Wednesday, March 27, 2019

വാക്ക് വൈഭവം

വിദ്യാലയങ്ങളിൽ നിന്ന് പത്തുവർഷം പഠിച്ച് പുറത്തിറങ്ങുന്ന വിദ്യാർത്ഥിക്കു പോലും വാക്കിന്റെ മാഹാത്മ്യം തിരിച്ചറിയാൻ കഴിയുന്നില്ലന്നതാണ് പരമാർഥം.
ശ്രേഷ്ഠമായ വാക്ക് വൈഭവം സ്വായത്തമാക്കുന്നതിലൂടെ ഓരോ മനുഷ്യനും നവീകരിക്കപ്പെടുന്നു,
പൂർണ്ണത നേടുന്നു, അതിലൂടെ മനുഷ്യ ജന്മം സഫലീകരിക്കപ്പെടുന്നു.

പരിപാവനമായ വിദ്യയിലൂടെ കിട്ടുന്ന വാക്   വൈഭവമാണ് മനുഷ്യ ജീവിതം വികസിതമാക്കുന്ന ഏറ്റവും മികച്ച സമ്പത്ത്.
അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും കലയാണ് വാക് വൈഭവം.

അർഹമായ സ്ഥാനത്ത് യഥാവിധി പ്രയോഗിക്കപ്പെടുന്ന വിശിഷ്ടമായ ഒരു വാക്ക് സ്വർഗ്ഗലോകത്തിൽ കാമധേനുവിനെപ്പോലെ അഭീഷ്ടം ചുരത്തുന്നു എന്ന് ഋഗ്വേദത്തിൽ കാണാം.

അതു പോലെ പുരുഷന് തോൾ വളകൾ അലങ്കാരമല്ല. ചന്ദ്രനെപ്പോലെ പ്രശോഭിക്കുന്ന മാലകൾ ഭൂഷണമല്ല സ്നാനവും വിലോപനവും പുഷ്പവും അവനു കീർത്തി നൽകുന്നില്ല.  സ്വായത്തമാക്കിയ വാക്കുകൾ മാത്രമേ മനുഷ്യന് ഭൂഷണമായി നില നിൽക്കുന്നുള്ളൂ. 
അലങ്കാര പദാർത്ഥങ്ങളെല്ലാം നശിച്ചുപോകുന്നു. 
സംസാരിക്കുന്ന വാക്കുകൾ മാത്രം നിത്യ ഭൂഷണമായി നിലകൊള്ളുന്നു. നശിക്കാത്ത ഭൂഷണം ഒന്നേയുള്ളൂ, അത് വാക്ക് ഭൂഷണം മാത്രമാണ്.

ഐശ്വര്യവും ബന്ധുമിത്രാദികളും ബന്ധനവും മരണം പോലും നാവിൻതുമ്പത്ത് വാക്കിനെ ആശ്രയിച്ചിരിക്കുന്നു.

പ്രാഥമിക വിദ്യാസകാലഘട്ടത്തിലേ പ്രാർത്ഥന ഗീതം ഇത്തരുണത്തിൽ ഓർക്കുന്നത് നന്ന് 
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം...
................................
നല്ല വാക്ക് ഓതുവാൻ ത്രാണിയുണ്ടാകണം.


ഇതി പ്രാർത്ഥയതേ ദന്തം 
ഹേ, ജിഹ്വേ! ബഹു മാ വദ:
ത്വയാപരാധം തു കൃതം
സ്ഥാനഭ്രംശം ഭവേ മമ.

പല്ല് ഒരിക്കൽ നാവിനോട് അപേക്ഷിച്ചു. അല്ലയോ നാവേ നീ അധികമായി ഒന്നും പറയരുത്. അപരാധം പ്രവർത്തിക്കുന്നത് നീയാണെങ്കിലും സ്ഥാനഭ്രംശമുണ്ടാകുന്നത് എനിക്കാണ്.

വാഗ്വൈഭവത്തോളം നന്മ ചേരും മറ്റു - യോഗ്യതയിലല്ലത്രേ ശ്രേഷ്ഠം.

സാരാംശം
വാഗ് വൈഭവം ഉള്ളടത്തോളം നന്മ ഉൾക്കൊള്ളുന്ന മറ്റൊരു യോഗ്യത ഇല്ല. ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളതും.
നാവ് നന്നെങ്കിൽ നാടും നന്ന്.

No comments: