Wednesday, July 26, 2017

ദക്ഷിണാമൂര്‍ത്തി ഭഗവാന്റെ ഇടത്തേത്തുടയിലിരുന്നു കൊണ്ട് ശ്രീപാര്‍വതീദേവി പൂര്‍ണബഹുമാനത്തോടെ തന്നെ ഭര്‍ത്താവിനോടു ചോദിച്ചു.
‘കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍
ശ്രീരാമദേവതത്വം ഉപദേശിച്ചീടണം’
ശ്രീരാമതത്വം ഉപദേശിക്കാന്‍ തയ്യാറില്ലെങ്കില്‍ അങ്ങക്ക് എന്നോടു സ്‌നേഹമില്ലെന്ന് ഞാന്‍ മനസിലാക്കുമെന്ന് വ്യംഗ്യാര്‍ത്ഥം.
ഇതിനു മറുപടിയായി ശ്രീപരമേശ്വരന്‍ സ്‌നേഹപൂര്‍വം പറഞ്ഞു.
‘ശ്രീരാമദേവതത്വം കേള്‍ക്കേണമെന്നു
മനതാരിലാകാംക്ഷയുണ്ടായ് വന്നതു മഹാഭാഗ്യം’
ഹേ, പാര്‍വതി, രാമകഥകള്‍ കേള്‍ക്കാന്‍ ഭാഗ്യവാന്മാര്‍ക്കു മാത്രമേ ആഗ്രഹം പോലുമുണ്ടാകൂ. ദേവിക്ക് ആ മഹാഭാഗ്യം ഉണ്ടായതില്‍ ഏറെ സന്തോഷിക്കുന്നു.
രാമകഥകളുടെ മാഹാത്മ്യം ശിവപാര്‍വതിമാരുടെ സംഭാഷണത്തില്‍ നിന്നു തന്നെ വ്യക്തം. രാമകഥ പറയാന്‍ തയ്യാറല്ലെങ്കില്‍ ആ ഭര്‍ത്താവ് പ്രപഞ്ചനാഥന്‍ തന്നെയെങ്കില്‍ പോലും ആ സ്‌നേഹത്തില്‍ സംശയത്തിന്റെ മുള്‍മുനകള്‍.
മുന്നേ മേ ആരും ചോദിക്കാത്തതുകൊണ്ടാണ് പറയാതിരുന്നത്. ശ്രീപാര്‍വതിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ എത്രയോ മുന്‍പു തന്നെ ഇതു പറഞ്ഞുതരുമായിരുന്നു. രാമകഥകള്‍ പറയാന്‍ അവസരമുണ്ടായത് തന്റെ ഭാഗ്യമെന്ന് ശ്രീപരമേശ്വരനും. ഈ കഥകള്‍ പറയാനും കേള്‍ക്കാനും സാധ്യമാകുന്നത് മഹാഭാഗ്യം. ആനന്ദത്തിലാറാടുവാനുള്ള അവസരം.


ജന്മഭൂമി

No comments: