Wednesday, February 27, 2019

ഭാരതീയ സംസ്‌കൃതിയിലെ മഹോത്‌സവങ്ങളേറെയും തിന്മയ്ക്കു മേല്‍ നന്മയുടെ വിജയങ്ങളാണ്. നിറങ്ങള്‍ നിറഞ്ഞാടു വസന്തോത്സവമായ ഹോളിയുടെ ഇതിവൃത്തവും നന്മയും തിന്മയും തമ്മിലുള്ള പോരാട്ടവും വിജയവുമാകുന്നു. അസുരരാജാവായ ഹിരണ്യകശിപുവിനെ നരസിംഹാവതാരമെടുത്ത മഹാവിഷ്ണു നിഗ്രഹിച്ചതിന്റെ ആഹ്ലാദപ്രകടനമാണ് ഉത്തരേന്ത്യയുടെ ഹോളി ആഘോഷം. 
ഹിരണ്യകശിപുവിന്റെ ആസുരചെയ്തികളില്‍  പ്രജകള്‍ മാത്രമല്ല, മകനായ പ്രഹ്ലാദന്‍ പോലും പൊറുതി മുട്ടയിരുന്നു. അസുരകുലത്തിലാണ് പിറന്നതെങ്കിലും വിഷ്ണുഭക്തനായിരുന്നു പ്രഹ്ലാദന്‍. അച്ഛന്‍ എത്ര തന്നെ ആവശ്യപ്പെട്ടിട്ടും വിഷ്ണുവിനെ ആരാധിക്കുതില്‍ നിന്ന്  പ്രഹ്ലാദന്‍ പിന്മാറിയില്ല. കഠിന ശിക്ഷകള്‍ നല്‍കിയിട്ടും അതിനു മാറ്റവുമുണ്ടായില്ല.
ഒടുവില്‍ പ്രഹ്ലാദനെ ഇല്ലതാക്കാന്‍ ഹിരണ്യകശിപുവിന്റെ സഹോദരി ഹോളിക ഒരു മാര്‍ഗം കണ്ടെത്തി. പ്രഹ്ലാദനെ നയത്തില്‍ പാട്ടിലാക്കി ചിതയെരുക്കി അതിലിരുത്തി. ഹോളികയും ചിതയില്‍ പ്രഹ്ലാദനൊപ്പമിരുന്നു. തീപിടിക്കാത്ത മേലങ്കിയണിഞ്ഞാണ് ഹോളിക ഇരുന്നത്. എന്നാല്‍ തീയാളിപ്പടര്‍ന്നപ്പോള്‍ എരിഞ്ഞടങ്ങിയത് ഹോളിക. വിഷ്ണുഭക്തനായ പ്രഹ്ലാദന്‍ രക്ഷപ്പെട്ടത് കണ്ടിട്ടും ഹിരണ്യകശിപുവിന്റെ അഹങ്കാരത്തിന് ശമനം വില്ല. ഒഴുവില്‍ പാതി നരനും പാതിസിംഹവുമായി അവതരിച്ച് മഹാവിഷ്ണു ഹിരണ്യ കശിപുവിനെ മാറു പിളര്‍ത്തി കൊന്നു. പ്രജകളത് കൊണ്ടാടി. 
കൃഷ്ണന്റെ ബാലലീലകളോടും  ഹോളിയുടെ പുരാവൃത്തം  ബന്ധപ്പെട്ടിരിക്കുന്നു. പൂതന നല്‍കിയ വിഷം പുരട്ടിയ മുലപ്പാല്‍ കുടിച്ച ശേഷമാണ് ഉണ്ണിക്കണ്ണന്‍ കറുത്തു പോയതെന്നാണ് സങ്കല്പം. തന്റെ നിറം കറുത്തു പോയതിനാല്‍ വെളുത്തനിറമുള്ള രാധയും തോഴിമാരും തന്നോട് കൂട്ടൂകൂടുമോ എന്നോര്‍ത്ത് ഉണ്ണിക്കണ്ണന്‍ ഭയപ്പെട്ടു. ഇക്കാര്യം അമ്മ യശോദയോട് കണ്ണന്‍ പറഞ്ഞു.
അതുകേട്ട് ചിരിച്ച യശോദ , രാധയോട് ഇഷ്ടമുള്ള നിറമെടുത്ത് കണ്ണന്റെ മുഖത്ത് തേച്ചു കൊടുക്കാന്‍ പറഞ്ഞു. നിറമെടുത്ത് പരസ്പരംതേച്ചുകളിച്ചാണ് രാധ, കൃഷ്ണന്റെ പ്രിയസഖിയായി മാറിയത്. അതിന്റെ ഓര്‍മപുതുക്കത്രേ ഹോളി. ദശകുമാര ചരിതം പോലുള്ള പുരാണങ്ങളിലെല്ലാം ഹോളിയെക്കുറിച്ച് വിശദീരിക്കുന്നുണ്ട്. കാളിദാസകൃതികളിലും ഇതിന്റെ പരാമര്‍ശങ്ങളുണ്ട്.
 ഫാല്‍ഗുനത്തിലെത്തുന്ന ഹോളിയുടെ ഉത്സവലഹരി രണ്ടുനാള്‍ നീളും. ചിലയിടങ്ങളില്‍  ആഘോഷം ആറുനാള്‍ തുടരും. ഹോളിക്ക് തലേന്നാള്‍ രാത്രിയിലാണ് പ്രധാന ചടങ്ങായ ഹോളികാ ദഹനം. പ്രഹ്ലാദനെ ചതിച്ചു കൊല്ലാന്‍ ശ്രമിച്ച ഹോളികയെ പ്രതീകാത്മകമായി ദഹിപ്പിക്കുന്ന ചടങ്ങാണിത്.  ഹോളിക്ക് തെരുവീഥികള്‍ നിറങ്ങളാല്‍ നിറയും.
ജനങ്ങള്‍ പരസ്പരം നിറങ്ങള്‍ വാരിയെറിഞ്ഞും നിറം കലക്കിയ വെള്ളം തളിച്ചുമാണ് ആഘോഷം. ഹോളിയെ മറ്റ് ആഘോഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നതും ഇതാണ്.   ഉയരത്തില്‍ കെട്ടിത്തൂക്കിയിടുന്ന വെണ്ണക്കുടങ്ങള്‍ പിരമിഡിന്റെ രൂപത്തില്‍ കുട്ടികള്‍ ഒന്നിനു മീതെ ഒന്നായി കയറി നിന്ന്  തല്ലിപൊട്ടിക്കുന്നത് ഹോളിയിലെ പ്രധാനവിനോദമാണ്. പെണ്‍കുട്ടികള്‍ നിറങ്ങള്‍ വാരിയെറിഞ്ഞ് ആണ്‍കുട്ടികളെ ഇതില്‍ നിന്ന്  പിന്തിരിപ്പിക്കാന്‍ ശ്രമിക്കും. കൃഷ്ണലീലയുടെ സ്മൃതികളാണ് ഇതിനു പിന്നില്‍.  ഹോളി ആഘോഷങ്ങളില്‍ അനുഷ്ഠാനങ്ങള്‍ക്ക് സ്ഥാനമില്ലെന്നു തന്നെ പറയാം. എല്ലാം മറന്നുള്ള ആമോദമാണ് ഹോളി.  
 janmabhumi

No comments: