Monday, June 25, 2018

ഒരുദിവസം ഒരു ഗ്രാമത്തിനു വെളിയിലുള്ള ഒരു മരത്തിന്റെ ചുവട്ടില്‍ തന്റെ യാത്രയ്ക്കിടയില്‍ ഒരു സന്ന്യാസി വിശ്രമിക്കാനെത്തി. ഗ്രാമത്തില്‍നിന്ന് ഒരു മനുഷ്യന്‍ അദ്ദേഹത്തിന്റെയടുത്ത് ഓടിക്കിതച്ചെത്തിയിട്ട് ചോദിച്ചു. '' ആ രത്‌നമെവിടെ? ആ രത്‌നമെവിടെ? ഏതു രത്‌നത്തെപ്പറ്റിയാണ് നിങ്ങള്‍ ചോദിക്കുന്നത്?'' സന്ന്യാസി അയാളോട് ചോദിച്ചു. '' കഴിഞ്ഞ രാത്രി ഞാനൊരു സ്വപ്നം കണ്ടു. ആ സ്വപ്നത്തില്‍ ശിവന്‍ തന്നെ എനിക്കു ദര്‍ശനം തന്നിട്ടു പറഞ്ഞു; ആ മരച്ചുവട്ടില്‍ നാളെ ഒരു സന്യാസി എത്തും. നീ പോയി അദ്ദേഹത്തോട് ഒരു രത്‌നം ചോദിക്കണം. അദ്ദേഹം നിനക്ക് ലോകത്തിലേക്കും വച്ച് ഏറ്റവും വലിപ്പമുള്ള രത്‌നം സമ്മാനിക്കും. നിന്റെ ജീവിതം അത് നടത്തിക്കൊള്ളും. ആ രത്‌നം എവിടെയാണ്? സന്യാസി ചോദിച്ചു. '' ആ രത്‌നത്തെപ്പറ്റിയാണോ നീ പറയുന്നത്? എന്നിട്ട്, തന്റെ സഞ്ചിക്കുള്ളില്‍നിന്ന് ഒരു മനുഷ്യശിരസ്സിന്റെയത്ര വലിപ്പമുള്ള ഒരു രത്‌നം എടുത്ത് അയാള്‍ക്ക് കൈമാറി.അയാള്‍ ആ രത്‌നം ഏറ്റുവാങ്ങി. ഈ രത്‌നത്തിന്റെ ലബ്ധിയോടെ, താനെങ്ങനെയാണ് ജീവിക്കുവാന്‍ പോകുന്നതെന്ന സ്വപ്നങ്ങളും അഭിലാഷങ്ങളുമെല്ലാം അയാളില്‍ നിറഞ്ഞു.  രത്‌നം വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് അയാള്‍ വീട്ടിലേക്കു നടന്നു. അയാളുടെ ഉള്ളം വിക്ഷുബ്ധമായിരുന്നു. ഇതിനേക്കുറിച്ച് ആരോടൊക്കെ പറയാം, പറയാതിരിക്കാം; അയാള്‍ ഇരുന്നു. രത്‌നം സുരക്ഷിതമായി വയ്ക്കാനൊരിടം കണ്ടെത്താനാകാതെ, തന്റെ തലയിണയുടെ അടിയില്‍ തല്‍ക്കാലം ഒളിപ്പിച്ച് അയാള്‍ ഉറങ്ങാന്‍ ശ്രമിച്ചു. തലയുടെ താഴെ ഇത്രയും വലിപ്പമുള്ള ഒരു കല്ലും വച്ച് ഒരാള്‍ക്കു ഉറങ്ങാന്‍ കഴിയില്ല. മനസ്സിന്റെ വിക്ഷോഭവും ഉറക്കമില്ലായ്മയും കാരണം അയാള്‍ ക്ലേശിച്ചു. അടുത്തദിവസം രാവിലെത്തന്നെ അയാള്‍ വീണ്ടും സന്യാസിയുടെ അടുത്തെത്തി. ''ഞാന്‍ അങ്ങയോട് രത്‌നം ചോദിച്ചു. അത് അങ്ങയുടെ ഭാണ്ഡത്തില്‍നിന്ന് അങ്ങനെതന്നെ എടുത്ത് എനിക്കു തന്നു. ലോകത്തിലേക്കും ഏറ്റവും വിലപിടിപ്പുള്ള രത്‌നം രണ്ടാമതൊന്ന് ആലോചിക്കപോലും ചെയ്യാതെ, എനിക്കു തന്നു. ഇങ്ങനെയൊന്നു ചെയ്യണമെങ്കില്‍ അങ്ങയുടെ ഉള്ളില്‍ ഇതിലും വിലപ്പെട്ടതെന്തോ തീര്‍ച്ചയായും ഉണ്ട്. അതെന്താണെന്ന് എനിക്ക് അറിഞ്ഞേ മതിയാവൂ. സന്ന്യാസി പറഞ്ഞു, ''എന്റെ അടുത്തിവിടെ ഇരിക്കുക. കുറച്ചുസമയം സ്വസ്ഥമായി അങ്ങനെ എന്റെ അടുത്തിരിക്കുക. അതെന്താണെന്ന് ഞാന്‍ നിനക്ക് പറഞ്ഞുതരാം.'' തന്റെ ജീവിതം ബാഹ്യമായും ആന്തരികമായും സ്ഥിരപ്പെടുത്തുന്ന ഏറ്റവും വിലപ്പെട്ട ആ ഒന്നിനെ കണ്ടെത്താതെയിരിക്കുന്നേടത്തോളം, അയാള്‍ ഒരു യാചകനെപ്പോലെ ജീവിക്കും. അയാള്‍ എന്തൊക്കെ ആര്‍ജിച്ചു എന്നത് ഒരു കാര്യമേ ആകുന്നില്ല, എന്തെന്നാല്‍ അയാള്‍ ഇപ്പോഴും മറ്റെന്തിനൊക്കെയോവേണ്ടി ആഗ്രഹിച്ചുകൊണ്ടേയിരിക്കുന്നു. എന്തൊക്കെത്തന്നെയിനി ആര്‍ജിച്ചു കഴിഞ്ഞാലും അയാള്‍ അങ്ങനെതന്നെ തുടരുകയും ചെയ്യും. എപ്പോഴും അതങ്ങനെയാണ്...janmabhumi

No comments: