Saturday, February 17, 2018

പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരം.! മേടമാസത്തിലെ പൂരം.!! തിരു - ശിവ - പേരൂരിന്‍റെ പൂരം.!!!

ചരിത്രമുള്ള ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്ന 'തൃശൂര്‍പൂരം' ഇത്രയും ജനകീയമാക്കിയത് ഏകദേശം 200 വര്‍ഷം മുന്‍പ്‌ കൊച്ചി രാജാവായിരുന്ന ശക്തന്‍തമ്പുരാനായിരുന്നു. ഇന്ന് 'തൃശൂര്‍പൂരം' മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെ...!!

തൃശൂരിലെ പ്രധാന ശിവക്ഷേത്രങ്ങളിലൊന്നായ വടക്കുംനാഥന്‍റെ തിരുമുന്‍പില്‍ വച്ചാണ് പൂരം അരങ്ങേറുന്നത്. പാറമേക്കാവിന്റെയും, തിരുവമ്പാടിയുടെയും പരസ്പരമുള്ള മത്സരത്തിന് വടക്കുംനാഥന്‍ സാക്ഷിയാകുന്നു എന്ന് വിശ്വസിക്കുന്നു. എട്ടോളം വലുതും ചെറുതുമായ പൂരങ്ങളുടെ സംഗമമാണ് തൃശ്ശൂര്‍പൂരമെങ്കിലും മുഖ്യ പങ്കാളികള്‍ തിരുവമ്പാടിയും പാറമേക്കാവുമാണ്. അവര്‍ക്ക് ചില പ്രത്യേക അവകാശങ്ങളും ഉണ്ട്. ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം.. പിന്നെ വെടിക്കെട്ട്.. ഇവയിലൊക്കെ ഇവരുടെ പരസ്പര മത്സരം.. പൂരത്തിന്റെ പ്രധാന ജനശ്രദ്ധകേന്ദ്രം.

പൂരത്തിന് തലേന്ന് തിരുവമ്പാടിയും പാറമേക്കാവും ആനകളുടെ അലങ്കാരങ്ങളുടെ പ്രദര്‍ശനം നടത്തുന്നു. സ്വര്‍ണ്ണത്താല്‍ നിര്‍മ്മിച്ച അലങ്കാരങ്ങള്‍ ഓരോ വര്‍ഷവും പുതുമ പുലര്‍ത്തുന്നു. ജനസഹസ്രങ്ങളാണ് അതിമനോഹരമായ ഈ കാഴ്ച കാണുന്നത്.

ചെറിയ പൂരങ്ങളുടെ വരവോടെയാണ് സാക്ഷാല്‍ പൂരത്തിന്‍റെ ആരംഭം. രാവിലെതന്നെ ഈ ചെറുപൂരങ്ങള്‍ വടക്കുംനാഥന്‍റെ സന്നിധിയിൽ പ്രവേശിക്കും. തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള എഴുന്നള്ളത്ത്, അവിടെ ചമയങ്ങള്‍ അണിഞ്ഞു കൊണ്ടുള്ള എഴുന്നള്ളത്ത്, ശേഷം ഉച്ചക്ക് പാറമേക്കാവിലമ്മയുടെ പൂരപ്പുറപ്പാട്, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, ഇരുവരുടെയും കൂടികാഴ്ച, കുടമാറ്റം, വെടിക്കെട്ട് എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

പഞ്ചവാദ്യത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വൈകുന്നേരം നടക്കാനിരിക്കുന്ന വിസ്മയകരമായ ദൃശ്യ മനോഹരിതയാണ് കുടമാറ്റത്തിനുള്ളത്. വിവിധ വര്‍ണ്ണങ്ങള്‍ നിറഞ്ഞ കുടകള്‍, പഞ്ചവാദ്യ താളത്തിനൊപ്പം, ആനപ്പുറത്തിരുന്ന് പരസ്പരം മാറ്റുന്നു.
പിന്നീട് ഇലഞ്ഞിത്തറമേളം. പിന്നീട് വടക്കുനാഥക്ഷേത്രത്തിന്‍റെ തെക്കേ കവാടത്തിലൂടെ പാറമേക്കാവ് പൂരക്കാര്‍ പുറത്തേക്ക് വരുന്നു. അതിനുശേഷം തിരുവമ്പാടിക്കാരും പുറത്തേക്ക് വരുന്നതോടെ കുടമാറ്റം വിപുലമായി ആരംഭിക്കുകയായി. രണ്ട് കൂട്ടരും മത്സരിച്ച് കുടമാറ്റം നടത്തുന്നു. കാണികളാണ് വിജയിയെ നിശ്ചയിക്കുന്നത്.

പുലർച്ചയോടെ വെടിക്കെട്ട്‌ ആരംഭിക്കുന്നു. മണിക്കൂറോളം നീണ്ട് നില്‍ക്കുന്ന വെടിക്കെട്ടില്‍ അവസാനം നടക്കുന്ന 'കൂട്ടപ്പൊരിച്ചിൽ' ശബ്ദ-പ്രകാശ വിസ്മയം തീര്‍ക്കുന്നു. പിറ്റേന്ന് ഉച്ചയോടെ പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാര്‍ വടക്കുന്നാഥന്‍റെ സമക്ഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് തിരശീല വീഴുന്നു.

തേക്കിന്‍കാട് മൈതാനിയിലെ ആ കാഴ്ച മാത്രം മതി.., വര്‍ണ്ണങ്ങളുടെ വിചിത്രവിസ്മയമായ പൂരത്തിന്റെ സ്ഥാനം കേരളീയ ഹൃദയത്തില്‍ എത്രമാത്രമാണെന്ന് മനസ്സിലാക്കാന്‍.!

No comments: