Friday, March 29, 2019

*ശ്രീമദ് ഭാഗവതം 104*
പ്രകർഷേണ ആരബ്ധം ആണ് പ്രാരബ്ധം. നമുക്ക് മൂന്ന് അമ്പ് ഉണ്ടെന്നു കരുതുക.
ഒരസ്ത്രം ആവനാഴിയിൽ ണ്ട്.
ഒന്ന് വില്ലിൽ വെച്ച് വലിച്ചിരിക്കണു.
ഒരസ്ത്രം വിട്ടു കഴിഞ്ഞു.
ഇതില് ആവനാഴിയിൽ ഉള്ളതാണ് *സഞ്ചിതം* . വില്ലിൽ വെച്ച് വലിച്ചതാണ് *ആഗാമി*.
വിട്ടു കഴിഞ്ഞതാണ് *പ്രാരബ്ധം.*
ഈ വിട്ടു കഴിഞ്ഞത് തിരിച്ചെടുക്കാൻ പറ്റില്ല്യ.
ആവനാഴിയിൽ ഉള്ളത് ഉപയോഗിക്കാതെ നശിപ്പിച്ച് കളയാം.
വില്ലിൽ വെച്ച് വലിച്ചതും നശിപ്പിച്ച് കളയാം.
പക്ഷേ ,വിട്ടു കഴിഞ്ഞത് തിരിച്ചെടുക്കാൻ പറ്റില്ല്യ.
അതുപോലെ ആണ് ഈ മൂന്നു കർമ്മങ്ങളും. നമ്മൾ അറിയാതെ അടങ്ങി കിടക്കണ കർമ്മങ്ങൾ ണ്ട്. ഇനി ചെയ്യാൻ സാധ്യത ഉള്ള കർമ്മങ്ങൾ(ആഗാമി ) വാസന രൂപത്തിലും ആഗ്രഹങ്ങളുടെ രൂപത്തിലും അവിടവിടെ കിടക്കുന്നത് കാണാം.
പ്രാരബ്ധമായി മുമ്പില് പ്രത്യക്ഷപ്പെട്ടും ചിലത് കാണാം. ഈ ശരീരം തന്നെ പ്രാരബ്ധമായി പ്രത്യക്ഷപ്പെട്ടതാണ്. പൂർവ്വജന്മത്തിൽ ഇങ്ങനെ ഒരു ശരീരം വേണം എന്ന വാസന പ്രബലമായതിന് അനുസരിച്ച് ഈ ശരീരം രൂപം പൂണ്ട് വന്നിരിക്കണു. ഇനി അതിനെ ഒന്നും ചെയ്യാൻ പറ്റില്ല്യ. എത്ര വ്യക്തമായ ശാസ്ത്രം!!
ഇത്ര വ്യക്തമായി നമുക്ക് ഋഷികൾ തന്നിട്ടും അതൊന്നും ഉപയോഗിക്കാതെ ഹൈഡ്രജൻ പ്ലസ് ഓക്സിജൻ, വാട്ടർ എന്ന് കാണാപാഠം പഠിച്ച് നടക്കാ. ഒരു വിധത്തിലും നമുക്ക് പ്രയോജനപ്പെടാത്ത വിദ്യയിലാണ് നമ്മുടെ ശ്രദ്ധ മുഴുവൻ.
ആരംഭിച്ചു കഴിഞ്ഞതാണ് പ്രാരബ്ധം.
അപ്പോ പ്രാരബ്ധം തുടങ്ങി കഴിഞ്ഞതാണെങ്കിൽ എവിടെ രക്ഷ. അത് അനഭവിക്കേ നിവൃത്തിയുള്ളൂ. പിന്നെ എന്തിനാ ഈ വേദാന്തം എന്ന് ചോദിച്ചാൽ ശങ്കരാചാര്യർ പറഞ്ഞു. അമ്പ് വിട്ടു കഴിഞ്ഞു. കാര്യം ശരി. ഒരു ലക്ഷ്യം വെച്ചിട്ടാണ് അമ്പ് വിട്ടത്. ആ ലക്ഷ്യത്തിനെ അവിടെ നിന്ന് എടുത്ത് മാറ്റിയാൽ ഈ അമ്പ് എവിടെ പോയി കൊള്ളും. അമ്പിനെ തിരിച്ചെടുക്കേണ്ട. അമ്പിന് കൊള്ളാൻ ഒരു ലക്ഷ്യം ഇല്ലെങ്കിൽ പുഷ്പം പോലെ പോയി വീഴും. കുറേ ദൂരം പോയി അതിന്റെ momentum കഴിഞ്ഞാൽ അത് പോയി വീഴും.
ആ ലക്ഷ്യം ന്താ? *പ്രാരബ്ധം* അനുഭവിക്കാനുള്ള ആ ലക്ഷ്യം *അഹങ്കാരം* ആണ്. അഹങ്കാരം ഉണ്ടെങ്കിലേ ഈ അനുഭവത്തിന് ബലം ണ്ടാവുള്ളൂ. അഹങ്കാരം ഇല്ലെങ്കിൽ എന്ത് അനുഭവം വന്നാലും പല്ലിതുടെ വാല് പിടയുന്നത് പല്ലി കണ്ടു കൊണ്ടിരിക്കുന്നത് പോലെ തന്റെ ഉള്ളിലുള്ള അനുഭവത്തിനെ താൻ കണ്ടു കൊണ്ടിരിക്കും. ഒന്നിലും തനിക്ക് reaction ഇല്ല്യ. ഇങ്ങനെ വരാൻ പാടില്ലായിരുന്നു എന്നില്ല്യ. വന്നു എന്നുള്ളതിൽ വിഷമം ഇല്ല്യ.
ആരബ്ധം അശ്നന്ന് അഭിമാനശൂന്യ:
ഭയം പ്രമത്തസ്യ വനേഷ്വപി സ്യാദ്
യത: സ ആസ്തേ സഹഷട്സപത്ന:
ജിതേന്ദ്രിയസ്യ ആത്മരതേർബുധസ്യ
ഗൃഹാശ്രമ: കിം നു കരോത്യവദ്യം.
ഇന്ദ്രിയനിഗ്രഹം ഇല്ലാത്ത ആൾക്ക്, വാസനാക്ഷയം വരാത്ത ആൾക്ക്, കാട്ടിൽ ചെന്നിരുന്നാലും ഭയം സ്യാദ്. അവിടെയും വിഷയങ്ങളെ കുറിച്ചുള്ള പേടി ണ്ടാവും . ന്താ? വിഷയം പുറത്ത് ഇല്ലല്ലോ, ഉള്ളിലാണല്ലോ. ചെറിയകുട്ടികൾക്ക് വാസനകളൊന്നും പ്രബലമാവാത്തത് കൊണ്ട് വിഷയങ്ങളെ കുറിച്ച് പേടി ഇല്ല്യ. വയസ്സാവുന്തോറും ആ ഭയം എവിടെ നിന്ന് വരുന്നു? നമ്മളുടെ ഉള്ളിലുള്ള വാസനയാ. അപ്പോ കാട്ടിൽ ചെന്നിരുന്നാലും രക്ഷ ഇല്ല്യ.
എന്നാൽ,
യ: ഷട് സപത്നാൻ വിജിഗീഷമാണോ
ഗൃഹേഷു നിർവ്വിശ്യ യതേത പൂർവ്വം
അത്യേതി ദുർഗ്ഗാശ്രിത ഊർജ്ജിതാരീൻ
ക്ഷീണേഷു കാമം വിചരേദ്വിപശ്ചിത്.
നല്ല ഒരു ഉപദേശം. ആദ്യം തന്നെ ഗൃഹവും മറ്റും ഉപേക്ഷിച്ച് പുറത്തേക്ക് ഇറങ്ങിയാൽ അതിന് ഇവിടെ ഭഗവാൻ പ്രിയവൃതന് പറഞ്ഞു കൊടുക്കുന്നത് *കോട്ടയ്ക്ക് പുറത്തു വന്ന് ശത്രുക്കളോട് യുദ്ധം ചെയ്യുന്നതു പോലെ ആണെന്നാണ്.* കോട്ടയ്ക്ക് അകത്തിരുന്ന് യുദ്ധം ചെയ്യുമ്പോ ഒരു വശത്ത് മാത്രേ യുദ്ധം ചെയ്യേണ്ടൂ. കോട്ട ഇവർക്ക് ആക്രമണം വരാതെ ഇവരെ രക്ഷിച്ചു കൊള്ളും. പക്ഷേ കോട്ടയ്ക്ക് പുറത്തു വന്ന് യുദ്ധം ചെയ്യുമ്പോ എല്ലാവശത്തു നിന്നുമുള്ള ആക്രമണത്തിന് ഇവർ വിധേയമാവും.
അതേപോലെ പക്വം ആവുന്നതിന് മുന്പ് പുറത്തിറങ്ങി വന്നാൽ എല്ലാവിധ വിഷയങ്ങളുടെ നടുവിലും കുടുങ്ങി എല്ലാ വശത്ത് നിന്നും ആക്രമണം ണ്ടാവും.
അതുകൊണ്ട് പ്രിയവൃതാ, തനിക്ക് ജ്ഞാനം വേണമെങ്കിൽ ഭഗവദ്പ്രാപ്തി വേണമെങ്കിൽ ഇപ്പൊ ഇരിക്കുന്നത് ഗൃഹസ്ഥാശ്രമത്തിലാണ്. അവിടെ ഇരുന്നു കൊണ്ട് ആരംഭിക്കാ.
ശ്രീനൊച്ചൂർജി
*തുടരും. .*
lakshmi prasad

No comments: