Sunday, March 24, 2019

*ശ്രീമദ് ഭാഗവതം 100* 

അപ്പോ, നമ്മള് ചെയ്യുന്ന കർമ്മം ഒക്കെ ഉള്ളില്, ഭാവത്തോട് കൂടെ ചെയ്യുമ്പഴാ അത് പൂജ ആകുന്നത് , ഭക്തി ആവണത്.  *ഭവിതു: ഭാവനാനുകൂല: വ്യാപാരവിശേഷ:*  'ഭാവന' യ്ക്ക് മീമാംസകന്മാരുടെ വ്യാഖ്യാനം ആണ്. എന്തെങ്കിലുമൊക്കെ ചെയ്യുമ്പോ ആയാൾ എന്താകണമോ, ആ ഭാവന ആണ് കർമ്മത്തില് മുഖ്യം.  ആ ഭാവന ഇല്ലെങ്കിൽ ശാന്തി ഇല്ല്യ. സുഖം ഇല്ല്യ. 

ശരീരം പ്രവൃത്തി ഒക്കെ ചെയ്യട്ടെ. ചെയ്യുമ്പോഴൊക്കെ ഇനി മേലാൽ കർമ്മത്തിന് പ്രാമുഖ്യം കൊടുക്കില്ല്യ. കർമ്മത്തിനെ ഉപേക്ഷിക്കുകയും ഇല്ല്യ. ശരീരം കർമ്മം ചെയ്യട്ടെ. പക്ഷേ ഉള്ള് കൊണ്ട് പതുക്കെ പതുക്കെ പരിശീലിച്ചു തുടങ്ങാണ്. 

 ഈ ബ്രഹ്മഭാവനയെ അല്ലെങ്കിൽ ഭക്തിയെ, അല്ലെങ്കിൽ നാമസങ്കീർത്തനത്തിനെ, ഭഗവദ് സ്മൃതിയെ ഉള്ളിൽ പരിശീലിച്ചു കൊണ്ട് ശരീരം പ്രവർത്തിക്കാ എന്നുള്ള ഒരു ധർമ്മത്തിനെ *ബ്രഹ്മസത്രം* എന്ന് പറയാം. അങ്ങനെ പ്രിയവൃതൻ ബ്രഹ്മസത്രത്തിന് ദീക്ഷ എടുക്കുന്നതോടൊപ്പം പ്രിയവൃതൻ ഇനി ഞാൻ ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കണില്ല്യാ എന്ന് തീരുമാനിച്ചു. വെറുതെ എന്തിന് ഏടാകൂടത്തിലേക്ക് കടക്കണം.? കടന്നാൽ പുറത്ത് വരുന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് വേണ്ട ന്ന് വെച്ചു. 

ഒരാള് കല്യാണത്തിന്  ഒരു definition കൊടുത്തു. The circle in which the unmarried wants to get in and the married wants to get out. അതിനകത്തേയ്ക്ക് കടക്കണ്ടാ എന്ന് തീരുമാനിച്ചു അത്രേ അദ്ദേഹം. പക്ഷേ പ്രാരബ്ധം വിടോ. ഈ ശരീരസംബന്ധി ആയിട്ട് യാതൊന്നും ജ്ഞാനികൾ തീരുമാനിക്കില്ല്യ. കാരണം ജ്ഞാനിക്കറിയാം ഈ ശരീരം എന്നോട് അനുവാദം ചോദിച്ചിട്ടല്ല ഇവിടെ വന്നിരിക്കണത്. അത് വരുമ്പോ ചിലതൊക്കെ ഫീഡ് ചെയ്തു വെച്ചിട്ടാണ് അത് വന്നിരിക്കണത്. എന്തൊക്കെ അനുഭവിക്കണു എന്നൊന്നും നമുക്കറിയില്ല്യ.

ഇവിടെ  ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കണില്ല്യ എന്ന് പ്രിയവൃതൻ തീരുമാനിച്ചു. അപ്പോ ആകാശത്ത് നിന്ന് ബ്രഹ്മാവ് അങ്ങട് ഇറങ്ങി വന്നു. ബ്രഹ്മാവ് വന്ന് ഉപദേശിച്ചു.എന്നുള്ളിടത്ത് *ഭഗവാൻ ഉവാച.* ഭഗവാൻ പറഞ്ഞു. കുഞ്ഞേ, പ്രിയവൃതാ ഞാൻ ഒരു കാര്യം പറഞ്ഞു തരാം. ശ്രദ്ധിച്ച് കേൾക്കണം. 

 *ജീവിതത്തിന്റെ ഏറ്റവും കാതലായിട്ടുള്ള* *ചില ധർമ്മങ്ങളാണ്* *പ്രിയവൃതോപഖ്യാനത്തിലെ ഉപദേശം.* 

നിബോധ താതേദമൃതം ബ്രവീമി 
മാസൂയിതം ദേവ അർഹസി അപ്രമേയം 
വയം ഭവസ്തേ തത ഏഷ മഹർഷി:
വഹാമ സർവ്വേ വിവശാ യസ്യ ദിഷ്ടം.

യന്ത്രത്തിനെ ചാലനം ചെയ്യുന്നതിന് അനുസരിച്ച് യന്ത്രം ചുറ്റുന്നതു പോലെ, നമ്മളെ ഒക്കെ ഏതോ ഒരു മഹാശക്തി ചുറ്റിപ്പിച്ച് കൊണ്ടിരിക്കുന്നു. നമ്മളൊക്കെ അതിനനുസരിച്ച് ചലിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ബ്രഹ്മാവായിട്ടിരിക്കുന്നതും ശിവൻ ശിവനായിട്ടിരിക്കുന്നതും  ദാ നിന്റെ മുമ്പില്  ഈ നാരദരർ ഇരിക്കണുവല്ലോ,  നാടു നീളെ നടന്ന് കെണി കൂട്ടി ക്കൊണ്ട്  ഇരിക്കണതും ഒക്കെ ആ മഹാശക്തിയുടെ ഇച്ഛ ആണ്. *ഏത് ഭഗവാന്റെ* *സങ്കല്പത്തിനെ ആണോ ഞങ്ങൾ* *ഒക്കെ നടത്തണത്, ഇതിൽ നിന്ന്* *ഞങ്ങളാരും തന്നെ സ്വതന്ത്രരല്ല* . ഇങ്ങനെ ഇരിക്കാനേ ഞങ്ങൾക്ക് പറ്റൂ. സകലകാര്യങ്ങളും ആ സർവ്വേശ്വരൻ നടത്തിക്കൊണ്ടിരിക്കുന്നു. വേറെ വിധത്തിൽ ആവാൻ ആർക്കും സ്വാതന്ത്ര്യം ഇല്ല്യ.
ശ്രീനൊച്ചൂർജി 
 *തുടരും. .*
Lakshmi prasad

No comments: