Saturday, September 28, 2019

രസഭാരതി (അഭിനവ ഭാരതി രസാധ്യായം ) മലയാള പരിഭാഷയും ടിപ്പണിയും -വേദബന്ധു. (കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണം )
  💫💫💫💫💢💫💫💫
" രസോ വൈ:സാ രസം ഹ്യേവയം ലബ്ദ്വാ/നന്ദീ ഭവതി. എന്നാണു 'രസം' എന്ന സംജ്ഞയെപ്പറ്റി  ലോകത്തിലാദ്യമായി പറയപ്പെട്ട വാക്യം. തൈത്തീരിയോപനിഷത്തിലെ ശിക്ഷാവല്ലിയിലുള്ളതാണീ വാക്യം.

"ഏഷാം ഭൂതാനാം പൃഥ്വിവി രസ:
 പൃഥ്വിവ്യാം ആപോ രസ:
ആപ ഓഷധയോ രസ:
ഓഷധീനാം പുരുഷോ രസ:
പുരുഷസ്യ വാഗ്‌ രസ:
വാച ഋഗ്‌ രസ:
ഋചസ്സാമരസ:
സാമ്ന ഉദ്ഗീതോ രസ: " എന്നിങ്ങനെ രസത്തിന്റെ ഭാവവിപര്യയങ്ങളെപ്പറ്റി ചാന്ദഗ്യോപനിഷത്തും പറയുന്നു.

"വാക്യം രസാത്മകം കാവ്യം "എന്ന് വിശ്വനാഥ കവിരാജൻ (സാഹിത്യ ദർപ്പണം ) കാവ്യത്തിലെ രസത്തിനെയും വ്യവച്ഛേദിയ്ക്കുന്നു.
 എന്നാൽ ഇവിടെ പറയാനുദ്ദേശിയ്ക്കുന്ന കാര്യം ഇതൊന്നുമല്ല. ഇതൊന്നുമല്ല എന്നു പറഞ്ഞാൽ അത്‌ പൂർണ്ണമായും ശരിയുമല്ല.ഇതെല്ലാം കൂടിച്ചേർന്ന ' നാട്യരസം ' എന്ന തീർത്തും അനുഭൂതിദായകമായ രസാനുഭവത്തെപ്പറ്റി അതുകൊണ്ടുതന്നെ പറയുക ദുഷ്കരമാണു.അതേ സമേയം പറയാതിരിയ്ക്കാനുമാവില്ല. മുകളിലുദ്ധരിച്ച ഛാന്ദോഗ്യോപനിഷത്ത്‌ വാക്യം അതിനെ സാധൂകരിയ്ക്കുന്നു.

" വിഭാവാനുഭാവവ്യഭിചാരീ സംയോഗാദ്രസനിഷ്പത്തി " എന്നാണു നാട്യശാസ്ത്രമെഴുതിയ ഭരതമുനി രസത്തെ നിർവ്വചിച്ചിട്ടുള്ളത്‌. ആ രസത്തെ 8തരത്തിൽ വ്യവച്ഛേദിച്ച്‌ പറയാനും അദ്ദേഹം ശ്രദ്ധിച്ചു. (നവരസം എന്നാണു പൊതുവെ അറിയപ്പെടുന്നതെങ്കിലും ശാന്തരസം ഒരു രസമല്ല എന്നൊരു വാദം ആദ്യകാലം മുതൽ നിലവിലുണ്ട്‌.അതു പിന്നീട്‌ കൂട്ടിച്ചേർത്തതാവാനും സാധ്യതയുണ്ട്‌. നാട്യശാസ്ത്രം ആറാമധ്യായത്തിലാണു രസം ചർച്ചയ്ക്കെടുക്കുന്നത്‌. അതുകൊണ്ടുതന്നെ ആ അധ്യായമാണു നാട്യശാസ്തത്തിലെ പ്രമുഖ അധ്യായമെന്നും പറയാം.

നാട്യശാസ്തവ്യാഖ്യാതാക്കളിൽ പ്രമുഖൻ അഭിനവഗുപ്തൻ തന്നെ. അദ്ദേഹത്തിന്റെ അഭിനവഭാരതിയെ കവച്ചു വെയ്ക്കുന്നൊരു വ്യാഖ്യാനം ഇതുവരെയുണ്ടായിട്ടില്ല.ഉണ്ടാവുകയുമില്ല. നാട്യശാസ്ത്രത്തിനു  നൂറുകണക്കിനു വ്യാഖ്യാനങ്ങൾ പിന്നീടുണ്ടായിട്ടുണ്ട്‌. പക്ഷേ അഭിനവഭാരതി എന്നും അവയ്ക്കൊക്കെ എത്രയോ മുകളിൽ തന്നെ നിൽക്കുന്നു.

 മേൽപ്രസ്താവിച്ചപോലെ ആ രസാധ്യായത്തിന്റെ മലയാള വിവർത്തനവും ടിപ്പണിയും കൂടി ചേർന്നതാണു താഴെ ചേർത്ത പുസ്തകത്തിലെ ഉള്ളടക്കം.പണ്ഡിതന്മാരിലെ പണ്ഡിതനായിരുന്ന സ്വർഗ്ഗീയ വേദബന്ധുവാണു ഇതിന്റെ വിവർത്തനം നിർവ്വഹിച്ചിട്ടുള്ളത്‌. കാവ്യ,നാടക,വൈദികശാസ്ത്രങ്ങളെല്ലാം ഒരു പോലെ കൈകാര്യം ചെയ്തിരുന്ന വേദബന്ധുവിന്റെ ഈ പരിഭാഷ അതുകൊണ്ടുതന്നെ മറ്റുള്ളവയിൽ നിന്നും ഒരു പടി മുൻപിലാണു. വിഷയം സാങ്കേതികമാകയാൽ ഇതിലെ  ഭാഷ ക്ലിഷ്ടമാണു.അതുകൊണ്ടുതന്നെ 'തട്ടിമുട്ടി 'ഒപ്പിച്ചുമാറുന്ന വർത്തമാനകാല നാട്യപണ്ഡിതന്മാർക്ക്‌ ഈ പുസ്തകം തികച്ചും അപ്രാപ്യമാകാൻ സാധ്യതയുണ്ട്‌.

1 comment:

VIJAYAN JI said...

നന്നായിരിക്കുന്നു. അഭിനവഗുപ്തെനെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ നന്നായിരുന്നു!!