Wednesday, April 22, 2020

ശ്രീ കൃഷ്ണ ഭഗവാന്‍റെ പരമഭക്തനായിരുന്നു ശ്രീ സൂര്‍ദാസ്. ഭഗവാനില്‍ മാത്രം ലയിച്ചു ജീവിച്ചിരുന്ന അദ്ദേഹത്തിന് കണ്ണിനു കാഴ്ചയില്ലയിരുന്നു. കണ്ണ് കാണില്ല എങ്കിലും കണ്ണന്‍റെ സാന്നിധ്യമെങ്കിലും ഒന്നറിയാന്‍ വല്ലാതെ കൊതിച്ചു. അദ്ദേഹം മനസ്സുരുകി കൃഷ്ണനെ വിളിച്ചു. പെട്ടന്ന് അദ്ദേഹത്തിന് ഹരിചന്ദനത്തിന്‍റെയും വനമാലയുടെയും ഗന്ധം അനുഭവപ്പെട്ടു. കണ്ണാ കണ്ണാ എന്ന് വിളിച്ചു കൊണ്ട് കണ്ണ് കാണാത്ത അദ്ദേഹം കണ്ണനെ തിരഞ്ഞു നടന്നപ്പോള്‍ കൃഷ്ണന്‍ ഓടിവന്നു അദ്ദേഹത്തിന്‍റെ അരയില്‍ കെട്ടിപ്പിടിച്ചു.ആനന്ദലഹരിയില്‍ കുതിര്‍ന്ന സൂര്‍ദാസ് “കൃഷ്ണാ !കൃഷ്ണാ! ഇനി ഞാന്‍ നിന്നെ എങ്ങോട്ടും വിടില്ല” എന്ന് പറഞ്ഞു കണ്ണനെ വാരിപ്പുണരാന്‍ തുടങ്ങിയപ്പോള്‍ ഭഗവാന്‍ പെട്ടെന്ന് അദ്ദേഹത്തെ തള്ളി മാറ്റി മാറിപ്പോയി. അപ്പോള്‍ ചിരിച്ചു കൊണ്ട് സൂര്‍ദാ്സ് പറഞ്ഞു.

“എന്‍റെ കൃഷ്ണാ !ഇതു അത്ര വലിയ മഹത്തായ കാര്യമൊന്നുമല്ല. കുവലയാപീഡത്തെ വധിച്ചവനും,ചാണൂര മുഷ്ടികന്മാരെ തോൽപിച്ചവനും ഗോവര്‍ദ്ധനത്തെ കുടയാക്കിയവനുമായ നിനക്ക് എന്നെ തള്ളിമാറ്റുവാന്‍ നിഷ്പ്രയാസം കഴിയും. ആരും ഇതിനെ കേമമായി പറയില്ല. കണ്ണാ! നീ അത്ര വലിയ മിടുക്കനാണെങ്കില്‍ കാണട്ടെ, ഞാന്‍ ഭക്തിയാകുന്ന പാശം കൊണ്ട് എന്‍റെ ഹൃദയത്തില്‍ നിന്നെ ബന്ധിച്ചിരിക്കുന്നു. അതില്‍ നിന്നും ഒരിഴയെങ്കിലും പൊട്ടിക്കൂ! കാണട്ടെ കണ്ണാ! അതിനു കഴിഞ്ഞാല്‍ നിന്‍റ മിടുക്ക് ഞാന്‍ സമ്മതിക്കാം.”

പെട്ടെന്ന് ശ്രീകൃഷ്ണ ഭഗവാന്‍ ഓടിവന്നു വീണ്ടും കെട്ടിപ്പിടിച്ചുകൊണ്ട് ആ ഭക്തനെ മൂടി. ഭഗവാന്‍റെ മിഴികളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകി. കണ്ണന്‍ പറഞ്ഞു.

“ഞാന്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു. എനിക്ക് ആ ബന്ധനം ഒന്ന് ചലിപ്പിക്കാന്‍ പോലും കഴിയില്ല”

ഇതാണ് നിഷ്ക്കാമ ഭക്തിയുടെ മഹത്വം

 ഹരേ കൃഷ്ണ....

No comments: