Thursday, February 28, 2019

ഭാഷയുടെ 'ഭാഷ'യാണ് കവിത. കവിതയുടെ ലാവണ്യതത്വം സൂക്ഷ്മാന്വേഷണ വിധേയമാക്കിയ ആനന്ദവര്‍ധനന് ലഭിച്ച വെളിച്ചമാണ് ധ്വനി. കാശ്മീരദേശത്തുകാരനായ ആചാര്യന്‍ ക്രി. ഒമ്പതാം നൂറ്റാണ്ടിലാണ് 'ധ്വന്യാലോക'മെന്ന മീമാംസാഗ്രന്ഥം രചിക്കുന്നത്. ഭാഷയെന്ന നിലയില്‍ കാവ്യത്തിലെ ധ്വനിയെ കേള്‍ക്കുകയല്ല 'ദര്‍ശിക്കുകയാണ്' ധ്വന്യാചാര്യന്‍. ശരീരവും ആത്മാവുംപോലെ കാവ്യാര്‍ത്ഥത്തിന് വാച്യം, പ്രതീയമാനം എന്നീ രണ്ടു പ്രഭേദങ്ങളാണ് ആചാര്യന്‍ സങ്കല്‍പ്പിക്കുക. ധ്വനിശബ്ദംകൊണ്ട് വ്യുല്‍പത്തിയാല്‍ വ്യവഹരിക്കുന്ന അര്‍ത്ഥാന്തരങ്ങളുണ്ട്. 1. വാച്യാര്‍ത്ഥവും വാചകശബ്ദവും ധ്വനി. 2. വ്യംഗാര്‍ത്ഥം തന്നെ ധ്വനി. 3. വ്യഞ്ജനാവ്യാപാരമാണ് ധ്വനി. വ്യംഗാര്‍ത്ഥം/വ്യംഗാര്‍ത്ഥപ്രധാനമായ കാവ്യം എന്നീ രണ്ടര്‍ത്ഥങ്ങള്‍ 'ധ്വനി' എന്ന സംജ്ഞയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. കാവ്യത്തിന്റെ ആത്മാവ് ധ്വനിയാണെന്ന ചിന്ത പൈതൃകപരമാണെങ്കിലും അത് ലക്ഷ്യാര്‍ത്ഥമാണെന്ന് വാദിക്കുന്നവരും നിര്‍വചനാതീതമാണെന്ന് കരുതുന്നവരുമുണ്ട്. 'പ്രതീയമാനം പുനരന്യദേവ വസ്ത്വസ്തി വാണീഷു മഹാകവീനാം യത്തത് പ്രസിദ്ധാവയവാതിരിക്തം വിഭാതി ലാവണ്യമിവാംഗനാസു' (ധ്വന്യാലോകം-1-4) ഓരോ അവയവഭംഗിക്കും അപ്പുറമാണ് സ്ത്രീലാവണ്യം. കടലില്‍ ഉപ്പെന്നപോലെ ലയാത്മകമായ നിലയിലാണ് കവിതാലാവണ്യം. അന്തര്‍ലീനമായ ഈ ലാവണ്യം പ്രകാശിപ്പിക്കുകയാണ് ധ്വനിയുടെ ധര്‍മം. വാച്യത്തിന്റെ പ്രകാശനമിടുക്കില്‍ വിപരീതം പോലും പ്രതീയമാനത്തില്‍ വിധിരൂപം പ്രാപിക്കാമെന്ന് ധ്വന്യാചാര്യന്‍ സോദാഹരിക്കുന്നുണ്ട്. ഇതര വാഗുപായങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത കാവ്യലാവണ്യം ധ്വനിതന്ത്രത്തിലൂടെ നിഷ്പന്നമാകുന്നു. കവിതയുടെ ലീനലാവണ്യമാണ് ധ്വനി പ്രകാശിപ്പിക്കുന്നത്. രസാനുഭൂതിയില്‍ ആത്മാവുതന്നെയാണ് പാഠം. കാവ്യാത്മാവ് രസധ്വനിയായി പുനഃസൃഷ്ടിക്കപ്പെടുന്നു. ലാവണ്യത്തിന്റെ, സമഗ്രപ്രകാശനമാണ് ധ്വനിധര്‍മം. അഭിധാമൂല വ്യംഗ്യം (വിവക്ഷിതാന്യ പരവാച്യധ്വനി) ലക്ഷണാമൂല വ്യംഗം (അവിവക്ഷിത വാച്യധ്വനി) തുടങ്ങി ധ്വനി ചിന്ത സൂക്ഷ്മാല്‍ സൂക്ഷ്മമായ കാവ്യചിന്തനസത്തയുടെ അന്തര്‍ലോകത്തിലേക്ക് സഞ്ചരിക്കുന്നു. അസംലക്ഷ്യക്രമധ്വനിതന്നെ എട്ടുതരത്തില്‍ നിര്‍ണയിക്കപ്പെടുന്നു. രസധ്വനി, ഭാവധ്വനി, രസാഭാസം, ഭാവാഭാസം, ഭാവോദയം, ഭാവസന്ധി, ഭാവശാന്തി, ഭാവശബളത എന്നിങ്ങനെ അവ ക്രമപ്പെടുത്താം. രസധ്വനിയില്‍ രസം അംഗിയായി വരണമെന്ന് നിരീക്ഷണമുണ്ട്. വസ്തുധ്വനി, അലങ്കാരധ്വനി, ഭാവധ്വനി, രസധ്വനി എന്നിങ്ങനെ നാല് സംവര്‍ഗ്ഗങ്ങളായി വ്യംഗ്യാര്‍ത്ഥ സ്വഭാവം മുന്‍നിര്‍ത്തി ഇവയെ തരംതിരിക്കുന്നുണ്ട്. രസത്തിന്റെ പ്രാമാണ്യം മുന്‍നിര്‍ത്തി ധ്വനിയില്‍ മുഖ്യസ്ഥാനം രസധ്വനി തന്നെ കൈക്കലാക്കുന്നു. ''യത്രാര്‍ത്ഥഃ ശബ്‌ദോവാ തമര്‍ത്ഥമുപസര്‍ജ്ജനീകൃതസ്വാര്‍ത്ഥൗ വ്യങ്ക്തഃ കാവ്യ വിശേഷഃ സധ്വനിരിതി സുരിഭിഃകഥിതഃ'' ശബ്ദം അതിന്റെ അര്‍ത്ഥത്തെയും അര്‍ത്ഥാന്തരങ്ങളെയും അപ്രധാനമാക്കി പ്രതീയമാനത്തിന്റെ സരണിയെ പ്രത്യുല്‍പ്പാദിപ്പിക്കുന്നത് 'ധ്വനി (കാവ്യം)' എന്ന് പൂര്‍വസൂരികളുടെ നിരീക്ഷണം മാനിച്ച് ആനന്ദവര്‍ദ്ധനന്‍ നിര്‍വചനമേകുന്നു. മഹാകവികളുടെ ഉജ്ജ്വലപ്രതിഭയാണ് വ്യഞ്ജകധര്‍മത്തെ കാവ്യത്തില്‍ ഉണര്‍ത്തിയെടുക്കുകയെന്ന് ആചാര്യന്‍ അനുബന്ധ സൂചികയായി വ്യക്തമാക്കീട്ടുണ്ട്. മഹാകവികളുടെ വാക്കിനുള്ളില്‍ മഹാതേജസ്സേറി നില്‍ക്കുകയാണ് 'ധ്വനി.' അനശ്വരകാവ്യത്തില്‍ വാക്കുകള്‍ കേവലം വാചകധര്‍മമല്ല അനുഷ്ഠിക്കുക; അവ വ്യഞ്ജകധര്‍മത്തെയാണ് പുനഃസൃഷ്ടിക്കുക. കാവ്യത്തിലെ പ്രതീയമാനമായ രസത്തെ ആശ്രയിക്കുന്ന ഗുണങ്ങള്‍ മാധുര്യം, ഓജസ്സ്, പ്രസാദം എന്നിവയാണ്. ശബ്ദാര്‍ത്ഥങ്ങളും ഗുണാലങ്കാരങ്ങളും കാവ്യത്തില്‍ രസാനുരൂപമായി വിന്യസിക്കപ്പെടണമെന്ന് ആചാര്യന്‍ വിധിക്കുന്നു. 'അനൗചിത്യം തന്നെയാണ് രസഭംഗ കാരണം' എന്ന ആനന്ദവര്‍ധനന്റെ പ്രസിദ്ധമായ നിരീക്ഷണം ഈ പ്രകരണത്തിലാണ്. വ്യംഗ്യം പ്രതീയമാനമായിത്തീരുന്ന ചില സന്ദര്‍ഭത്തില്‍ വാച്യത്തെ അപേക്ഷിച്ച് ഗുണീഭൂതം (അപ്രധാനം) ആയിത്തീരും. ആ കാവ്യവിശേഷണത്തെയാണ് ആചാര്യന്‍ 'ഗുണീഭൂതവ്യംഗ്യം' എന്ന് അടയാളപ്പെടുത്തുന്നത്. വാച്യത്തിന്റെ ചമല്‍ക്കാരമാണ് ഇവിടെ 'അലങ്കാര' പദവിയര്‍ഹിക്കുക. എട്ടുവിധമാണത്. ധ്വനിതത്ത്വത്തിന്റെ പ്രമാണത്തില്‍ ഉത്തമം/മാധ്യമം/അധമം എന്ന് കാവ്യത്തെ വേര്‍തിരിക്കുകയാണ് ധ്വന്യാലോകകാരന്‍. ധ്വനി കാവ്യം ഉത്തമം. ഗുണീഭൂതകാവ്യം മധ്യമം. വാച്യാര്‍ത്ഥ കാവ്യമാകട്ടെ അധമവും. 'കാവ്യസ്യാത്മാധ്വനി'യെന്ന സൂത്രത്തില്‍ കാവ്യത്തിന്റെ ആത്മാവ് 'രസധ്വനി' തന്നെയെന്ന് ആചാര്യന്‍ ധ്വനിപ്പിക്കുന്നു. ധ്വനി കാവ്യത്തെ ധ്യാനകാവ്യമായെണ്ണുകയാണ് 'ധ്വന്യാലോകം.' ധ്വനന പ്രക്രിയയ്ക്കുപരി ധ്വനിതാര്‍ത്ഥമായാണ് കാവ്യാത്മാവ് എന്ന് വ്യാഖ്യാന ശങ്കയ്ക്കിടയില്ലാത്തവിധം സ്പഷ്ടമാവുന്നു. കാവ്യം അനുഭൂതി വ്യഞ്ജകമായിരിക്കണമെന്ന ദര്‍ശനസീമയിലാണ് രസധ്വനിസിദ്ധാന്തം പ്രശോഭിതമാകുന്നത്. അഭിനവഗുപ്തന്റെ ആശയത്തില്‍ രസധ്വനിപോലും രസത്തിലേക്കുള്ള സഞ്ചാരപഥമാണ്. അഭിവ്യക്തി എന്ന തിരിച്ചറിവ് സഹൃദയ ഹൃദയകേന്ദ്രീകൃതമാണെന്ന് സൂചിപ്പിച്ചുകൊണ്ട് രസാഭിവ്യക്തി ഭാഷയുടെ വ്യാപാരമല്ലെന്ന് പറഞ്ഞുവെയ്ക്കുകയാണ്. പാശ്ചാത്യ മീമാംസാദര്‍ശനത്തിന്റെ ആധുനിക പരിപ്രേക്ഷ്യത്തില്‍ ആനന്ദന്റെ ധ്വനിതത്വം ഏറെ പ്രസക്തമാണ്. ദെറിദയുടെ അപനിര്‍മാണ വാദം അര്‍ത്ഥത്തെക്കുറിച്ചുള്ള അനന്തമായ സാധ്യതകളുടെ പ്രവാഹത്തെ അടയാളപ്പെടുത്തുന്നു. അര്‍ത്ഥത്തിനുപരി ചിഹ്നമൊ ചിഹ്നവ്യൂഹമൊ ആയി ചിഹ്നാദേശങ്ങളുണ്ടാകുന്നു എന്നാണ് ദരിദയുടെ പ്രമാണം. സംവേദന സര്‍വസ്വങ്ങളിലും സ്വച്ഛന്ദലീലയാണെന്നും എഴുത്ത് അനിശ്ചിതത്വത്തിന്റെ അംശമാണെന്നും ദരിദ എഴുതുന്നു. ആനന്ദവര്‍ദ്ധനന്റെ രസധ്വനിസിദ്ധാന്തത്തിലെ വ്യംഗാര്‍ത്ഥരുചിയെപ്പറ്റിയുള്ള അനന്തസാധ്യതകള്‍ ദരിദയുടെ അപനിര്‍മാണ ദര്‍ശനത്തിന് ആധാരശിലയായി വര്‍ത്തിക്കുന്നുണ്ടെന്ന് ആധുനിക കാവ്യചിന്തകന്മാര്‍ രേഖപ്പെടുത്തീട്ടുണ്ട്....janmabhumi

No comments: