Monday, July 10, 2017

അവ്യക്തമെന്നും അ വ്യാകൃത പ്രകൃതി എന്നും പറയുന്ന മൂലാ വിദ്യയും അതിൽ നിന്നും വ്യാകൃതമാകുന്ന മനസ്സ്, ശരീരം, ലോകം എന്നിവകളും കൂടിച്ചേർന്നതാണ് പ്രപഞ്ചാനുഭവം. ഇതിൽ പ്രകൃതിയെ 'അസത്' എന്നും വികൃതിയെ 'സത്' എന്നും പറയുന്നു.' അസത്' ആയ പ്രകൃതിയേയും 'സത്' ആയ വികൃതിയേയും പ്രകാശിപ്പിച്ചു കൊണ്ട് ഇതിനാൽ അൽപവും ബാധിക്കപ്പെടാതെ ഇതിൽ നിന്നും തികച്ചും ഭിന്നമായി ശുദ്ധ ബോധ സ്വഭാവ നായി പരമാത്മാവ് പ്രകാശിക്കുന്നു. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളിലും 'അഹം' , 'അഹം' എന്ന അവി ച്ഛിന്ന ബോധരൂപത്തിൽ ബുദ്ധിക്കും സാക്ഷിയായി, അധിഷ്ഠാനമായി വിളങ്ങുന്ന 'സത്' തന്നെയാണ് ബ്രഹ്മസ്വരൂപം.'
ജീവാത്മാവ് എന്ന് തോന്നുന്നത് വാസ്തവത്തിൽ കയറിൽ പാമ്പു പോലെ പരമാത്മാവിൽ ആരോപിതം മാത്രമാണ്. വെളിച്ചത്തിൽ നോക്കുമ്പോൾ സത്തായ നിത്യ ശുദ്ധ ബുദ്ധ മുക്തസ്വരൂപം തെളിയുന്നു. ഇത്രയും സുസ്പഷ്ടമായ സത്യം മറന്ന് കളയുന്നതാണ് മനുഷ്യന് വരാനുള്ളതിൽ വച്ച് ഏറ്റവും നിന്ദ്യമായ ദുർഗ്ഗതി. ഈ മറവിയുടെ ഫലമാണ് ജനന മരണ രൂപമായ സംസാരം. ഇതിന് അവസാനം വരണമെങ്കിൽ ആത്മജ്ഞാനം കൂടിയേ തീരൂ. ഇതാണ്
ഔപനിഷദമായ ദർശനം. ഇത് ഉദ്ഘോഷിക്കാനാണ് ഭഗവാൻ ശങ്കരൻ അവതരിച്ചത്.
(ആത്മതീർത്ഥം - നൊച്ചൂർ വെങ്കിട്ടരാമൻ )

No comments: