Monday, September 23, 2019

വിവേകചൂഡാമണി - 32

   ഉദ്ധരേദാത്മനാത്മാനം 
   മഗ്നം സംസാര വാരിധൗ
   യോഗാരൂഢത്വമാസാദ്യ
   സമ്യക് ദർശനനിഷ്ഠയാ       (9)

    9. സമ്യക് ദർശന നിഷ്ഠയിലൂടെ (നിരന്തര വിവേകവിചാരത്തിൽ നിലയുറപ്പിച്ചുകൊണ്ട്) യോഗാരൂഢത്വം നേടി, സംസാരസാഗരത്തിൽ മുങ്ങിക്കിടക്കുന്ന തന്നെ (ആത്മാവിനെ) സ്വയംതന്നെ ഉദ്ധരിക്കണം.

    സ്വന്തം പരിമിതികളെക്കുറിച്ചും ബന്ധനങ്ങളെക്കുറിച്ചും ബോദ്ധ്യം വന്ന വിവേകി, തന്റെ ദൗർബല്യങ്ങളിൽനിന്ന്, എങ്ങനെയെങ്കിലും മോചനം നേടി, സർവതന്ത്രസ്വതന്ത്രനായിത്തീരണമെന്നാഗ്രഹിക്കുന്നു. അയാൾ സദ്ഗുരുവിനെ സമാശ്രയിച്ചതുകൊണ്ട് മാത്രമായില്ല; ലോകവ്യാപാരം വെടിഞ്ഞ്, ഏകാന്ത വാസത്തിന്ന് പ്രശാന്തമായ വനാന്തരം പ്രാപിച്ചതുകൊണ്ടും, വേദാന്ത ഗ്രന്ഥങ്ങൾ അദ്ധ്യയനം ചെയ്തതു കൊണ്ടും ആയില്ല. ഇവയെല്ലാം, അദ്ധ്യാത്മിക സാധനയിൽ ഒരളവോളം സഹായകങ്ങൾ തന്നെ, എങ്കിലും, നിരന്തരവും അക്ഷീണവുമായ സ്വപ്രയത്നത്താൽ മാത്രമേ, ആന്തരികദുർബല വികാരങ്ങളുടെ ചളിക്കുണ്ടിൽ നിന്നും കര കയറാൻ പറ്റൂ.

    സ്വാദ്ധ്യായം (ശാസ്ത്രപഠനം), ശാസ്ത്രാനുസൃതമായ ആചാരാനുഷ്ഠാനം, ആത്മസംയമനോപായങ്ങളായ തപശ്ചര്യകൾ തുടങ്ങി, മതങ്ങളിൽ വിധിച്ചിട്ടുള്ള വിവിധ ആധ്യാത്മികസാധനകളിലൂടെ, ഒരാൾക്ക് അന്തഃകരണശുദ്ധി കൈവരിക്കാം. അങ്ങനെ, മനോ ബുദ്ധികൾക്ക് വേണ്ടത്ര സൂക്ഷ്മത്വം കിട്ടിക്കഴിഞ്ഞാൽ ലോകത്തിന്റെ സ്വരൂപം, വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങളാലോ, അനുകൂലമോ പ്രതികൂലമോ ആയ വാസനകളാലോ ദൂഷിതമാവാതെ, ലോകത്തിന്റെ യഥാർത്ഥ നില അറിയാൻ കഴിയും. തികഞ്ഞ നിസ്സംഗഭാവത്തിൽ, വിവേകപൂർവ്വം ലോകത്തെ യഥാതഥമായി കാണുന്നതിനെ 'സമ്യക് ദർശനം' എന്നു പറയുന്നു. സംസ്കൃതത്തിൽ 'ദർശനം' എന്ന പദം 'തത്ത്വശാസ്ത്രം' എന്ന അർത്ഥത്തിലും വ്യവഹരിച്ചുവരുന്നു. അതിനാൽ  'സമ്യക് ദർശന'ത്തിന്ന്, 'തത്ത്വശാസ്ത്രത്തിന്റെ ദൃഷ്ടിയിലൂടെ ലോകത്തെ ദർശിക്കൽ' എന്നും അർത്ഥം പറയാം.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments: