭഗവാനെന്നും ശബ്ദ്യതേ. ഗീര് മാത്രം ((നാരായണഗുരുസ്വാമിയുടെ വാക്കാണ്)) ഗീര് മാത്രം, വെറും വാക്ക് മാത്രാണെന്നാണ്. ശബ്ദം മാത്രമാണ്. വസ്തുവിൽ ഒരു മാറ്റവും ഇല്ലാ.

അങ്ങനെ ആ വസ്തുവിനെ അറിയാനുള്ള വഴിയാണ് ഈ ഞാൻ എന്താണ്? ഈ ഞാൻ എന്നു പറയണ അനുഭവം എന്താണ്? മനനം അവിടെയാണ്. ഈ പ്രഥമ വികാരത്തിനെ ശമിപ്പിച്ചാൽ ബാക്കി ഒക്കെ ശമിച്ചോളും. നമ്മള് വേറെ ഒന്നും തല പുകയ്ക്കേണ്ട ആവശ്യം ഇല്ലാ.

എപ്പോഴും നമ്മളറിയാതെ ജപിയ്ക്കുന്ന ഒരു മന്ത്രമാണ്, അനുസ്യൂതമുള്ള ജപമാണ് 'ഞാൻ' 'ഞാൻ' 'ഞാൻ' എന്നുള്ളത്. ബ്രഹദാരണ്യകോപനിഷത്തില് പറഞ്ഞു, നമ്മള് പല നാമങ്ങളും ജപിയ്ക്കണുണ്ടല്ലോ ആദ്യം ആവിർഭവിച്ച നാമമാണത് എന്നാണ്.

'അഹം നാമാ ഭവത്'

ബ്രഹ്മം തന്നെ സ്വയം അഹം എന്ന് പറഞ്ഞുവത്രെ. അതൊരു evolution നമ്മള്ക്ക് സമ്മതിയ്ക്കാമെങ്കിൽ evolutionary process എന്ന് പറയണത് പ്രകൃതിയിലുണ്ടല്ലോ സത്തയിലില്ലാ. അവിടെ ഒരു വലിയ കാര്യമാണത്. ജഡത്തിനൊന്നും അതില്ലാ. മനുഷ്യനില് വരുമ്പോഴാണ് ആദ്യം വരണത്. അതും കുട്ടികളില് ശ്രദ്ധിച്ചാൽ കാണാം കുട്ടികള് കുറേ കഴിഞ്ഞിട്ടാണ് ആ മാജിക് വാക്ക് പഠിയ്ക്കണത്. അതുവരെ കുട്ടികള് ഹരിയുടെ ആണ് ഈ കളിപ്പാട്ടം എന്നൊക്കെ പറയും. ആദ്യം അവർക്കത് നിശ്ചയം തന്നെ ഉണ്ടാവില്ലാ എങ്ങനെയാണ് വേർപിരിയ്ക്കേണ്ടത് എന്ന്. പതുക്കെ പതുക്കെ പതുക്കെ ആണ് മറ്റുള്ളവരുടെ കൂടെ കൂടിയിട്ട്, തന്റെ ഉള്ളിലുള്ള ഫീലിംഗ് അവർക്കറിയാം.. തന്റെ വ്യക്തിത്വം. അതിന് എന്ത് പേര് കൊടുക്കണം എന്നറിയില്ലാ. എന്നിട്ടാണ് പറയണത് ഭാഷയില് ആ പേര് പഠിയ്ക്കണത് 'ഞാൻ' എന്ന്. ഞാൻ എന്ന് പറഞ്ഞ ഉടനെ ആ വാക്കിന്റെ അര്‍ത്ഥം അവർക്കറിയാം അല്ലേ? അതൊന്ന് വിസ്മയത്തോടെ ചിന്തിയ്ക്കൂ.. ഞാൻ എന്ന് പറഞ്ഞ ഉടനെ ഉള്ളിലുള്ള തന്റെ പ്രഥമവികാരത്തിനോട് ബന്ധപ്പെടുത്തി. ഞാൻ എന്ന് മലയാളത്തിൽ പറയണൂ, തമിഴില് നാൻ എന്ന് പറയും, ഹിന്ദിയില് മേ എന്ന് പറയും, ഇംഗ്ലീഷില് ഐ എന്ന് പറയും. അത് ഭാഷയാണ്. പക്ഷേ അതുകൊണ്ട് അർത്ഥമാക്കുന്നതിനെ ആണ് നമ്മള് ലക്ഷ്യാർത്ഥം എന്ന് പറയണത്. അതിനെ കൊണ്ട് അർത്ഥമാക്കുന്ന ഒരു സ്പന്ദനം. നമുക്ക് നല്ല വണ്ണം അറിയാവുന്ന ഒരേ ഒരു കാര്യം ആ സ്പന്ദനം ആണ്.

ആ സ്പന്ദനത്തിനെ ആണ് ശ്രുതി പ്രഥമ നാമം എന്ന് പറഞ്ഞത്. ആദ്യത്തെ നാമമാണത്രെ അത്. അത് ഉദിച്ചിട്ടാണ് ബാക്കി ഒക്കെ ഉദിയ്ക്കണത്. ആദ്യത്തെ സ്പന്ദനമാണ്. അതിനെ ധ്വനി എന്ന് പറയാം, അതിനെ പ്രാണൻ എന്ന് പറയാം, അതിനെ ചിത്തം എന്ന് പറയാം, അതിനെ നാമമെന്ന് പറയാം. അത് അടങ്ങി കഴിഞ്ഞാൽ…

'സ്വനവുമടങ്ങുമിടം സ്വയം പ്രകാശം'.

 
                ((നൊച്ചൂർ ജി 🥰🙏))
Divya 

No comments: