Sunday, July 30, 2017

‘ഒന്നു ചോദിച്ചോട്ടെ-‘മുത്തശ്ശി മുത്തശ്ശന്റെ ശ്രദ്ധ ക്ഷണിച്ചു: ‘ സുന്ദരകാണ്ഡ ശ്ലോകങ്ങളില്‍ പൂജ്യ വാല്മീകി ഗായത്രിമന്ത്രം വിന്യസിപ്പിച്ചിട്ടുണ്ടെന്നു പറയുന്നുണ്ടല്ലോ?.ത്രിജട എന്ന രാക്ഷസിയുടെ ഈ സ്വപ്‌നവിവരണത്തില്‍ അതുണ്ട് എന്ന് കേട്ടിട്ടുണ്ട്.-
‘ശരിയാണത്’ മുത്തശ്ശന്‍ പറഞ്ഞു: ഇതാണ് ആ ശ്ലോകം-
ശുക്ലമാല്യാംബരധരൗ
ജാനകിം പര്യുപസ്ഥിതൗ
തതസ്തസ്യ നഗസ്യാേ്രഗ
ഹ്യാകാശ സ്തസ്യ ദന്തിനഃ
ഇതിലെ തതസ്തസ്യയില്‍ ഗായത്രി മന്ത്രത്തിന്റെ ദേവസ്യയിലെ സ്യയെ മുനീദ്രന്‍ കുടിയിരുത്തിയിരിക്കുന്നു എന്നാണ് പണ്ഡിത മതം. അതിന്റെ ശക്തിയാണ് സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ച ദേവിയെ പിന്തിരിപ്പിച്ചതത്രെ. സ്വന്തം കാര്‍ക്കൂന്തല്‍ കഴുത്തില്‍ പാശം പോലെ ബന്ധിച്ച് യമധര്‍മ്മാലയം പൂകാന്‍ തീര്‍ച്ചയാക്കി ദേവി എഴുന്നേറ്റു.
ചാഞ്ഞുകിടന്നിരുന്ന ശിംശപാ വൃക്ഷത്തിന്റെ കൊമ്പില്‍ കയ്യെത്തിച്ചു. അന്നേരം ഒരു മിന്നല്‍പ്പിണര്‍ തന്നെ ആവേശിച്ചതായി ദേവിക്ക് തോന്നി. ഇടത് കണ്ണ് തുടിച്ചു; കൊമ്പില്‍ എത്തിപ്പിടിച്ച ഇടതുകൈയ്യില്‍ മാത്രനേരം ഒരു വിറ പടര്‍ന്നു; അത് ദേഹമാകെ വ്യാപിച്ചു.
ആരോ വിളിക്കുന്നു: ദേവീ, വൈദേഹീ…ആരാണ്? ദേവി കാതുകൂര്‍പ്പിച്ചു. നിന്ന നില്‍പ്പില്‍ അറിയാതെ നോട്ടം മേലോട്ടുയര്‍ന്നു. അപ്പോഴും കാതിലെത്തുന്നു: വിദിതാത്മാവും ഇഷ്വാകുശ്രേഷ്ഠനുമായ രാമന്റെ ധര്‍മ്മയുക്തവും ശുഭവുമായ ജീവിതകഥ, മധുരമായി വാക്കുകളില്‍… പിതൃവാക്യാനുസരണം സൗമിത്രിയോടും പ്രിയപത്‌നി സീതയോടും കൂടി ദണ്ഡകവനം പ്രാപിച്ച രാമന്‍ പഞ്ചവടിയില്‍ താമസിച്ചതും അവിടെ ആശ്രമത്തില്‍ രാമനില്ലാത്ത സമയം സീത അപഹരിക്കപ്പെട്ടതും സീതാന്വേഷണത്തിനായി വാനരന്മാരെ നാലുദിക്കിലേക്കയച്ചതുമെല്ലാം വിവരിക്കുന്നു-
പ്രേഷയാമാസ പരിതോ 
വാനരാന്‍ പരിമാര്‍ഗണേ
സീതായാസ്തത്ര ചൈകോളഹം 
സുഗ്രീവസചിവോ ഹരിഃ
‘ ദേവിയ്ക്കപ്പോള്‍ മനസ്സിലായി, അല്ലേ? കഥ പറയുന്നയാള്‍ മരക്കൊമ്പില്‍ത്തന്നെയുണ്ടെന്ന്? വരുണ്‍ ചോദിച്ചു.
‘ ഉവ്വ്. ദേവിയുടെ ദൃഷ്ടികള്‍ വീണ്ടും ശിംശപാവൃക്ഷത്തില്‍ പതിഞ്ഞു-‘ മുത്തശ്ശന്‍ പറഞ്ഞു: അപ്പോള്‍ കണ്ടു-താന്‍ പിടിച്ചിരിക്കുന്ന കൊമ്പിന്റെ തൊട്ടുമുകളിലത്തെ കൊമ്പില്‍, ഇലച്ചാര്‍ത്തിനുള്ളില്‍ ഒരു കൊച്ചുവാനരന്‍!.
‘ ദേവി പേടിച്ചുപോയി, ഇല്ലേ?. സ്വര്‍ണ്ണമാനിനെ പേടിച്ചതുകൊണ്ടല്ലേ ഈ പ്രതിസന്ധിയുണ്ടായത്?. ഇതാ ഇപ്പോള്‍ പൊന്നൊളി പരത്തുന്ന ഒരു കൊച്ചു വാനരന്‍’. മുത്തശ്ശി കഥയെ മുന്നോട്ടുന്തി.
‘ വാസ്തവം-‘ മുത്തശ്ശന്‍ മെല്ലെ ചിരിച്ചു: ഉള്ളില്‍ പേടിയില്ലാതില്ല. ദേവി മൂകമായി പ്രാര്‍ത്ഥിച്ചു: കണ്ടതും കേട്ടതും സത്യമായി വരണേ…ദേവി ആദ്യം നിനച്ചത് സ്വപ്‌നമാണെന്നാണ്. കുരങ്ങനെ സ്വപ്‌നം കാണുന്നത് ശുഭമല്ലല്ലോ. അപ്പോഴാണോര്‍ത്തത്. താന്‍ ഉറങ്ങുകയല്ലല്ലോ…അതു മാത്രമല്ലാ, എന്തോ ഒരടുപ്പം അവനോടുതോന്നുന്നു…അവിടുന്ന് ആരാണെന്ന് അവന്‍ ചോദിച്ചപ്പോള്‍, താനാരാണെന്നും ഏത് സാഹചര്യത്തിലാണ് അവിടെയെത്തിയതെന്നും പറഞ്ഞു.
വാനരനപ്പോള്‍ തന്റെ സത്യവും തുറന്നുപറഞ്ഞു: ദേവീ, ശ്രീരാമസ്വാമിയുടെ സന്ദേശത്തോടുകൂടി, അവിടുത്തെ അടുത്തേയ്ക്കുവന്ന ദൂതനാണ് ഞാന്‍-വായുപുത്രനായ ഹനുമാന്‍…
പുനര്‍ജന്മമേറ്റപോലെ ദേവിയ്ക്കു തോന്നി.


ജന്മഭൂമി: 

No comments: