Friday, July 14, 2017

നാരദഭക്തിസൂത്രം - 24
ജാരബന്ധത്തില്‍ ആത്മാര്‍ഥത എന്നതിന് യാതൊരു പ്രാധാന്യവുമില്ല. പരസ്പരം സുഖം പ്രദാനം ചെയ്യുക എന്ന ഉദ്ദേശ്യവും അവിടെയില്ല. താല്കാലികമായ നീക്കുപോക്കുമാത്രമാണവിടെ. അവിടെ മൃഗീയതയിലേതിനേക്കാള്‍ തരംതാണ അവസ്ഥയാണുളളത്. വണിക ഭക്ഷണവും ഗണികാശയനവും ഒരേപോലെയാണ് എന്ന് പഴമക്കാര്‍ പറയാറുണ്ട്. രണ്ടും ആരോഗ്യത്തിന് ഹാനികരം എന്നായിരുന്നു അവരുടെ നിലപാട്.
എന്നാല്‍ യഥാര്‍ഥ പ്രേമഭക്തിയില്‍ സുഹൃത്തിന്റെ തന്റെ പങ്കാളിയുടെ, ദേവതയുടെ സംതൃപ്തി മാത്രമാണ് ഭക്തന്റെ ഉദ്ദേശ്യം. ദേവ ഉപാസനയിലൂടെ എത്രത്തോളം ആ ദേവനുവേണ്ടി സമര്‍പ്പിക്കാനാവുമെന്നാണ് ഭക്തന്റെ അഥവാ ഭക്തയുടെ ചിന്ത. ഇവിടെ സ്തുതിക്കുന്നത് അര്‍പ്പണഭാവത്തോടെയാണ്.ഭഗവാന്‍ അനുഗ്രഹിക്കുന്നതും ഭക്തന്റെ ഒപ്പം നിന്നുകൊണ്ടാണ്. യഥാര്‍ഥ ഭക്തര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതും അതിലപ്പുറവും ഭഗവാന്‍ നല്‍കും.
മറിച്ച് ജാരബന്ധത്തില്‍ പരസ്പരം സ്തുതിച്ച് വാക്കുകളില്‍ മാത്രം ഒതുങ്ങുന്നു. അത് ഉപജാപകപ്രകൃതമാണ്. കുരങ്ങന്റെ സൗന്ദര്യത്തെ കഴുതയും കഴുതയുടെ പാട്ടിനെ കുരങ്ങനും പ്രശംസിക്കുന്നതു പോലെ, ഇതില്‍ പ്രീണനം മാത്രമാണുദ്ദേശ്യം. ഒരു കുരങ്ങന്റെ വിവാഹത്തിന് പാട്ടുപാടാന്‍ കഴുതകളുടെ സംഘമായിരുന്നു. മണവാളവേഷത്തില്‍ കുരങ്ങന്‍ അതിസുന്ദരനാണെന്ന് കഴുത പാടിപ്പുകഴ്ത്തി.
കഴുതയുടെ സംഗീത സ്വരം അതിലേറെ മനോഹരമായിരുന്നുവെന്ന് കുരങ്ങനും പ്രശംസിച്ചതായി ഒരു കഥയുണ്ട്. ഏതാണ്ടിതുപോലെയാണ് ജാരബന്ധത്തിലെ പ്രശംസകള്‍.
എന്നാല്‍ ഭക്തന് ആഗ്രഹത്തിനൊത്ത അനുഗ്രഹമാണ് ഭക്തനും ഭഗവാനും തമ്മിലുളള ബന്ധം.

No comments: