Friday, September 27, 2019

അഹംസ്ഫുരണവും അഹംവൃത്തിയും....

ശ്രീ രമണമഹര്‍ഷി
ഡിസംബര്‍ 27, 1936

മൈസൂറില്‍ നിന്നും വന്ന ഷാമണ്ണ അഹംസ്ഫുരണത്തെപ്പറ്റി ചോദിച്ചു.

രമണ മഹര്‍ഷി: അത് നിദ്രയിലുണ്ടാകുന്നതല്ല. ഉണര്‍ച്ചയില്‍ ശരീരാദി പ്രപഞ്ചാദികളോടു ചേര്‍ന്നിരിക്കവേതന്നെ ആത്മ വൃത്തി തോന്നാറുണ്ട്. ഇതിനെ അഹംവൃത്തി എന്നു പറയുന്നു. എന്നാല്‍ വിഷയാദികളെ കൂടാതെ ആത്മാവിനെ മാത്രം മുന്‍നിര്‍ത്തി തോന്നുന്ന അഹംവൃത്തിയെ ‘അഹംസ്ഫുരണം’ എന്ന് പറയും.

ജ്ഞാനിക്ക് ഇതു സ്വഭാവമാണ്. ഇതിനെ ജ്ഞാനമെന്നോ ഭക്തിയെന്നോ പറയാം. ഇതു ആദ്യം ജാഗ്രത്തിലുണ്ടായാല്‍ പിന്നീട് മറ്റവസ്ഥകളിലും തുടര്‍ന്നുണ്ടാവും.

ഈ വൃത്തിയെ അഖണ്ഡാകാരവൃത്തി എന്നു പറയും. വൃത്തി സാധാരണ മനോമയമാണ്. എന്നാല്‍ അഖണ്ഡാകാരവൃത്തി മനസ്സിനും അതീതമായി നില്‍ക്കുന്നു. ജ്ഞാനികള്‍ക്കിതു നിരന്തരമായി സംഭവിക്കുന്നു. അഹം വൃത്തി പരിപൂര്‍ണ്ണമല്ല. അഖണ്ഡാകാര വൃത്തിയായ ആത്മസ്ഫുരണ അന്യമറ്റ പരിപൂര്‍ണമാണ്.

സന്ദര്‍ശകര്‍ തമ്മില്‍

“പരമ്പരാഗതമായ അദ്ധ്യാത്മജ്ഞാനം നമ്മുക്കുണ്ടായിരുന്നിട്ടും അതില്ലാത്ത അന്യനാട്ടുകാരാണല്ലോ നമ്മെക്കാള്‍ എളുപ്പത്തില്‍ ഭഗവാന്‍റെ ജ്ഞാനം ഗ്രഹിക്കുന്നത്.”

ഭഗവാന്‍: ദര്‍ശനം ഇല്ലാത്തതിനേക്കാള്‍ നല്ലതാണ് ദര്‍ശനം ഉണ്ടാകുന്നത്. അവര്‍ക്ക് ആ വഴിയിലാണ് താല്‍പര്യം കൂടുതല്‍. അവര്‍ ഇവിടെ കേള്‍ക്കുന്ന അറിവില്‍ സ്വന്തം അറിവിനെ കൂട്ടിക്കലര്‍ത്തുന്നില്ല. അവര്‍ ഒന്നുതൊട്ടാല്‍ അതിലുറച്ചു നില്‍ക്കും. അതാണവരുടെ ഗുണം.

നാം അറിവോടുകൂടി നമ്മുടെ ആദിയോടു ചേര്‍ന്നിരിക്കുന്നതാണ് ധ്യാനം. അപ്പോള്‍ മരണഭയം നമ്മെ തീണ്ടുന്നില്ല. ജാഗ്രത്തിലും സുഷുപ്തിയിലും താനുണ്ട്. നമ്മുക്കൊരിക്കലും ബോധരഹിതനായിരിക്കാന്‍ സാധ്യമല്ല. പ്രപഞ്ചബോധത്തെ പ്രമാണമാക്കിക്കൊണ്ടാണ് സുഷുപ്തിയില്‍ നമുക്ക് ബോധമില്ലാതിരുന്നു എന്ന് പറയുന്നത്.

ശരീരാദി പ്രപഞ്ചം നമ്മില്‍ വേരൂന്നി നില്‍ക്കുകയാണ്. അതിനാല്‍ ഈ ആപേക്ഷിക (പ്രപഞ്ചം) ജ്ഞാനത്തെ നാം ആത്മാവായി കരുതുന്നു. ഉറക്കത്തില്‍ തനിക്കു ബോധമില്ലാതിരുന്നുവെന്നാരെങ്കിലും അപ്പോള്‍ പറയുന്നുണ്ടോ? ഇപ്പോള്‍ അങ്ങനെ പറയുന്നു.

 ഇതിനെയാണ് ആപേക്ഷിക ബോധമെന്നു പറയുന്നത്. അതിനാല്‍ അവന്‍ പറയുന്നത് ആപേക്ഷികബോധമാണ്, സാക്ഷാല്‍ ജ്ഞാനമല്ല. ബോധം ഈ ആപേക്ഷികബോധത്തിനും അബോധത്തിനും അതീതമാണ്.

തിരുവാചകം പ്രാരംഭത്തില്‍

“ഇമവെട്ടുന്നേരംപോലുമെന്നുള്ളം വിട്ടുമാറാ-
തനിശമങ്ങിരുന്നീടുമീശന്‍ തന്‍പാദം വാഴ്ക”
എന്നു പറഞ്ഞിട്ടുള്ളതില്‍ നാലത്യുന്നത ജ്ഞാനികളുടെ ജ്ഞാനവും ഒന്നായി നില്‍ക്കുന്നു.

1) ഒരേ ഓര്‍മ്മ 2) വൃത്തിപ്പെടാത് തവിചാരം 3) അഹന്തയുടെ ഇല്ലായ്മ. 4) ആത്മാവിന്‍റെ നിത്യത്വം ഇവയെല്ലാം ഒന്നുതന്നെ.

ഏതു നിമിഷവും ഈശ്വരന്‍ മനസ്സിനെ വിട്ടുമാറി നില്‍ക്കുന്നില്ല. നിങ്ങളാണ് മനസിനെ അവനില്‍ നിന്നും മാറ്റി വിഷയങ്ങളിലലയാന്‍ വിടുന്നത്‌. ഇതെത്ര നിന്ദ്യം!

No comments: