Monday, September 30, 2019

*നവരാത്രി ആരാധന*

ശ്രാവണ മാസത്തിലെ (ചിങ്ങമാസത്തിലെ) തിരുവോണം നക്ഷത്രം വാമന മൂര്‍ത്തിയുടെ പിറന്നാളാണ്. ചിങ്ങത്തിലെ അഷ്ടമി-രോഹിണി ശ്രീകൃഷ്ണന്റെയും പിറന്നാളാണ്. ജീവിതപ്രാരബ്ധങ്ങള്‍ക്കിടയില്‍ ആഘോഷങ്ങള്‍ അത്യാവശ്യം തന്നെ. ദുരിതങ്ങളും ദുഃഖങ്ങളും മറികടക്കാന്‍ മനസ്സിനെ സഹായിക്കുന്നതാണ് ആഘോഷങ്ങള്‍! കന്നിമാസത്തിലെ അമാവാസിയെ ''മഹാലയാമാവാസി'' എന്നു പറയുന്നു. കര്‍ക്കടകത്തിലെ അമാവാസിപോലെ കന്നിമാസത്തിലെ അമാവാസിയും പിതൃതര്‍പ്പണത്തിന് (ശ്രാദ്ധത്തിന്) വിശേഷമായി കരുതുന്നു. കന്നി മാസത്തിലെ കൃഷ്ണപക്ഷ പ്രഥമ മുതല്‍ ശുക്ലപക്ഷ പ്രഥമ വരെയുള്ള 16 ദിവസം മഹാലയ പക്ഷമാണ്. ആ കാലത്തു വരുന്ന അമാവാസി കഴിഞ്ഞ് കന്നി മാസത്തിലെ ശുക്ലപക്ഷ പ്രതിപദം മുതല്‍ ഒമ്പതു ദിവസം പൂജ വെയ്പാണ്. ശരത്കാലത്തിലേയും വസന്തകാലത്തിലേയും നവരാത്രികള്‍ ആഘോഷിക്കുന്നുണ്ടെങ്കില്‍ ശരത്കാലത്തിലെ (കന്നിയിലെ) നവരാത്രിയാണ് രാജ്യമെങ്ങും വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. കാലന്റെ മഹാഘോരങ്ങളായ ദംഷ്ട്രകളാണ് ഈ രണ്ടു ഋതുക്കളും എന്നാണ് പറയുന്നത്. ഈ കാലം ജനങ്ങള്‍ക്ക് ഏറെ ദുരിതം സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് എല്ലാ കഷ്ടതകളും തീരാന്‍ ചണ്ഡികാരൂപിണിയായ ദുര്‍ഗ്ഗാദേവിയെ ശരണം പ്രാപിക്കലാണ് നവരാത്രി പൂജ കൊണ്ടു ഉദ്ദേശിക്കുന്നത്. സര്‍വവിധ വിജയങ്ങള്‍ക്കായി പ്രഥമ മുതല്‍ മൂന്നു ദിവസം ദുര്‍ഗ്ഗാരൂപിണിയായ (കാളിയെ) ദേവിയെ പൂജിക്കുന്നു. നാലാം ദിവസം മുതല്‍ ആറാം ദിവസം വരെ സര്‍വവിധ ഐശ്വര്യങ്ങള്‍ക്കായി ലക്ഷ്മീസ്വരൂപിണിയായ മഹാലക്ഷ്മിയും. സപ്തമി മുതല്‍ അഷ്ടമി നവമി വരെ സര്‍വവിധ വിദ്യയ്ക്കായി (ജ്ഞാനത്തിനായി) വിദ്യാസ്വരൂപിണിയായ സരസ്വതീ ദേവിയേയും പൂജിക്കുന്നു. പിന്നീട് ദശമി നാളില്‍ (വിജയദശമി) ഈ മൂന്നു പേരും ചേര്‍ന്ന വിജയ സ്വരൂപിണിയായി ത്രിപുര സുന്ദരിയേയും ആരാധിക്കുന്നു. എല്ലാ അജ്ഞാനങ്ങളും നീങ്ങി, ജ്ഞാനം-വിദ്യ-അറിവ്-വരുമ്പോള്‍ കഷ്ടതകളും ദുരിതങ്ങളും നിശ്ശേഷം തീരുന്നു. ഇതാണ് സങ്കല്‍പ്പവും അനുഭവവും!

''ലക്ഷ്മീ പ്രദാന സമയേ നവവിദ്രുമാഭാം വിദ്യാ പ്രദാന സമയേ ശരതിന്ദുശുഭ്രാം വിദ്വേഷി വര്‍ഗ്ഗ വിജയേളപി തമാലനീലാം ദേവിം ത്രിലോകജനനീം ശരണം പ്രപദ്യേ!''

(സാരം : ലക്ഷ്മീ പ്രദാന സമയത്ത് ദേവി പുതിയ പവിഴത്തിന്റെ ശോഭയോടും, വിദ്യാ (ജ്ഞാനം-അറിവ്)-പ്രദാന സമയത്ത് ശരത്കാല ചന്ദ്രികയുടെ ശോഭയോടും, ശത്രുവര്‍ഗ്ഗത്തെ ജയിക്കുന്ന സമയത്ത് കടുംനീല (കറുപ്പ്) ശോഭയോടും കൂടി വിളങ്ങുന്ന, മൂന്നു ലോകങ്ങളുടേയും മാതാവായ ആ ത്രിപുര സുന്ദരീ ദേവിയെ ഞാന്‍ ശരണം പ്രാപിക്കുന്നു.

നവരാത്രി ആരംഭിക്കുന്നതിനു മുമ്പുതന്നെ അമ്മമ്മ (മുത്തശ്ശി) മച്ചിന്‍ മുകളിലെ പഴയ വലിയ മരപ്പെട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന ''ബൊമ്മക്കൊലുകള്‍'' ശ്രദ്ധയോടെ എടുത്ത് തുടച്ച്, മിനുക്കി, ചായം തേച്ച് അവയ്ക്കു ചേര്‍ന്ന ഉടപ്പുകള്‍ തുന്നി (കുട്ടികുപ്പായങ്ങള്‍) നവരാത്രി ആഘോഷത്തിനുള്ള തിരക്കിലാകും. ആദ്യം നവരാത്രി പൂജ ചെയ്തത് ശ്രീരാമചന്ദ്രസ്വാമിയാണത്രെ! അതുകൊണ്ടായിരിക്കും നവരാത്രി ബൊമ്മക്കൊലുവില്‍ ശ്രീരാമചരിതം സ്മരിക്കുന്ന ബൊമ്മകള്‍ക്ക് പ്രാധാന്യം ലഭിച്ചത്. നവരാത്രി പൂജയ്ക്ക് ആദ്യം കലശം അലങ്കരിച്ചുവെയ്ക്കുന്നു. പിന്നീട് ഓരോ ബൊമ്മകളായി സ്ഥാനം പിടിക്കുന്നു. അങ്ങനെ ഒമ്പതു പടികള്‍ (തട്ടുകള്‍) നിറയെ കമനീയമായി അലങ്കരിച്ച് വിവിധതരം ബൊമ്മകള്‍ (പ്രതിമകള്‍) വെക്കുന്നു. ഏറ്റവും മുകളിലായി ദുര്‍ഗ്ഗയും (കാളിയും) മഹാലക്ഷ്മിയും സരസ്വതീ ദേവിയും പിന്നെ ത്രിപുര സുന്ദരിയേയും വെച്ച് അലങ്കരിക്കുന്നു. നവരാത്രി വ്രതം നോല്‍ക്കണം. പ്രത്യേകിച്ച് കുട്ടികള്‍ (വിദ്യാര്‍ത്ഥികള്‍)! അവരുടെ ഭാവി ശോഭനമാക്കാന്‍! നവരാത്രി പൂജയ്ക്ക് ഓരോ ദിവസവും ഓരോ നൈവേദ്യങ്ങളാണ് ചുണ്ടലും (കടല), ചെറുപയറും വന്‍പയറും കൊഴുക്കട്ടയും, അപ്പവും, അടയും, വിവിധതരം പായസങ്ങളും പൂജാ നൈവേദ്യങ്ങളാണ്. അഷ്ടമി ദിവസം ഏവരും അവരുടെ ആയുധങ്ങളും (പണിയായുധങ്ങള്‍) വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങളും പേനയും എല്ലാം ''പൂജവെയ്പ്പി''നായി ഒരുക്കുന്നു. നവമി നാളില്‍ 'കെടാവിളക്ക്' കൊളുത്തി മൂന്നുനേരവും പൂജിച്ച്, അടുത്ത ദിവസം ദശമിനാളില്‍ (വിജയദശമി) വെളുത്ത പുഷ്പങ്ങളെക്കൊണ്ട് അര്‍ച്ചന ചെയ്ത് പാല്‍പ്പായസം നൈവേദ്യമായി സമര്‍പ്പിക്കും! പിന്നീട് സദ്യയും ഒരുക്കും! നവരാത്രിക്കാലമായാല്‍ ഏവരും കൂട്ടംകൂട്ടമായി ഓരോ വീട്ടിലും ചെന്ന് അവിടെ ഒരുക്കിയിരിക്കുന്ന 'ബൊമ്മക്കൊലു'ക്കള്‍ കണ്ട് സന്തോഷിക്കുക പതിവാണ്. ഓരോരുത്തരും അവരവരുടെ മനോധര്‍മം പോലെ വിവിധതരം ബൊമ്മക്കൊലുകള്‍ ഒരുക്കാറുണ്ട്! ''ബൊമ്മക്കൊലു'' കാണാന്‍ വരുന്നവരെയെല്ലാം ദേവിയാണെന്ന് കരുതി സ്വീകരിച്ച് പൂജിച്ച് അവര്‍ക്ക് വസ്ത്രം, പൂവ്, കുങ്കുമം മുതലായവ നല്‍കി ദേവീ പ്രീതി നേടുമായിരുന്നു. (കേരളത്തിനെ അപേക്ഷിച്ച് ഇതര സംസ്ഥാനങ്ങളില്‍ നവരാത്രി പൂജ വളരെ കേമമാണ്. ഒരുപക്ഷേ കേരളത്തിന് തിരുവോണമായിരിക്കാം അതിപ്രാധാന്യമായി തോന്നിയത്.) നവരാത്രി സന്ധ്യകള്‍ എന്നും സംഗീത സാന്ദ്രമായിരുന്നു. നവരാത്രിക്ക് കീര്‍ത്തനങ്ങള്‍ പാടാന്‍ മാത്രമായി പാട്ടുപഠിപ്പിച്ചിരുന്ന 'അന്തക്കാലം' ഇന്ന് കാസറ്റുകളായി മാറിയ 'ഇന്തക്കാലം'!

കാലത്തിന്റെ വൈഭവം! അമ്മമ്മ പറയുമായിരുന്നു- ''നവരാത്രി വ്രതമെടുത്താല്‍ വിചാരിച്ച ഏതുകാര്യവും സാധിക്കും'' എന്ന്. അന്നു പരീക്ഷയില്‍ നല്ല മാര്‍ക്കു ലഭിക്കാന്‍, ഡാന്‍സിനും പാട്ടിനും എല്ലാം ഒന്നാമതാകാന്‍ വ്രതമെടുത്തു. എന്നിട്ടും രണ്ടാം സമ്മാനം കിട്ടുമ്പോള്‍ പരിഭവിച്ചു. ''ഇത്രയും വ്രതമെടുത്തിട്ടും എന്തേ ദേവീ ഞാന്‍ രണ്ടാമതായത്'' എന്ന്. അമ്മമ്മയ്ക്ക് അതിനും മറുപടി ഉണ്ടായിരുന്നു. ശ്രദ്ധ പിഴച്ചിട്ടുണ്ടാവും. അതല്ലെങ്കില്‍ അവര്‍ (ഒന്നാം സ്ഥാനക്കാര്‍) കൂടുതല്‍ നിഷ്‌കര്‍ഷയോടെ ചെയ്തിരിക്കും. പിന്നെ ഈ വക നിസ്സാരകാര്യങ്ങള്‍ക്കല്ല വ്രതമെടുക്കേണ്ടതെന്നു മനസ്സിലായി. ജ്ഞാനം ലഭിക്കാനായിരിക്കണം ദേവിയെ ഭജിക്കേണ്ടത്. കാരണം ആ പരാശക്തി ദേവകാര്യങ്ങള്‍ സാധിച്ചുകൊടുക്കാനാണ് ഓരോ മൂര്‍ത്തീരൂപങ്ങള്‍ എടുത്തത്. അതുകൊണ്ടു ദേവിയെ ആ പരാശക്തിയെ ശ്രദ്ധയോടെ ഭജിച്ച് അജ്ഞാനം ഇല്ലാതാക്കി ജ്ഞാനം വര്‍ധിപ്പിക്കൂ... ദുഃഖങ്ങള്‍ ഇല്ലാതാകും...

No comments: