Monday, July 31, 2017

സനാതനധര്‍മത്തിന്റെ അടിത്തറയായ വേദങ്ങള്‍ തൊട്ട് രാമായണത്തിലും മഹാഭാരതത്തിലും ഭഗവദ്ഗീതയിലുമൊക്കെ നമുക്ക് ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നത് കാണാം. ഭക്തിയോടെ വേദവും രാമായണവും ഭഗവദ്ഗീതയുമൊന്നും കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ പക്ഷേ, ഈ ദാനത്തെ സ്വജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാകുന്നില്ല. അതാണ് ഏറ്റവും ദുഃഖകരമായ അവസ്ഥ.
യഥാര്‍ഥത്തില്‍ ഭാരതത്തില്‍ ഐശ്വര്യത്തിന്റെ അടിസ്ഥാനമായി ഋഷീശ്വരന്മാര്‍ കണക്കാക്കിയിരുന്നത് ദാനത്തെയാണ്. ദാനം ചെയ്യുന്നവര്‍ക്കു മാത്രമേ ഇഷ്ടംപോലെ ധനവും പ്രതാപവും ഐശ്വര്യവുമൊക്കെ ഉണ്ടാവൂവെന്നാണ് ഋഷീശ്വരന്മാരുടെ അഭിപ്രായം. ദാനം ചെയ്യാത്ത ധനം കെട്ടിക്കിടക്കുന്ന വെള്ളംപോലെ അപവിത്രമാണെന്ന് അവര്‍ കരുതി. അതിനാല്‍ ന്യായമാര്‍ഗ്ഗത്തില്‍ സമ്പാദിച്ച ധനത്തിന്റെ പത്തിലൊരു ഭാഗം ദാനത്തിനായി ഉപയോഗിക്കാന്‍ അവര്‍ നിര്‍ദേശിച്ചു.1
ഭീഷ്മര്‍ യുധിഷ്ഠിരനോട് ദാനധര്‍മത്തെക്കുറിച്ച് വിശദീകരിക്കുന്നത് മഹാഭാരതത്തില്‍ വായിക്കാം. ഭീഷ്മര്‍ പറയുകയാണ്: ”സര്‍വ ജീവികള്‍ക്കും അഭയം നല്‍കുക, ആപത്തില്‍ സഹായിക്കുക, വിശപ്പും ദാഹവും ഉള്ളവന് അത് ഇല്ലാതാക്കുന്നതിന് അന്നപാനങ്ങള്‍ കൊടുക്കുക. ഇവയാണ് ഏറ്റവും ഉത്തമമായ ദാനങ്ങളാണ്. രക്തദാനം, ഗോദാനം, ഭൂമിദാനം ഇവയും പരിശുദ്ധമായ ദാനംതന്നെ. പാപത്തില്‍ നിന്നുപോലും ഈ ദാനങ്ങള്‍ കരകയറ്റും. ഇവ എന്നും സാധുക്കള്‍ക്ക് നല്‍കുക. ദാനം ചെയ്യുന്നതിലൂടെ മനുഷ്യന്‍ പാപത്തില്‍നിന്ന് മുക്തനാകും. ഇതില്‍ യാതൊരു സംശയവുംവേണ്ട. ലോകത്തില്‍ ഒരാള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണ്? അവന്റെ വീട്ടില്‍ ഏറ്റവും ആവശ്യമായത് എന്താണ്? അതറിഞ്ഞ് അവന് നല്‍കണം.
ദാനം ഒരിക്കലും നശിക്കാത്ത പുണ്യമായി കരുതുന്നവന്‍ ചെയ്യേണ്ടത് അതാണ്. നല്ലതു ചെയ്യുന്നവന്‍, ആവശ്യമുള്ളതും ഇഷ്ടപ്പെട്ടതും നല്‍കുന്നവന്‍- ഇവര്‍ എല്ലായ്‌പ്പോഴും ഈ ലോകത്തിലും പരലോകത്തിലും ജീവികളുടെ പ്രിയനായിത്തീരും. അത്യാഗ്രഹമില്ലാത്തവനും ദരിദ്രനും എന്നാല്‍ ആവശ്യക്കാരനുമായവന്റെ ആവശ്യത്തെ സ്വന്തം അഹങ്കാരംകൊണ്ട് വേണ്ടപോലെ പരിഗണിക്കാതെ വിടുന്നവന്‍ യുധിഷ്ഠിരാ, ക്രൂരനും നിന്ദ്യനുമാണ്…’ 2
മഹാഭാരതത്തിന്റെതന്നെ ഭാഗമായ ശ്രീമദ് ഭഗവദ്ഗീതയില്‍ സാത്ത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്നുവിധം ദാനങ്ങളെക്കുറിച്ച് പറയുന്നത്് പ്രസിദ്ധമാണ്. ദാനം ചെയ്യേണ്ടത് ആവശ്യമാണെന്നു മനസ്സിലാക്കി ദേശം, സന്ദര്‍ഭം, വാങ്ങുന്ന ആളിന്റെ അര്‍ഹത എന്നിവ നോക്കി, ഒന്നും തിരിച്ചുപ്രതീക്ഷിക്കാതെ തനിക്കാവുന്നത് അനുസരിച്ച് നല്‍കുന്ന ദാനം സാത്ത്വികവും, പ്രത്യുപകാരം പ്രതീക്ഷിച്ച്, ഫലത്തില്‍ ആഗ്രഹിച്ച്, മനസ്സ് വിഷമിച്ചുകൊണ്ട് നല്‍കുന്ന ദാനം രാജസികവുമാണ്. ദേശം, സന്ദര്‍ഭം, അര്‍ഹത എന്നിവ നോക്കാതെ നല്ല മനസ്സോടെ അല്ലാതെ അവഗണനയോടെ ചെയ്യുന്ന ദാനം താമസദാനമാണ്.’ 3
ഇതിലെ സാത്ത്വികമായ ദാനത്തെക്കുറിച്ചാണ് ”ശ്രദ്ധയാ ദേയമ്. അശ്രദ്ധയാ ദേയമ്” എന്ന് തൈത്തിരീയോപനിഷത്തില്‍ പറയുന്നത്.4
”ശ്രദ്ധയോടെ ദാനംചെയ്യുക, അശ്രദ്ധയോടുകൂടി ദാനംചെയ്യുക” എന്നര്‍ഥം. അതെങ്ങനെ സാധിക്കും? ദേശം, സന്ദര്‍ഭം, വാങ്ങുന്ന ആളിന്റെ അര്‍ഹത എന്നിവയില്‍ നാം ശ്രദ്ധ കൊടുക്കണം. എന്നാല്‍ ഫലപ്രതീക്ഷയോ, താന്‍ കൊടുക്കുന്നു എന്ന ഭാവമോ പാടില്ല. അതിലാണ് അശ്രദ്ധ വേണ്ടത്.
നേരത്തെ ഭീഷ്മര്‍ മനുവിനെ ഉദ്ധരിച്ചാണ് ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് പറഞ്ഞത്. മനു തന്റെ സ്മൃതിയില്‍ ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നത് കാണുക:
‘സത്പാത്രത്തെ കിട്ടിയാല്‍ ശുദ്ധഭാവത്തോടെ കഴിവനുസരിച്ച് വേദങ്ങളിലും സ്മൃതികളിലും പറഞ്ഞിട്ടുള്ളതുപോലെ ദാനധര്‍മം സദാ ചെയ്യേണ്ടതാകുന്നു. ആരെങ്കിലും വന്ന് യാചിച്ചാല്‍ പാത്രാപാത്രം നോക്കാതെ കഴിവനുസരിച്ച് കൊടുക്കേണ്ടതാണ്. കാരണം അതിലൂടെ എന്തെങ്കിലും തെറ്റുവന്നാല്‍ തന്നെ അതില്‍നിന്നെല്ലാം മോചിപ്പിക്കാന്‍ കഴിവുള്ള സത്പാത്രം എന്നെങ്കിലും വന്നുചേരും.”5
ജലം, അന്നം, പശുക്കള്‍, ഭൂമി, വസ്്രതം, എള്ള്, സ്വര്‍ണം, െനയ്യ് എന്നിങ്ങനെ പലതരം ദാനവസ്തുക്കളെക്കുറിച്ച് പറഞ്ഞതിനു ശേഷം മനുസ്മൃതി പറയുന്നത് ”സര്‍വേഷാമേവ ദാനാനാം ബ്രഹ്മദാനം വിശിഷ്യതേ”6 എന്നാണ്. അതായത് മറ്റെല്ലാ ദാനങ്ങളേക്കാളും വിശിഷ്ടമായത് ബ്രഹ്മദാനം അഥവാ വേദം പ്രചരിപ്പിക്കുന്നതാണ് എന്നാണ് മഹര്‍ഷി മനുവിന്റെ അഭിപ്രായം.
മഹത്തരമായ ദാനസൂക്തമുണ്ട് ഋഗ്വേദത്തില്‍. ധര്‍മത്തിന്റെ വേരായ വേദമാണ് സകല വൈദികപാരമ്പര്യത്തിലും ദാനത്തിന് മഹിമയ്ക്ക് വഴിവെട്ടിക്കൊടുത്തത്. വേദമന്ത്രങ്ങളാകുന്ന സരസ്വതീപ്രവാഹത്താലാണ് ഭാരതസംസ്‌കാരമെന്ന മഹാസാഗരം രൂപപ്പെട്ടത്. ആ മഹാസാഗരത്തിലെ ഏറ്റവും വലിയ രസമാണ് ദാനമെന്ന് പറയാം. ദാനമഹിമയെ പാരാട്ടുന്ന സൂക്തമാണ് ധനാന്നദാനസൂക്തം. ഋഗ്വേദത്തിലെ 10-ാം മണ്ഡലത്തിെല 117-ാം സൂക്തമാണിത്. ഭിക്ഷു ഋഷിയായ ഇൗ സൂക്തത്തിെന്റ േദവത ”ധനാന്നദാന ്രപശംസ”യാണ്. സൂക്തത്തിലെ രണ്ട് മന്ത്രങ്ങള്‍7 താഴെ ഉദ്ധരിക്കാം.
”ഓം പൃണീയാദിന്നാധമാനായ തവ്യാന്ദ്രാഘീയാംസമനു പശ്യേത പന്ഥാമ്
ഓ ഹി വര്തന്തേ രഥ്യേവ ചക്രാന്യമന്യമുപ തിഷ്ഠന്ത രായഃ”
അര്‍ഥം: ധനത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന ചിന്താഗതികളുള്ളവര്‍ ധനത്തിന് ആവശ്യവുമായി വരുന്നവര്‍ക്ക് ദാനം നല്‍കണം. കാരണം വരാനിരിക്കുന്ന ജീവിതത്തിന്റെ നീണ്ട പാഥേയം അവര്‍ക്ക് കാണാന്‍ കഴിയണം. സമ്പത്തും പ്രതാപവും രഥചക്രംപോലെ ഉരുണ്ടുനീങ്ങും. ഇന്നിപ്പോള്‍ അതൊരിടത്തുണ്ട്. എന്നാല്‍ അത് ചലിക്കുകതന്നെ ചെയ്യും. അസ്ഥിരമാണ് ധനമെന്ന ബോധം സദാ നമുക്കുണ്ടാകണമെന്നര്‍ഥം.
”ഓം മോഘമന്നം വിന്ദതേ അപ്രചേതാഃ സത്യം ബ്രവീമി വധ ഇത്സ തസ്യ
നാര്യമണം പുഷ്യതി നോ സഖായം കേവലാഘോ ഭവതി കേവലാദീ”
അര്‍ഥം: ഈ തത്ത്വം അറിയാത്തവന് അന്നം ലഭിക്കുന്നത് വെറുതെയാണ്. കാരണം അവന് ഹ്രസ്വദൃഷ്ടിയേ ഉള്ളൂ. ഈശ്വരന്‍ പറയുകയാണ്; ഞാന്‍ സത്യമായി പറയുന്നു എന്തെന്നാല്‍ അത്തരക്കാരന് ലഭിക്കുന്ന അന്നവും ധനവും തീര്‍ച്ചയായും അവന്റെ മരണത്തിനുതന്നെ കാരണമായിത്തീരും. ആര്‍ക്കും ദാനം കൊടുക്കാതെ ഇങ്ങനെ ഒറ്റയ്ക്കു തിന്നുന്നവന്‍ പാപത്തെയല്ലാതെ മറ്റൊന്നിനേയുമല്ല തിന്നുന്നത്.
‘നൂറു കൈകള്‍കൊണ്ട് സമാഹരിച്ച് ആയിരം കൈകള്‍കൊണ്ട് വിതരണം ചെയ്യൂ’ എന്ന് അഥര്‍വവേദത്തില്‍ ദാനത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്.8 വേദത്തിന്റെ ഈയൊരു കാഴ്ചപ്പാട് തിരിച്ചുകൊണ്ടുവന്നാലേ ഹിന്ദുസമാജത്തെ ആ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തിക്കാനാവൂ. കാരണം ദാനമാണ് ഐശ്വര്യത്തിന്റെ കവാടം.
1. ന്യായോപാര്‍ജിത വിത്തസ്യ ദശമാംശേന ധീമതഃ… (സ്‌കന്ദപുരാണം)
2. മഹാഭാരതം, ദാനധര്‍മപര്‍വം, 59-ാം അധ്യായം.
3. ശ്രീമദ് ഭഗവദ്ഗീത 17.20 മുതല്‍ 22 വെര േശ്ലാകങ്ങള്‍
4. തൈത്തിരീയോപനിഷത്ത് 1.11.3
5. മനുസ്മൃതി 4.227, 228 ശ്ലോകങ്ങള്‍
6. മനുസ്മൃതി 4.233
7. സൂക്തത്തിലെ അഞ്ച്, ആറ് മന്ത്രങ്ങളാണിവ.
8. ‘ശതഹസ്ത സമാഹര സഹസ്രഹസ്ത സംകിര’ (അഥര്‍വവേദം 3.24.5)


ജന്മഭൂമി: 

No comments: