Monday, July 31, 2017

സന്ധ്യാവന്ദനത്തിനുള്ള സമയമൊക്കെ കഴിഞ്ഞിട്ടും സമുദ്രതീരത്തില്‍ത്തന്നെ ഇരുന്ന് ആനന്ദബാഷ്പം പൊഴിയ്ക്കുന്ന സാക്ഷാല്‍ ആഞ്ജനേയനായ ഹനുമാനോട് ആ വഴിക്ക് ബദ്ധപ്പെട്ട് കടന്നുവന്ന ഒരു പച്ചത്തത്ത ചോദിച്ചു: ”മഹാനുഭാവാ, അങ്ങ് ഇവിടെത്തന്നെ ഇരിക്കുകയാണോ? സമയം നട്ടുച്ചയായല്ലോ.”
ആദ്യത്തെ ചോദ്യം ഹനുമാന്‍ കേട്ടില്ല. വീണ്ടും തത്ത കുറേക്കൂടി അടുത്തേക്ക് നീങ്ങിയിട്ട് ചോദിച്ചപ്പോള്‍ ഹനുമാന്‍ പറഞ്ഞു- ”കുഞ്ഞേ, എന്റെ മുമ്പിലിപ്പോള്‍ പ്രഭാതവും നട്ടുച്ചയും പാതിരയും ഒന്നുമില്ല. ആകെയുള്ളത് എന്റെ ഹൃദയേശ്വരനായ ശ്രീരാമചന്ദ്രപ്രഭു മാത്രം.”
അപ്പോഴേക്കുതന്നെ ഹനുമാന് തേങ്ങല്‍ അടക്കുവാന്‍ വയ്യാതായി. അതു കണ്ടിട്ട് പാവം പച്ചത്തത്ത ഒന്ന് പരിഭ്രമിച്ചു. പക്ഷെ ഭക്തഹനുമാന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് കൂടുതല്‍ ചോദിക്കാതെ പറന്ന് പോയി.
ഭക്തിയുടെ യഥാര്‍ത്ഥ ഭാവം അതാണെന്ന് തോന്നുന്നു. ഹൃദയ ദ്രവീകരണം അവിടെ അപ്പോള്‍ ‘ഞാന്‍’ എന്നൊന്ന് ഇല്ലാതെയാവുന്നു.രാമായണത്തിലേക്ക് കടന്നു നോക്കുമ്പോള്‍ ഒരു കാര്യം നമ്മളെ പ്രത്യേകം സ്പര്‍ശിക്കും, ചിന്തിപ്പിക്കും. പരമമായ ഭക്തിയ്ക്കാണവിടെ മാന്യസ്ഥാനം. വിശ്വാമിത്ര മഹര്‍ഷിയുടെ യാഗം രക്ഷിച്ച് ശ്രീരാമചന്ദ്രന്‍ തിരിച്ച് പോരുമ്പോള്‍ ആദ്യം നേരിടുന്നത് ‘താടക’ എന്ന രാക്ഷസിയെ. താടക നേരിട്ട് അലറി വന്നപ്പോള്‍ ഒരൊറ്റ ബാണംകൊണ്ട് അവളെ വീഴ്ത്തിയിട്ട് പഴയ സുന്ദരിയാക്കി വിട്ടു.
പിന്നെ, ഗൗതമ പത്‌നിയായ അഹല്യ. അഹല്യ പതിവ്രതയും ആദരാര്‍ഹയും ആയിരുന്നു. ദേവേന്ദ്രന്‍ വേഷം മാറിവന്ന് ഗൗതമനാണെന്ന് ഭാവിച്ച് അഹല്യയെ പതിതയാക്കി. അതറിഞ്ഞ് ഗൗതമന്‍ കോപിച്ചു. അഹല്യ കല്ലായിപ്പോകട്ടെ എന്ന് ശപിച്ചു. അഹല്യ കല്ലായിത്തീര്‍ന്നു. എന്നാലും ഭഗവല്‍ സ്മരണ പോയില്ല. വര്‍ഷങ്ങള്‍ക്കുശേഷം ശ്രീരാമന്‍ വന്ന് ‘ഞാന്‍ രാമനാണ്’ എന്നു പറഞ്ഞ് അഹല്യയുടെ തലയില്‍ കാലടികള്‍ വച്ചപ്പോള്‍ അഹല്യ ഉണര്‍ന്നു. പഴയ ഗൗതമപത്‌നിയായി. ഭഗവാനെ സ്തുതിച്ചു.
അതിനുശേഷം പരശുരാമന്റെ ഗര്‍വ്വ് കളയല്‍, വിരാധവധം, മാരീചനെ കൊല്ലല്‍, ഖരവധം തുടങ്ങിയിട്ട് രാവണ കുംഭകര്‍ണ്ണവധംവരെ എത്തുന്നു. ഒരുതരം ശുദ്ധീകരണമാണത് എന്നു വരാം.
രാമാസ്ത്രമേറ്റിട്ടുണ്ടാവുന്ന മരണംകൊണ്ട് സ്വര്‍ഗ്ഗം കിട്ടും എന്നൊരു വിശ്വാസവും ഭാരതീയര്‍ പുലര്‍ത്താറുണ്ട്.
രാമായണത്തില്‍ ഭക്തഹനുമാനുള്ള സ്ഥാനം വളരെ വലുതാണ്. പ്രധാനപ്പെട്ടതുമാണ്. സീതാന്വേഷണവുമായിട്ട് സുഗ്രീവന്റെ കൂടെ രാമലക്ഷ്മണന്മാര്‍ കാട്ടില്‍ നടക്കുമ്പോഴാണ് സാക്ഷാല്‍ ഹനുമാനെ അവര്‍ കണ്ടെത്തുന്നത്. ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ബാലി, സുഗ്രീവനെ കൊല്ലാന്‍ നടക്കുകയായിരുന്നു. ബാലി പറഞ്ഞയച്ച യുദ്ധവീരരില്‍ ആരെങ്കിലുമാവും ഇവര്‍ എന്നു കരുതിയിട്ട് സുഗ്രീവന്‍ കാര്യമറിയുവാന്‍ രാമലക്ഷ്മണന്മാരുടെ അടുത്തേക്ക് ഹനുമാനെയാണ് പറഞ്ഞയയ്ക്കുന്നത്.
ഹനുമാന് കാര്യം ഏതാണ്ട് മനസ്സിലായി. അദ്ദേഹം സ്വന്തം വേഷം മാറ്റിയിട്ട് ഒരു ബ്രഹ്മചാരിയുടെ വേഷമെടുത്ത് രാമലക്ഷ്മണന്മാരുടെ അടുത്തെത്തി കാര്യം അന്വേഷിച്ച് തൊഴുത് നിന്നു. ഹനുമാന്റെ വരവ് കണ്ടപ്പോള്‍ത്തന്നെ ശ്രീരാമന്‍ അനുജനോട് പറഞ്ഞു- ”ഇതൊരു സാധാരണ വടുവല്ല.” പിന്നെ ഹനുമാന്റെ സംസാരം കേട്ടപ്പോള്‍ തീര്‍ച്ചയായി. ”ഇല്ലോരപശബ്ദമൊന്നുമേവാക്കിനു- നല്ലവൈയ്യാകരണന്‍വടുനിര്‍ണ്ണയം” എന്നാണ് പറഞ്ഞത്. അതോടെ, അസാധാരണമായ ഒരു ആത്മബന്ധം അവിടെ ഉടലെടുത്തു. അവര്‍ പരസ്പരം കാര്യങ്ങള്‍ പറഞ്ഞ് ഉറപ്പിച്ചു. ഹനുമാന്റെ ഹൃദയത്തില്‍ ‘ശ്രീരാമചന്ദ്രപ്രഭു’ പ്രതിഷ്ഠിതമായി. പിന്നീട്, രാമായണത്തില്‍ അവസാനംവരെ ഭക്തഹനുമാന്‍ തിളങ്ങിനില്‍ക്കുന്നത് കാണുക. എത്രയെത്ര സന്ദര്‍ഭങ്ങള്‍…..!


ജന്മഭൂമി: http://www.janmabhumidaily.com/news680289#ixzz4oT9aAalI

No comments: