Sunday, September 29, 2019

*ശ്രീമദ് ഭാഗവതം 289*

ദുസ്ത്യജസ്തത് കഥാർത്ഥ:
എത്ര മധുരമായിരിക്കുന്നു!.
വേണ്ടാന്ന് വെയ്ക്കാനും വയ്യ😒

ആ കഥ എങ്ങനെ ണ്ട്.
യദനുചരിതലീലാകർണ്ണപീയൂഷവിപ്രുട്.
അവന്റെ ലീലകൾ കർണ്ണത്തിന് അമൃതം പോലെ ണ്ട്.

ഒരു പ്രാവശ്യം കുടിച്ചാൽ മതി.
സകൃതദദനവിധുതദ്വന്ദ്വധർമ്മാ വിനഷ്ടാ:
ഒരു പ്രാവശ്യം കുടിച്ചാൽ തന്നെ സുഖം, ദുഖം തണുപ്പ്, ചൂട് നല്ലത്, ചീത്ത ഒക്കെ കടന്നു പോയി. പരമരസസുഖസ്വരൂപത്തിൽ ഇരിക്കും.

ഗോപികൾ പറയാണ്,
സപദി ഗൃഹകുടുംബം ദീനമുത്സൃജ്യ ദീനാ
കുടുംബോം ഇല്ല്യ ഭർത്താവും ഇല്ല്യ  കുട്ടികളും ഇല്ല്യ

ബഹവ ഇഹ വിഹംഗാ ഭിക്ഷുചര്യാം ചരന്തി
ഇവന്റെ കഥ കേട്ടിട്ട് ഇതാണ് ഗതി.
ഭിക്ഷ വാങ്ങി കഴിച്ചു കൊണ്ട്,
 വിഹംഗാ:  ഭിക്ഷു ചര്യാം ചരന്തി.
ഇതിനാണിപ്പോ കഥ കേൾക്കണേ.

വിഹംഗാ:
പക്ഷികൾ കൂട് പൊട്ടിച്ചു പുറത്തു പോകുന്നതുപോലെ വിഹായസ്സിൽ ചരിക്കുന്നതാണ് വിഹംഗം.

ഇവരിപ്പോ ഏതാകാശത്തിലാണ് ചരിക്കുന്നത്? ബ്രഹ്മാനന്ദാനുഭൂതിയാകുന്ന ചിദാകാശത്തിൽ സഞ്ചരിക്കുന്ന ഹംസങ്ങങ്ങൾ ആണെന്നാണ്. ആ ഹംസങ്ങളുമായിട്ടേ ഞങ്ങളെ തുലനം ചെയ്യാവൂ. അവന്റെ കഥ ഇനി പറയരുത്.

വയമൃതമിവ ജിഹ്മവ്യാഹൃതം ശ്രദ്ധധാനാ:
എന്തൊക്കെ വാക്കുകളാ അവൻ ഞങ്ങളോട് പറഞ്ഞത്. അതൊക്കെ കേട്ട് ഞങ്ങൾ മയങ്ങിപ്പോയി😚.

അങ്ങനെ പറഞ്ഞപ്പോ ഈ വണ്ട് അവിടെ നിന്ന് പുറപ്പെട്ടു.

പ്രിയസഖ പുനരാഗാ:
വണ്ടേ  തിരിച്ചു വരൂ.
ഞങ്ങളെ ഉപേക്ഷിച്ചു പോകരുതേ.

പ്രേയസാ പ്രേക്ഷിത: കിം
പ്രേഷ്ഠതമനായ ഭഗവാൻ പറഞ്ഞയച്ചിട്ട് വന്നതാണോ നീ?
ഞങ്ങളെയൊക്കെ ഭഗവാൻ ഓർക്കണണ്ടോ. എന്തു പറഞ്ഞു?
ഇങ്ങനെയൊക്കെ ചോദിച്ചു.

ഉദ്ധവർ ആ ഗോപികളുടെ ഭക്തി ഭാവം, അതീവപ്രബലമായ ഭഗവദ്നിവേശിതമായ ആ ചിത്തം, ഇതെല്ലാം കണ്ട്,

അഹോ! യൂയം സ്മ പൂർണ്ണാർത്ഥാ ഭവത്യോ ലോകപൂജിതാ:
വാസുദേവേ ഭഗവതി യാസാം ഇതി അർപ്പിതം മന:

നിങ്ങളൊക്കെ പൂർണ്ണാർത്ഥരായിരിക്കണു!! പരമപുരുഷാർത്ഥം നിങ്ങൾക്ക് ലഭിച്ചിരിക്കണു! ഭഗവാൻ നിങ്ങൾക്ക് സിദ്ധമായിരിക്കണു. ഇതിനേക്കാളും വലിയ ഭാഗ്യം എന്തുകിട്ടാനുണ്ട്. എന്നുപറഞ്ഞ് ഉദ്ധവർ ഭഗവാന്റെ സന്ദേശം ഗോപികൾക്ക് കൊടുത്തു.

 ശ്രീഭഗവാനുവാച
വളരെ വ്യക്തമാണ്. ഉദ്ധവർ ഒരു വാക്ക് മിണ്ടണില്യ. ഭഗവാനുവാച എന്നാണവിടെ. അങ്ങനെ ഭഗവാന്റെ സന്ദേശത്തിനെ അവർക്ക് കൊടുത്തു.

ഭഗവാൻ ഗോപികളോട് പറഞ്ഞു.
നിങ്ങളെ പിരിഞ്ഞു ഞാനൊരിക്കലും ഇരിക്കണില്യ. എങ്ങനെ നമ്മൾ തമ്മിൽ പിരിയും. ഞാൻ നിങ്ങളുടെ അന്തര്യാമി ആണ്. എല്ലാത്തിനും സാക്ഷിയായ അന്തര്യാമിയായ,

ആത്മാ  ജ്ഞാനമയ: ശുദ്ധോ വ്യതിരിക്തോ അഗുണാന്വയ:

സത്വരജസ്തമോഗുണങ്ങൾക്കൊക്കെ അതീതമായി സാക്ഷിയായ, എപ്പോഴും സിദ്ധമായ ആത്മവസ്തുവാണ് ഞാൻ. സുഷുപ്തി സ്വപ്നം ജാഗ്രത് എന്നുള്ള മൂന്നു വൃത്തികളും വരികയും പോകുകയും ചെയ്യുന്നു. ഉറക്കത്തിൽ പോലും നിങ്ങളെ ഞാൻ പിരിഞ്ഞിട്ടില്യ. മനസ്സ് ലയിച്ചുറങ്ങുന്ന ഉറക്കത്തിൽ പോലും ഉണർന്നിരിക്കുന്ന ബോധവസ്തുവാണ് ഞാൻ. യാതൊരു സമയത്തും നിങ്ങൾക്കും എനിക്കും തമ്മിൽ വിയോഗമേ ഇല്ല്യ.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments: