Tuesday, April 28, 2020

ശാരദാ പീഠം
.....................
ഭാരതത്തിന്റെ കിരീടമായ കാശ്മീരത്തിലെ,
ശാരദാദേവീ ക്ഷേത്രത്തിലെ, ശാരദാ പീഠത്തിന്റെ അതുവരെ ആരാലും തുറന്നിട്ടില്ലാത്ത ആ തെക്കേ വാതിൽ അന്നാദ്യമായി തുറക്കപ്പെട്ടു. ഇങ്ങ് കേരളത്തിലെ കാലടിയിൽ നിന്നുള്ള ഒരു സന്യാസി ശ്രേഷ്ഠനു മുന്നിൽ.  അദ്ദേഹം ആ വാതിലിലൂടെ നടന്ന് കയറുമ്പോൾ സർവ്വജ്ഞപീഠത്തിൽ പ്രതിഷ്ഠിക്കപ്പെട്ടത് ഇങ്ങ് ദക്ഷിണ ഭാരതത്തിന്റെയാകമാനം അഭിമാനം ആയിരുന്നു.

കശ്മീരിലെ ശാരദാപീഠം  എന്ന ക്ഷേത്രത്തെ കുറിച്ച്  മിക്കവരും കേട്ടിട്ടുണ്ടാവില്ല, പക്ഷെ ഇതേ ക്ഷേത്രത്തിലെ  സർവജ്ഞപീഠത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. അതെ, അറിവിന്റെ സർവ്വസ്വവും കീഴടക്കിയ ശ്രീ ശങ്കരാചാര്യർ കയറിയ  സർവജ്ഞപീഠം തന്നെ. നിലവിൽ പാക്ക് അധീന കാശ്മീരിൽ ആണ് ശാരദാ പീഠം എന്ന സർവ്വജ്ഞപീഠം.

ശാരദാ പീഠത്തെക്കുറിച്ച് എറെ കെട്ടിട്ടുണ്ട് എങ്കിലും പാക്ക് അധിനിവേശ കാശ്മീരിലാണ് ഇപ്പോൾ ആ പൈതൃക ഭൂമി എന്നത് പുതിയ അറിവായിരുന്നു. പല തവണ ശാരദാ പീഠം സന്ദർശിക്കാൻ കാശ്മീരി പണ്ഡിറ്റുകൾ ശ്രമിച്ചിരുന്നു. കാലാകാലങ്ങളിൽ മാറി വരുന്ന പാക്ക് ഭരണകൂടങ്ങൾക്ക് നിവേദനം അയക്കാറുണ്ട് അവർ. സ്വന്തം നാട്ടിൽ പോലും നീതി നിഷേധിക്കപ്പെട്ടവർക്ക് ശത്രുരാജ്യത്ത് നിന്ന് നീതി പ്രതീക്ഷിക്ക പോലും വയ്യല്ലോ..

പാക്ക് അധിനിവേശ കാശ്മീരിൽ മുസറഫാബാദിൽ നിന്ന് 90 കിലോമീറ്ററും, ബാരമുള്ളയിൽ നിന്ന് 42 കിലോമീറ്ററും അകലെ നീലം നദീതീരത്തുള്ള ഒരു ഗ്രാമമാണ് ഷാർദ്ദ. നിയന്ത്രണരേഖയിൽ നിന്ന് ഏതാണ്ട് 20 നും 25 കിലോമീറ്ററിനും ഇടയിൽ മാത്രം അകലം. ശാരദാദേവീ ക്ഷേത്രത്തിൽ നിന്നാണ് ഈ ഗ്രാമത്തിന് ഷാർദ്ദ എന്ന് പേര് സിദ്ധിച്ചത്. കാശ്മീരും കശ്മീരിന്റെ സംസ്കാരവുമായി വളരെ ആഴത്തിൽ  ബന്ധപെട്ടു കിടക്കുന്ന സ്‌ഥലം ആണ് ശാരദാ പീഠം. അത് കൊണ്ട് തന്നെ കാശ്മീർ മുഴുവൻ പണ്ട്  ശാരദ ദേശം എന്നും അറിയപ്പെട്ടിരുന്നുവത്രെ. അറിവിന്റെയും വിദ്യയുടെയും ദേവതയായ സരസ്വതിയെ തന്നെയാണ് ശാരദാദേവി എന്ന പേരിൽ അവിടെ പ്രതിഷ്ഠിച്ചതത്രേ. ഒരു കാലത്തു സംസ്കൃത ഭാഷ സാഹിത്യത്തിന്റെയും വൈദിക പഠനത്തിന്റെയും സിരാ കേന്ദ്രമായിരുന്ന അവിടം ഹിന്ദു മതത്തിന്റെയും പിന്നീട് ബുദ്ധമതത്തിന്റെയും അറിവിന്റെ കേന്ദ്രം ആയിരുന്നു. നളന്ദയും തക്ഷശിലയും പോലെ തന്നെ അതിവിപുലമായ ഒരു സർവ്വകലാശാലയായിരുന്നുവത്രേ ശാരദാ പീഠവും.

ഈ ക്ഷേത്രത്തോട് ചേർന്നാണ് പ്രസിദ്ധമായ സർവ്വജ്ഞപീഠവും ഉണ്ടായിരുന്നത് വാഗ്ദേവതയായ ശാരദയെ സാക്ഷിയാക്കി സകല വിഷയങ്ങളെയും അധികരിച്ച് നടത്തുന്ന മത്സര സംവാദത്തിൽ ജയിക്കുന്നയാളിന് മാത്രമാണ് സർവ്വജ്ഞപീഠം കയറുവാൻ അവകാശം. നാല് ദിക്കിലേക്കും വാതിലുകളോട് കൂടിയ ഒരു വിശേഷ മണ്ഡപമായിരുന്നുവത്രേ സർവ്വജ്ഞപീഠം. അന്തിമ വൈജ്ഞാനിക മത്സരത്തിൽ ജയിക്കുന്നയാളിന് മുന്നിൽ മാത്രമാണ് ആ വാതിലുകൾ തുറക്കപ്പെടുക. മത്സരത്തിൽ വിജയിക്കുന്ന പണ്ഡിതൻ എത് ദിക്കിൽ നിന്ന് വരുന്നുവോ ആ ദിക്കിലേക്കുള്ള വാതിൽ തുറക്കപ്പെടുകയും, അത് വഴി അവർക്ക് സർവ്വജ്ഞപീഠത്തിലേക്ക് പ്രവേശനം സിദ്ധിക്കയും ചെയ്യും. ശങ്കരാചാര്യർക്ക് മുമ്പ് പലരും സർവ്വജ്ഞപീഠം കയറിയിട്ടുണ്ട് എന്നാൽ ദക്ഷിണ ഭാരതത്തെ പ്രതിനിധാനം ചെയ്യുന്ന തെക്കേ വാതിൽ മാത്രം തുറക്കപ്പെട്ടില്ല. ദക്ഷിണ ദേശത്ത് നിന്ന് ഒരാൾക്ക് പോലും അതുവരെയും സർവ്വജ്ഞത്വം സിദ്ധിച്ചിരുന്നില്ല എന്നതിനാലായിരുന്നു അത്. ഒടുവിൽ ശങ്കരാചാര്യർ വിവിധ ഭാരതീയ ശാസ്ത്ര ശാഖകളിലെലെ സകല പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ വാതിലിൽക്കൂടി ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കര വിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ശങ്കരാചാര്യരുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തി തെക്കേ വാതിൽ തുറന്ന് കൊടുത്തു എന്നാണ്‌.

ചിരന്തനവും, അനാദിയും, അളവില്ലാത്തതുമായ ഭാരത സംസ്കാരത്തിലെ അറിവിന്റെ അക്ഷയ ഖനിയായ വേദത്തെയും വേദാന്തത്തേയും കയ്യിലേന്തിക്കൊണ്ടാണ് ശങ്കരാചാര്യർ സർവ്വജ്ഞപീഠം കയറിയത്. ശ്രീ ശങ്കരന്റെ അദ്വൈത ദർശനത്തിന്റെ വിജയം കൂടിയായിരുന്നു അത്. പിൽക്കാലത്ത് ഭാരതമൊട്ടാകെ അദ്വൈത വേദാന്തത്തിന് പ്രചുര പ്രചാരം സിദ്ധിച്ചതും ആചാര്യസ്വാമികളുടെ സർവ്വജ്ഞപീഠ സ്ഥാന ലബ്ദിക്ക് ശേഷമാണ്.

എന്തായാലും പുരാതന കാലത്ത് പ്രൗഢിയോടെ നിലനിന്നിരുന്ന ഈ പ്രദേശത്തിന്റെ അവസ്ഥ അതീവ ദയനീയമാണ്.  പാക്കിസ്ഥാന്റെ കാശ്മീർ അധിനിവേശത്തോടെ അവരുടെ കയ്യിൽ അകപ്പെട്ട ഈ ഭൂമി തീർത്തും അവഗണിക്കപ്പെട്ടു. വല്ലപ്പോഴും എത്തുന്ന പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷ സമൂഹവും  ചുരുക്കം ചില  ചരിത്രാന്വേഷികളും മാത്രമാണത്രേ അപൂർവ്വമായെങ്കിലും ഇവിടെ സന്ദർശിക്കുന്നത്.  കാലത്തിന്റെ കുത്തൊഴുത്തിൽ ശാരദാ പീഠത്തിന്റെ പല ഭാഗങ്ങളും തകർന്നു. യാതൊരു അറ്റക്കുറ്റ പണികളോ പുനർനിർമ്മാണങ്ങളോ നടക്കാത്തതിനാൽ കേവലം ഒരു കൽമണ്ഡപം മാത്രമാണത്രേ ഇവിടെ അവശേഷിച്ചിട്ടുള്ളത്. വിസ്മൃതിയിലാഴുന്നത് ചരിത്രം മാത്രമല്ല. ഒരു സംസ്കൃതിയുടെ അവശേഷിപ്പ് കൂടിയാണ്.

"നമസ്തേ ശാരദാ ദേവി
കാശ്മീരപുരവാസിനീ
ത്വാമഹം പ്രാര്‍ത്ഥയേ നിത്യം
വിദ്യാ ദാനം ച ദേഹി മേ"

No comments: