Wednesday, July 12, 2017

ധീരത, ക്ഷമ മുതലായ ഗുണങ്ങള്‍ സസ്യഭുക്കുകളിലാണ് കണ്ടുവരുന്നത്. വനത്തില്‍ സസ്യഭുക്കുകളും മാംസഭുക്കുകളുമടക്കം നിരവധി ജന്തുക്കളുണ്ട്. അവയെ നമുക്കൊന്നു പരിശോധിച്ചു നോക്കാം. സിംഹം, നരി, പുലി മുതലായ മാംസാഹാരികള്‍; ആന, കുതിര, മാന്‍ മുതലായ സസ്യഭുക്കുകളേക്കാള്‍ എത്രയോ മടങ്ങു ക്രൗര്യസ്വഭാവമുള്ളവകളായി കാണപ്പെടുന്നു.
മനുഷ്യരുടെ ഇടയിലും സസ്യാഹാരികളും മാംസഭുക്കുകളുമുണ്ട്. അവരില്‍ ഒരു പുരാതന ബ്രാഹ്മണനെ നോക്കുക; ഒരുവന്‍ അടിക്കാന്‍ ചെന്നാല്‍ അയാള്‍ ഒഴിഞ്ഞുപോവുകയേയുള്ളൂ. അതു കാണുമ്പോള്‍ മാംസഭുക്കുകള്‍ ഇയാള്‍ ഇത്ര ഭീരുവോ? എന്നു പരിഹസിക്കുന്നു.
എന്നാല്‍, ബ്രാഹ്മണനാകട്ടെ അടികൊണ്ടാലും യാതൊരു പ്രകാരത്തിലുള്ള ക്രോധമനോഭാവവും കാട്ടാതെ ശാന്തമായി പോകുന്നു. കൂടാതെ, ബ്രാഹ്മണര്‍ കഠിനമായ വേനലില്‍ യാതൊരു ഭാവഭേദവുമില്ലാതെ തീഷ്ണവെയിലിനെ സഹിച്ചു ഗായത്രി മുതലായ മന്ത്രജപങ്ങളും മറ്റും നിര്‍വ്വിഘ്‌നം നടത്തുന്നു.
ഒരു മാംസഭുക്കിനു, അശക്യമായ സ്ഥാനത്ത്, ആ കാര്യം ബ്രാഹ്മണന്‍ ചെയ്തു തീര്‍ക്കുന്നു. അയാളുടെ സഹനശക്തിയാണിതിനു കാരണം. ‘സഹനതയെന്ന’ യഥാര്‍ത്ഥ ധീരത ബ്രാഹ്മണനില്‍ കാണുന്നു. അയാള്‍ സസ്യാഹാരിയായതാണിതിനു കാരണം.
മാംസഭുക്കുകളിലൊരിക്കലും ഈ ‘സഹന’ ഗുണം കാണുകയില്ല. സസ്യഭുക്കുകളില്‍ ഈ ഗുണം ഉണ്ടാവാന്‍ കാരണമെന്തെന്നു നോക്കാം.
ഒരു മൃതദേഹത്തെ നമുക്കു എത്ര നേരത്തേക്കു സൂക്ഷിക്കാന്‍ കഴിയും? കഷ്ടിച്ച്, ഒരു ദിവസം കഴിഞ്ഞാല്‍ അതില്‍നിന്നു ദുര്‍ഗ്ഗന്ധം വമിച്ചു തുടങ്ങും. പിന്നീട് അരികില്‍ എന്നല്ല അകലത്തുപോലും നില്‍ക്കാനാവാതെ വരുന്നു. അതിനു കാരണമെന്ത്? ജീവനുണ്ടായിരുന്നപ്പോള്‍ പരിശുദ്ധമായിരുന്ന രക്തം, ചത്തുപോയപ്പോള്‍ ദുര്‍ഗന്ധവും വിഷമയവുമായ ദുര്‍നീരായി മാറി; ആ ദുര്‍നീരില്‍നിന്നു കുമിളകളും പുഴുക്കളും ഉണ്ടായി; അവ മാംസത്തെ തിന്നു നാമാവശേഷമാക്കുന്നു.
അപ്രകാരമുള്ള വിഷവസ്തുവെ ഭക്ഷിക്കുന്നതിനാലാണ്, ദുര്‍ഗ്ഗുണങ്ങള്‍ വിട്ടൊഴിയാത്തത്. ആ ദുര്‍ഗ്ഗുണങ്ങള്‍ വഴി നമ്മുടെ ജീവന്‍ അധോഗതിയായി നശിച്ചുപോകുന്നു. ഒരു ചെടിയെ മുറിച്ചാല്‍ അതു വീണ്ടും മുളയ്ക്കുന്നു. മിക്കവാറും സസ്യങ്ങളെ അഞ്ചാറു ദിവസംവെച്ചു സൂക്ഷിച്ചാലും ശവംപോലെ ദുര്‍ഗന്ധമുള്ള വിഷവസ്തുവായിത്തീരുന്നില്ല.
കാരണം അവയില്‍ വിത്തായ ജീവന്‍ സ്ഥിതി ചെയ്യുന്നു. അപ്രകാരം ജീവന്‍ സ്ഥിതിചെയ്യുന്ന സസ്യം മാത്രം ഭക്ഷിച്ചതിനാലാണ് ദുര്‍ഗ്ഗുണങ്ങള്‍ ബാധിക്കാതെ ധീരനും, ശാന്തനുമായി ബ്രാഹ്മണനെ കാണാന്‍ കാരണം.
രാമായണത്തില്‍ മാംസം ഭക്ഷിച്ചതായി പറയുന്നുണ്ടല്ലൊ; എന്നു ചിലര്‍ പറയാറുണ്ട്. രാമായണത്തില്‍ ശവം തിന്നാനല്ല പറഞ്ഞിരിക്കുന്നത്. മാംസം = മാം+സം. മാം=എന്നെ; സം=വഴിപോലെ (മുറപ്പടി); ഭുജിക്കുക=അതായത് സേവിക്കുകയെന്നര്‍ത്ഥം. ചിലര്‍ക്ക് ഗോംമാസ ഭക്ഷണം ആവശ്യം; പന്നിമാംസം പാടില്ലെന്ന് വഴക്കം.
അതിനാല്‍ പശുക്കളെ കൊന്ന് മാംസം ഭക്ഷിക്കുന്നു. ‘ഗോമാംസമെന്നാല്‍ പശു മാംസമെന്നല്ല, അര്‍ത്ഥം. ഗോ=ശബ്ദം. ‘ഈശ്വരന്‍’ ശബ്ദരൂപിയാണ്. തന്നില്‍നിന്നു ശബ്ദരൂപമായി പുറത്തേക്കു വ്യാപിക്കുന്ന തന്നെ (ജീവശക്തിയെ) മുറപോലെ സേവിക്കുക എന്നാണ് ഗോമാംസം ഭക്ഷിക്കാന്‍ പറഞ്ഞതിന്റെ സാരാര്‍ത്ഥം. ‘പന്നി’യെന്നത് ബ്രഹ്മാവിനെക്കുറിക്കുന്നതാണ്. അതായത് താമസഗുണമായ അഹങ്കാരം. അതു ഈ ജഡമാകുന്ന ശവമാണ്, അതിനാലാണ് പന്നിമാംസം ‘ഹറാം’ (നിഷിദ്ധം) എന്ന് വിരോധിച്ചിരിക്കുന്നത്.
ശവത്തെപ്പോലെ കൊടൂരമായ ഒരു വിഷവസ്തു വേറെയില്ല. സത്തും അസത്തും ചേര്‍ന്നതാണ് സൃഷ്ടി. സത്ത് അമൃതും; അസത്ത് വിഷവുമാണ്. സത്തായ് അമൃതായ ജീവന്‍ ജഡത്തില്‍നിന്നു വേര്‍പെട്ടാല്‍ ശേഷിക്കുന്നത് വിഷമയമായ ശവമാണ്. ഒരാള്‍ ചത്താല്‍ ‘പുല’ എന്നൊരശുദ്ധം ആചരിക്കുന്നുണ്ട്. ശവത്തെ വീട്ടില്‍നിന്നു നീക്കി, കുഴിച്ചുമൂടുകയോ, ദഹിപ്പിക്കുകയോ ചെയ്യുന്നതുവരെ ആ വീട്ടിലുള്ളവര്‍ ജലപാനംപോലും സ്വീകരിക്കയില്ല.
അപ്രകാരം ചെയ്യുന്നവര്‍ മറ്റു ജീവികളുടെ ശവങ്ങളെ, അശുദ്ധമെന്നു കരുതാതെ തിന്നു വയറുനിറയ്ക്കുന്നു! കരു അടങ്ങിയ മുട്ടയും അസത്തും സത്തും ചേര്‍ന്നതാണ്. അതില്‍ സത്ത് കുറവും അസത്ത് അധികവുമായതിനാല്‍ ഏറ്റവും വിഷമയമാണ്.
വിഷത്തില്‍നിന്നാണ്‌സര്‍വ്വരോഗങ്ങളുടെയും ഉത്ഭവം. ഇത്തരം വിഷവസ്തുക്കള്‍ ഭക്ഷിച്ച്-ബുദ്ധി മന്ദിച്ചു- വായു സ്തംഭിച്ചു ജഡത്തിലെല്ലാം മേദസ്സും ദുര്‍നീരും കഫവും വര്‍ദ്ധിച്ചു മാംസം വളര്‍ന്നു- പല രോഗങ്ങളും ബാധിച്ചു; ജനങ്ങള്‍ കഷ്ടപ്പെട്ടു ചത്തുപോകുന്നു. ജീവസ്‌നേഹമില്ലാതെ വെറും ശവപ്രീതരായതുകൊണ്ടാണിതു സംഭവിക്കുന്നത്. ജീവസ്‌നേഹമുള്ളവര്‍ ജീവനെ നശിപ്പിക്കുന്ന പുകയില പുകവലി, പൊടി, മദ്യം, മാംസം, മത്‌സ്യം, മുട്ട ഈവകയൊന്നും ഉപയോഗിക്കുകയില്ല.


ജന്മഭൂമി:

No comments: