Monday, July 10, 2017

രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ
(മൂര്‍ത്തിമദ്ഭാവം)
കുജന്തം രാമരാമേതി
മധുരം മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം
വന്ദേ വാത്മീകികോകിലം.
കവിതയാകുന്ന ശാഖയിലിരുന്ന് രാമരാമ എന്നുള്ള മധുരാക്ഷത്തെ മധുരമായി പാടുന്ന വാത്മീകി ആകുന്ന കുയിലിനെ ഞാന്‍ വന്ദിക്കുന്നു.
രാമന്‍ എന്നുള്ള നാമം മധുരതമമാണ്. അത് നമ്മുടെ വികാരമാണ്. വിചാരമാണ്. രാമന്റെ കഥ പറയുന്ന കാവ്യം രാമായണം നമ്മുടെ സംസ്‌കാരത്തിന്റെ കലവറയാണ്, സംഗീതമാണ്. ഈ സംഗീതം നിലച്ചാല്‍ നമ്മുടെ ചലനതാളം ഇല്ലാതെയാകും. ഈ ചലനരാഹിത്യം സര്‍വനാശത്തിന്റെ തുടക്കമായിരിക്കും. വിവിധമതങ്ങളും ഉപജാതികളും ഉള്‍ക്കൊള്ളുന്ന, വിവിധ ഭാഷകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന ഈ മഹാദേശത്തെഒന്നാക്കി ബന്ധിച്ചു നിര്‍ത്തുന്ന അദൃശ്യശക്തി രാമായണം എന്ന മഹാഗ്രന്ഥത്തില്‍നിന്ന് ഊരി ഉറഞ്ഞുനില്‍ക്കുന്ന ശക്തിവിശേഷം തന്നെയാണെന്നതില്‍ പക്ഷാന്തരമില്ല.
ഭാരതീയ ജനതയുടെ കൈകളില്‍ ഏറ്റവുമധികം താലോലിക്കപ്പെട്ട ഇതിഹാസ കൃതിയായ രാമായണം ഏഴ് കാണ്ഡങ്ങളില്‍ 24000 ശ്ലോകങ്ങളിലായി രചിക്കപ്പെട്ടിരിക്കുന്നു. ബാലകാണ്ഡം, അയോദ്ധ്യാ കാണ്ഡം, ആരണ്യകാണ്ഡം,കിഷ്‌ക്കിന്ധാ കാണ്ഡം,സുന്ദര കാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങള്‍ രാമാണത്തിലുണ്ട്.
ഒന്നാമത്തേതില്‍ ശ്രീരാമന്റെ ബാലചരിതത്തെയും 2, 3, 4 എന്നിവയില്‍ അതത് സ്ഥാനത്തുവച്ച നടന്ന കഥകളെയും അഞ്ചാമത്തേത് സര്‍വ്വവ്യാപിയായി, കഥാസന്ദര്‍ഭത്തിലും സ്വഭാവത്തിലും ഘടനയിലുമുള്ള സൗന്ദര്യത്തെയും ആറാമത്തേത് രാമ രാവണയുദ്ധത്തിനെയും ഏഴാമത്തേത് തിരിച്ച് അയോദ്ധ്യയില്‍ വന്നതിനുശേഷമുള്ള സീതാപരിത്യാഗം കുശലവോത്പത്തി മുതലായ സംഭവങ്ങളെയും ആസ്പദമാക്കി യോജിപ്പിച്ചിരിക്കുന്നു. രചിക്കപ്പെട്ട കാലം മുതല്‍ക്കു തന്നെ മറ്റൊരു കൃതിയ്ക്കും ലഭിക്കാത്ത പ്രശസ്തി കൈവരിക്കാന്‍ കഴിഞ്ഞതാണ് രാമായണത്തിന്റെ സവിശേഷത. പര്‍വതങ്ങള്‍ ഉയര്‍ന്നു നില്‍ക്കുകയും നദികള്‍ ഒഴുകുകയും ചെയ്യുന്നിടത്തോളം കാലം ഭൂമിയില്‍ രാമായണം നിലനില്‍ക്കുമെന്ന് വാത്മീകി തന്നെ പറഞ്ഞിട്ടുണ്ട്.
ഉപനിഷത്തുകളും പുരാണങ്ങളും രാമായണ ഭാരത ഇതിഹാസങ്ങളും മിത്രങ്ങളെപ്പോലെ നമുക്ക് ധര്‍മ്മത്തെയും ഹിതത്തെയും ഉപദേശിച്ചുതരുന്നു. സമുദായക്രമം പുലര്‍ത്തുന്നത് ധര്‍മ്മമാണ്. ഇതുതന്നെയാണ് നീതിനിലനിര്‍ത്തുന്നത്. ക്ഷാത്രശക്തിയെ അഥവാ രാഷ്ട്രീയ ശക്തിയെ നിയന്ത്രിക്കുന്ന പരമശക്തി ധാര്‍മ്മികനിയമമാണ് ഈ നിയമം പൂര്‍ണമായി അനുസരിക്കപ്പെടുമ്പോള്‍ ”വസുധൈവ കുടുംബകബോധം” തെളിയുന്നു. ധര്‍മ്മം ശീലിക്കുക, അധര്‍മ്മം ഒരിക്കലും പ്രവര്‍ത്തിക്കാതിരിക്കുകു, സത്യം പറയുക, അസത്യം ഒരിക്കലും പറയാതിരിക്കുക, അഹന്ത, അസൂയ, അഹംഭാവം, കോപം എന്നിവ ഉപേക്ഷിക്കുക ഇപ്രകാരമുള്ള സദുപദേശങ്ങള്‍ രാമായണം എന്ന ധാര്‍മികഗ്രന്ഥം ശ്രീരാമനിലൂടെ സദാ പ്രദാനം ചെയ്യുന്നു. ഭാരതസംസ്‌കാരത്തെയും ജനജീവിതത്തെയും ഏറ്റവുമധികം സ്വാധീനിച്ച ഗ്രന്ഥമേതെന്നു ചോദിച്ചാല്‍ വാല്മീകി രാമായണമെന്നും വ്യക്തി ആരെന്നു ചോദിച്ചാല്‍ ശ്രീരാമനെന്നുമാണ് മറുപടി കിട്ടുന്നത്.
ധര്‍മ്മാധര്‍മ്മങ്ങളെ വേര്‍തിരിച്ച് ധര്‍മ്മമാര്‍ഗ്ഗത്തേയും മോക്ഷമാര്‍ഗ്ഗത്തെയും വ്യക്തമാക്കുകയാണ് രാമായണം ചെയ്യുന്നത്. രാമായണത്തിലെ ഓരോ കഥാപാത്രവും സന്ദര്‍ഭമനുസരിച്ച് നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനശിലകളായ സത്യം, ധര്‍മ്മം, നീതി, ഭൂതദയ തുടങ്ങിയ ഉത്കൃഷ്ടമൂല്യങ്ങള്‍ പ്രദാനം ചെയ്യുന്നു. രാമന്‍ സൗമ്യനാണ്. സത്യവാനും മിതഭാഷിയുമാണ്. ധര്‍മ്മത്തെ പ്രാണനിലുമധികം കാത്തുസൂക്ഷിക്കുന്നവനാണ് പണ്ഡിതനും വീര്യവാനും അജയ്യനുമാണ്. എങ്കിലും അദ്ദേഹം വിനയാന്വിതനാണ്. ഗുരുജനങ്ങളെ പൂജിക്കുന്നവനും ആദരിക്കുന്നവനുമാണ്. സമദര്‍ശിയാണ്.
യുവരാജാവായി അഭിഷേകം നടക്കുമെന്ന വാര്‍ത്ത വന്നപ്പോള്‍ അത്യധികം ആഹ്ലാദിച്ചില്ല. അല്‍പ്പസമയത്തിനുള്ളില്‍ അഭിഷേകമല്ല, വനത്തില്‍ പോകണം എന്നുകേട്ടപ്പോള്‍ അല്‍പ്പംപോലും വിഷമിച്ചുമില്ല. തന്നെ വന വാസത്തിനയയ്ക്കാന്‍ പിതാവിനെ നിര്‍ബന്ധിച്ച കൈകേയിയോട് ദേഷ്യം കാണിച്ചുമില്ല. ഇവിടെ രാമന്‍ മഹത്വത്തിന്റെയും ധര്‍മ്മത്തിന്റെയും മൂര്‍ത്തിമത് ഭാവമായി ഭവിക്കുന്നു. താന്‍ ജീവനുതുല്യം സ്‌നേഹിച്ച ബഹുമാനിച്ച പിതാവിനോടും ധര്‍മ്മപത്‌നി സീതയോടും സഹോദരന്മാരായ ലക്ഷ്മണ ഭരത ശത്രുഘ്‌നന്മാരോടും പരമഭക്തനായ ഹനുമാനോടും അഹങ്കാരിയായ-ഗര്‍വ്വിഷ്ഠനായ രാവണനോടും എന്തിനധികം ശൂര്‍പ്പണഖയോടുപോലും ശ്രീരാമചന്ദ്രന്‍ കാണിച്ച ധാര്‍മികതയുടെ ഔത്കൃഷ്ട്യം വാഗതീതമാണ്.
ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരില്‍ സര്‍വ്വഗുണ പരിപൂര്‍ണ്ണനായി ആരെങ്കിലുമുണ്ടോ എന്ന വാത്മീകിയുടെ ചോദ്യത്തിന് ”അതേ, ഉണ്ട്- ഇക്ഷ്വാകുവംശത്തില്‍ പിറന്ന രാമന്‍” എന്ന നാരദന്റെ ഉത്തരം രാമദേവന്റെ ധാര്‍മ്മികതയുടെ ഔന്നത്യം നമ്മെ ബോധ്യപ്പെടുത്തുന്നു.
അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തില്‍ ഉമാമഹേശ്വര സംവാദത്തില്‍ ഉമ, സ്വഭര്‍ത്താവിനോട് അപേക്ഷിക്കുന്ന ഭാഗം സന്ദര്‍ഭോചിതം തന്നെ. ”ആകയാല്‍ ഞാനുണ്ടൊന്നു നിന്തിരുവടി തന്നോടാകാംക്ഷാ പരവശചേതസാ ചോദിക്കുന്നു.കാരുണ്യമെന്നേക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍ ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം.”
ശ്രീപാര്‍വ്വതിപോലും അറിയാനാഗ്രഹിച്ചത് ശ്രീരാമദേവതത്ത്വം തന്നെ!


ജന്മഭൂമ

No comments: