Saturday, June 23, 2018

അവൈദികമായ ശാക്തസമ്പ്രദായത്തിലേക്കെന്നപോലെ വൈദികഗോത്രങ്ങളുടെ അനുഷ്ഠാനധാരയിലേക്കും, ഹിന്ദുഗോത്രങ്ങളില്‍ വൈദികം-അവൈദികം എന്ന വേര്‍തിരിവുണ്ടാകുന്നതിനും മുമ്പേ ഉള്ള, അതിപ്രാചീനങ്ങളായ വിവിധദേവീസങ്കല്‍പങ്ങളും ചടങ്ങുകളും സ്വീകരിക്കപ്പെട്ടിരുന്നു. വൈദികസാഹിത്യങ്ങളില്‍ ഇതിനു തെളിവുകള്‍ കാണാം. ഭട്ടാചാര്യ മദര്‍ ഗോഡസ്സ് എന്ന പുസ്തകത്തില്‍ ഇക്കാര്യവും വിശദമാക്കുന്നുണ്ട്.
ഹരിവംശത്തില്‍ ദേവീപൂജകരായ ശബരന്മാര്‍, ബര്‍ബന്മാര്‍, പുളിന്ദന്മാര്‍ എന്നീ ഗോത്രങ്ങളെ പറയുന്നുണ്ട്. മഹാഭാരതത്തില്‍ മദ്യമാംസപ്രിയയായ വിന്ധ്യവാസിനിയുടെ പരാമര്‍ശം കാണാം. വരാഹപുരാണത്തില്‍ ദേവിയെ കിരാതി എന്നു വിളിക്കുന്നു. ആ ദേവിയുടെ ഒരു ഉത്സവത്തെ ശബരോത്‌സവം എന്നു പറഞ്ഞിരിക്കുന്നു. ഋഗ്വേദത്തിലെ പഞ്ചകൃഷ്ടി എന്ന പദത്തിന് പഞ്ചമനുഷ്യജാതങ്ങള്‍ എന്നാണ് യാസ്‌കന്‍ നിരുക്തത്തില്‍ അര്‍ത്ഥം പറയുന്നത്. അതായത് ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്ന നാലു വര്‍ണ്ണങ്ങളുംനിഷാദര്‍ എന്ന അഞ്ചാമത്തെ വിഭാഗവും.
ഈ നിഷാദ വിഭാഗത്തില്‍ എട്ടുതരം അവാന്തരവിഭാഗങ്ങള്‍ ഉണ്ടായിരുന്നത്രെ- വ്രാതര്‍, പുഞ്ജിഷ്ഠര്‍, സ്വാനികള്‍, മൃഗയു, തക്ഷര്‍, രഥകാരര്‍, കുലാലര്‍, കര്‍മാരര്‍. യജുര്‍വേദത്തിലെ രുദ്രാധ്യായമനുസരിച്ച് അവസാനത്തെ നാലു കൂട്ടര്‍ പിന്നീട് വൈദികസമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളായി ചേര്‍ക്കപ്പെട്ടു എന്നു ഭട്ടാചാര്യ പറയുന്നു. വാജസനേയി സംഹിതയിലെ നിഷാദപദത്തിന് ഭില്ല (ഭില്‍) എന്നാണ് മഹീധരന്‍ അര്‍ത്ഥം പറയുന്നത്. പുരാണങ്ങളിലും ബൗദ്ധജാതകകഥകളിലും നിഷാദരെ വര്‍ണ്ണിക്കുന്നുണ്ട്.
പദ്മപുരാണത്തില്‍ കിരാതര്‍, ഭില്ലര്‍, നാഹലകര്‍, ഭ്രമരര്‍, പുളിന്ദര്‍ എന്നിവരെ പറയുന്നുണ്ട്. ജൈനസാഹിത്യത്തില്‍ കിരാതര്‍, ദ്രാവിഡര്‍, പുളിന്ദര്‍ എന്നിവരുടെ കൂടെ മ്‌ളേച്ഛരായ ശബരന്മാരെയും പറയുന്നുണ്ട്. ഐതരേയബ്രാഹ്മണം, വരാഹമിഹിരന്റെ ബൃഹത്സംഹിതാ, കഥാസരിത്സാഗരം തുടങ്ങിയവയിലും ഇത്തരം ദേവ്യാരാധകരായ ഗോത്രവര്‍ഗങ്ങളെ വര്‍ണ്ണിക്കുന്നുണ്ട്. ഇത്തരം ഗോത്രങ്ങളുടെ ദേവീസങ്കല്‍പ്പങ്ങള്‍ ഗ്രാമദേവതകളായി നാടിന്റെ നാനാഭാഗത്തും ഇന്നും ആരാധിക്കപ്പെടുന്നതു കാണാം. 
ഗ്രാമദേവതകളായി മാറിയ ഇത്തരം ഗോത്രദേവതകളെപ്പറ്റി വിസ്തരിച്ചു പഠിച്ച ബിഷപ്പ് വൈറ്റ്‌ഹെഡിന്റെ നിഗമനങ്ങളെ ഭട്ടാചാര്യ ഉദ്ധരിക്കുന്നുണ്ട്- അവ ഗ്രാമജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു. പ്രപഞ്ചനിയാമകശക്തികളായിട്ടല്ല മറിച്ച് കോളറാ, വസൂരി, കന്നുകാലികളുടെ രോഗങ്ങള്‍ തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങളുമായി ബന്ധപ്പെട്ടവ ആയിട്ടാണ് ആരാധിക്കപ്പെടുന്നത്. ഈ ദേവതകളില്‍ ബഹുഭൂരിഭാഗവും മൃഗബലിയോടെ ആരാധിക്കപ്പെടുന്ന സ്ത്രീദേവതകളാണ്. ഇവയുടെ പൂജാരിമാര്‍ ബ്രാഹ്മണരല്ല. മറ്റുപല വിഭാഗങ്ങളില്‍ പെട്ടവരാണ്. ഈ ഗ്രാമദേവതകളുടെ പേരുകള്‍ അസംഖ്യങ്ങളാണ്. പ്രദേശം തോറും വിഭിന്നങ്ങളുമാണ്. പലപ്പോഴും ഒരു ഗ്രാമത്തിലെ ദേവതകളെപ്പറ്റി തൊട്ടടുത്ത ഗ്രാമക്കാര്‍ക്ക് അറിവുണ്ടാകില്ല. 
ഈ ദേവതകളുടെ സ്വഭാവാദി സവിശേഷതകളും ഒന്നിനൊന്നു വ്യത്യസ്തങ്ങളാണ്. കേവലം ദുര്‍ദ്ദേവതകളായിട്ടല്ല മറിച്ച് മിശ്രസ്വഭാവികളായിട്ടാണ് ഗ്രാമീണര്‍ ഇവയെ കാണുന്നത്. ഇവ ചെയ്യുമെന്നു കരുതുന്ന പ്രവൃത്തികളും വ്യക്തമല്ല. പല ഗ്രാമങ്ങളിലും ഒരു മരച്ചോട്ടിലെ ഒരു പരന്ന ശിലയിലായിരിക്കും ആരാധന. സ്ഥിരം സംവിധാനമോ, സ്ഥിരം വിഗ്രഹമോ പലയിടത്തും ഇല്ല. അതാത് ഉത്സവസമയത്തു മാത്രം ആകും ഒരു മണ്‍രൂപം ഉണ്ടാക്കുക. പലപ്പോളും ഒരു തൂണോ വെള്ളം നിറച്ച ചെമ്പുകുടമോ ആയിരിക്കും ദേവതയുടെ പ്രതീകം. മിക്കവാറുംവിളവെടുപ്പിനു ശേഷം ആയിരിക്കും ആഘോഷം. ആണ്ടുതോറും ഇതല്ലാതെ സ്ഥിരമായ മറ്റ് ഉത്സവങ്ങള്‍ നടത്തിക്കാണുന്നില്ല എന്നും ബിഷപ്പു പറയുന്നു. 
ഉത്തരപ്രദേശിലെ അഹേരിയകള്‍ ദേവി എന്ന പേരില്‍ അമ്മദൈവത്തെ ആരാധിക്കുന്നു. ആഹിറുകള്‍ ശിവനേയും ദേവിയേയും ഭജിക്കുന്നു. അവര്‍ ഭാരതത്തിന്റെ പല സ്ഥലത്തായി വ്യാപിച്ചു കഴിയുന്നവരാണ്. മിര്‌സാപൂരിലെ ആഹിറുകള്‍ വിന്ധ്യവാസിനീഭക്തരാണ്. ബംഗാളിലെ ആഹിറുകള്‍ കൂടുതലും വൈഷ്ണവരാണ്. ഡെക്കാണിലെ ആഹിറുകള്‍ ദേവീപൂജകരാണ്. ഒറാവോണ്‍ എന്ന വിഭാഗം സര്‍ണാ ബര്‍ഹി എന്ന വൃദ്ധരൂപിണിയായ അമ്മദൈവത്തെ ആരാധിക്കുന്നു. മുï വിഭാഗത്തിന്റെ ജഹിര്‍എറാ, ദെസൗലി എന്നീ സങ്കല്‍പ്പങ്ങളുമായി ഇതി
നു സാമ്യം ഉണ്ട്. ഈ ഒറാവോണ്‍ വിഭാഗം ധര്‍മ്മദേവന്റെ ഭാര്യയായി ഭൂമിയെ കല്‍പ്പിക്കുന്നു. ചണ്ഡ അഥവാ ചണ്ഡി എന്ന നായാട്ടുദേവതയേയും ഇവര്‍ ആരാധിക്കുന്നു.സിംഹഭൂമി, ലോഹര്‍ദഗ എന്നിവിടങ്ങളിലെ ഭുയ്യകളുടെ രക്തദാഹിയായ ഠക്കുറാണി മായി ദുര്‍ഗയായും കാളിയായും ഇന്ന് ആരാധിക്കപ്പെടുന്നു. ബിറോറുകള്‍ക്കിടയില്‍ ദേവിയുടെ മകളായി കരുതപ്പെടുന്ന മഹാമായയും അനുചരനായി കല്‍പ്പിക്കപ്പെടുന്ന ഹനുമാനും പൂജിക്കപ്പെടുന്നു. ചുവപ്പു ചായം പൂശിയ ത്രിശൂലത്തിലാണ് ഹനുമാനെ സങ്കല്‍പ്പിക്കുന്നത്. ബെഡിയകള്‍ക്കിടയില്‍ ദേവി, കാളീ, ജ്വാലാമുഖി തുടങ്ങിയ പേരുകളിലുള്ള സങ്കല്‍പ്പങ്ങള്‍ ആരാധിക്കപ്പെടുന്നു. അഗേറിയകള്‍ ലോഹാസുര്‍ ദേവിയെ ഭജിക്കുന്നു. മൃഗബലി വേï ദേവിയാണിത്. 
ബീഹാര്‍, യു. പി എന്നിവിടങ്ങളിലെ ഖാര്‍വാറുകള്‍ ധര്‍ത്തി എന്ന ഭൂമിദേവി, ഡക്‌നായി, ജ്വാലാമുഖി, അണ്‍ഗാര്‍മതി (യുദ്ധദേവത) എന്നിവയെ ഭജിക്കുമ്പോള്‍ ഛോട്ടാനാഗ്പൂരിലുള്ള ഇക്കൂട്ടര്‍ മക്കക് റാണി എന്ന ദേവിയെ ഭജിക്കുന്നു. മുണ്ഡകളുടെ ദേവിയാണത്രേ മുണ്‌ഡേശ്വരിയായത് (ദേവീമാഹാത്മ്യത്തിലേയും മറ്റും ചാമുണ്ടാ സങ്കല്‍പ്പത്തെ ഓര്‍ക്കുക. ചണ്ഡമുണ്ഡപദങ്ങളില്‍ നിന്നും വ്യാകരണപ്രകാരം ചാമുണ്ഡാ എന്ന രൂപം ഉണ്ടാക്കാന്‍ കഴിയുകയില്ലല്ലോ). ഇത്തരത്തില്‍ നിരവധി ഹിന്ദുഗോത്രവിഭാഗങ്ങള്‍ ഇന്നും ഭജിക്കുന്ന പല ദേവീസങ്കല്‍പ്പങ്ങളും പേരുള്‍പ്പടെ ശാക്തസമ്പ്രദായത്തിലും വൈദികസാഹിത്യത്തിലും ജൈനബൗദ്ധസമ്പ്രദായങ്ങളിലും (ചിന്താഹരണ്‍ ചക്രവര്‍ത്തി, ദി തന്ത്രാസ്: സ്റ്റഡീസ് ഓണ്‍ ദെയര്‍ റിലിജിയന്‍ ആന്‍ഡ് ലിറ്ററേച്ചര്‍) കാണാം.
ഇളാ, മഹീ, പുരന്ധ്രീ, പാരേന്ഡി, ധിഷണാ, രാകാ, കുഹൂ, സിനീവാലീ, പൃഷ്ണീ, ശരണ്യു, ലക്ഷ്മീ, അലക്ഷ്മീ, ഓഷധീ, ആപ്യാ, യോഷാ, ഗന്ധര്‍വീ, ആസുനീതി തുടങ്ങിയ വേദസാഹിത്യത്തില്‍ കാണുന്ന മിക്ക ദേവതകളും പ്രാചീനഗോത്രദേവതകളായിരുന്നു എന്നും പില്‍ക്കാലത്ത് വൈദികര്‍ ഉള്‍ക്കൊïതാണെന്നും ഭട്ടാചാര്യ (ഹിസ്റ്ററി ഓഫ് ശാക്ത റിലിജിയന്‍) ചൂണ്ടിക്കാണിക്കുന്നു...vamanan

No comments: