Tuesday, February 26, 2019

ശ്രീമദ് ഭാഗവതം 74* 

സ്വായംഭൂമനുവിന് രണ്ട് പുത്രന്മാർ. പ്രിയവ്രതൻ ഉത്താനപാദർ . ഭാഗവതത്തിൽ പല പേരുകളും അർത്ഥവത്തായിട്ടുള്ള പേരുകളാണ്. ആ പേരൂകളിൽ അവരുടേതായ എന്തെങ്കിലും ഒരു സൂചന ണ്ടാവും. പ്രിയവ്രത ചരിത്രം അഞ്ചാമത്തെ  സ്കന്ധം ആരംഭത്തിൽ വരുന്നു. പ്രിയവ്രതൻ എന്നാല്‍ പ്രിയമായിട്ടിരിക്കുന്നത് വ്രതം ആയിട്ട് എടുത്തിട്ടുള്ള ആള്. ഭഗവദ് ഭക്തി ചെയ്യുന്നതേ വ്രതം ആയി എടുത്തിട്ടുള്ള ആള്. ഉത്താനപാദൻ എന്ന് വെച്ചാൽ അഖണ്ഡാനന്ദസ്വാമി ഒരു അർത്ഥം പറയണത് പാദം എന്നാൽ കാല് സാധാരണ എങ്ങനെയാ വേണ്ടത്. കാല് ചുവട്ടില് തല മുകളിലാണ്. അതാണ് നേരായ വഴി. തല ചുവട്ടിലും കാല് മുകളിലും ആയാൽ എങ്ങനെ ണ്ടാവും. എന്ന് വെച്ചാൽ ജീവിതത്തിൽ ആദർശങ്ങൾ അല്പം തല കീഴായാൽ ഉത്താനപാദൻ ആയി.

ഉത്താനപാദന് രണ്ടു പത്നികൾ. സുരുചിയും സുനീതിയും. സുരുചി എന്നാൽ രുചിക്കണത്, ഇഷ്ടപ്പെടണത് നീതി എന്ന് വെച്ചാലോ തപസ്സ്. സാധാരണ ല്ലാർക്കും ഏതാ ഇഷ്ടപ്പെടാ. രുചിയോ തപസ്സോ. രുചി ആണെങ്കിൽ എല്ലാവർക്കും ഇഷ്ടപ്പെടും. സുരുചിയുടെ പുത്രൻ ഉത്തമൻ. സുനീതിയുടെ പുത്രൻ ധ്രുവൻ.

ധ്രുവൻ എന്നാൽ നിത്യം എന്നാണർത്ഥം. നിത്യം ആയിട്ടുള്ളത് ധ്രുവം. അനിത്യമായിട്ടുള്ളത് അധ്രുവം. ഉപനിഷത് പറയണു അറിവുള്ളവർ ഇതിനെ രണ്ടിനേയും വേർതിരിച്ച് അധ്രുവത്തിനെ മാറ്റി നിർത്തി ധ്രുവത്തിനെ സ്വീകരിക്കും. നിത്യമായിട്ടുള്ളതിനെ സ്വീകരിക്കും. ഇവിടെ ഉത്താനപാദന് സുരൂചിയോടാണ് വളരെ പ്രിയം. സുരുചിയുടെ പുത്രനാണ് ഉത്തമൻ. 

വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടെങ്കിൽ സാധാരണ ഒരു പതിവ് ആദ്യം ഒരു കുട്ടി ജനിക്കുമ്പോ വളരെ  ലാളിക്കും. രണ്ടാമത്തെ കുട്ടി ണ്ടായാൽ ആ കുട്ടിയുടെ മേലെ ആയിരിക്കും ശ്രദ്ധ. ചെറിയ കുട്ടി വളരെ സാമർത്ഥ്യം ഉള്ള കുട്ടി ആണ്. മൂത്ത കുട്ടി പോരാ ഇങ്ങനെ കുറേ പ്രാവശ്യം പറയുന്തോറും ഈ കുട്ടിക്ക് മനസ്സില് വിഷമം ണ്ടായി തുടങ്ങും. ഒരു ഭേദവും കാണിക്കാതെ കുട്ടികളെ വളർത്തണം. 

ഇവിടെ സുരുചിയുടെ പുത്രനായ ഉത്തമനെ മടിയിൽ വെച്ച് കൊണ്ട് ഒരു ദിവസം രാജാവ് ഇരിക്കാണ്. സുനീതിയുടെ പുത്രനായ ധ്രുവന് അച്ഛന്റെ മടിയിൽ ഇരിക്കണമെന്ന് കുട്ടിക്ക് ആശ. കുട്ടി ഓടി വരണു. അഞ്ച് വയസ്സുള്ള കുട്ടി. നിക്കും അച്ഛന്റെ മടിയിൽ ഇരിക്കണം. ഓടി വരാണ്. മടിയിൽ കയറി ഇരിക്കാൻ പുറപ്പെട്ടപ്പോ സുരുചി വലിച്ചു ചോട്ടിലിട്ടു. പാവം കുട്ടി അനിയൻ കയറി ഇരിക്കണു. തനിക്കും കയറി ഇരിക്കണം. അത്രേ ള്ളൂ. നമ്മുടെ കാലുഷ്യം ഒക്കെ നമ്മൾ കുട്ടികളുടെ മേലെ ആരോപിക്കും. അവൾ പറയണത് 

ന വത്സ: നൃപതേ: ധിഷ്ണ്യം ഭവാനാരോഡുമർഹതി 

കുഞ്ഞേ, ഇപ്പൊ അച്ഛന്റെ മടിയിൽ കയറി ഇരുന്ന് നാളെ സിംഹാസനത്തിൽ കയറി ഇരിക്കാം എന്ന് മോഹിക്കണ്ടാട്ടോ. 

ന ഗൃഹീതോ മയാ യത്ത്വം കുക്ഷാവപി നൃപാത്മജ: 

എന്റെ വയറ്റിൽ വന്ന്  നീ ജനിച്ചാലേ അച്ഛന്റെ മടിയിൽ ഇരിക്കാൻ പറ്റൂ. നിനക്ക് അത്ര ആഗ്രഹം ണ്ടെങ്കിലേ പോയി തപസ്സ് ചെയ്യൂ. 

തപസാ ആരാധ്യ പുരുഷം തസ്യൈവ അനുഗ്രഹേണ മേ 
ഗർഭേ ത്വം സാധയാത്മാനം യദീച്ഛസി നൃപാസനം 

ഈ നൃപാസനം വേണംന്ന് ആഗ്രഹം ണ്ടെങ്കിൽ ഭഗവാനെ തപസ്സ് കൊണ്ട് ആരാധിക്കാം. ഭഗവാനെ ആരാധിക്കൂ എന്ന് ശത്രുക്കൾ പറഞ്ഞാൽ പോലും നമ്മൾ സ്വീകരിക്കും. പക്ഷേ ഇവൾ രണ്ടാമത് പറഞ്ഞ വാക്ക്, ആരാധിച്ച് എന്റെ ഗർഭത്തിൽ വന്ന് ജനിക്കാ. ഭഗവാനെ ആരാധിച്ചാൽ പിന്നെ ഗർഭത്തിൽ പ്രവേശിക്കേണമോ. ആ ആരാധന മുടക്കിയതിന്റെ ഫലം ആണ് ഗർഭത്തിൽ വന്നു വീണതേ. പക്ഷേ ഇവൾ പറയണത് ആരാധിച്ചിട്ട് എന്റെ ഗർഭത്തിൽ വന്ന് ജനിക്കാ. കുട്ടി കരഞ്ഞു കൊണ്ട് ഓടി. കുട്ടിക്ക് സഹിക്കവയ്യ. കുട്ടി കരഞ്ഞു കൊണ്ടേ അമ്മയുടെ അടുത്തേയ്ക്ക് ഓടി. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

No comments: