Saturday, July 22, 2017

ശ്രീരാമചന്ദ്രഭഗവാന്റെ പരമഭക്തനായിരുന്നു തുളസീദാസ്. ഭഗവാന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന ‘രാമചരിതമാനസം’ എന്ന പേരില്‍ തുളസീദാസന്‍ ഒരു അമൂല്യ ഗ്രന്ഥരചന നടത്തി പൂര്‍ത്തിയായ സമയം.
താന്‍ രചിച്ച ഗ്രന്ഥം പുണ്യനഗരിയായ കാശിയിലെ വിശ്വനാഥന്റെ തിരുനടയില്‍ സമര്‍പ്പിച്ച് അനുഗ്രഹം വാങ്ങണമെന്ന് തുളസീദാസന് വിചാരമുണ്ടായി. ഈ വിധം ചിന്തിച്ച് തുളസീദാസന്‍ ഒരു ദിവസം കാശിയിലെത്തി വിശ്വനാഥക്ഷേത്രത്തിലെത്തി ഗ്രന്ഥം സമര്‍പ്പിച്ച് പ്രാര്‍ഥനയില്‍ മുഴുകി.
പ്രാര്‍ഥനയില്‍ മുഴുകിയ തുളസീദാസന്‍ ഭഗവശ്ചിന്തയില്‍ ക്ഷേത്രത്തില്‍നിന്നും തിരിച്ചിറങ്ങി. താന്‍ ഭഗവദനുഗ്രഹത്തിന് സമര്‍പ്പിച്ച ഗ്രന്ഥം എടുക്കാന്‍ മറന്നുപോവുകയും ചെയ്തു.
പിറ്റേന്ന് തുളസീദാസന്‍ താന്‍ മറന്നുവെച്ച് രാമചരിതമാനസം എടുക്കാന്‍ അതിരാവിലെ വിശ്വനാഥക്ഷേത്രത്തിലെത്തി. ഭഗവാന്റെ തിരുമുമ്പില്‍ നിന്നും ഗ്രന്ഥമെടുത്ത തുളസീദാസനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഗ്രന്ഥത്തിന്റെ പുറംപേജില്‍ ‘സത്യം ശിവം സുന്ദരം’ എന്നെഴുതിയിരുക്കുന്നു!
തുളസീദാസ് ഇതുകണ്ട് അല്‍ഭുതപരതന്ത്രനായി അവിടുത്തെ പൂജാരിമാരോടു ഗ്രന്ഥത്തിലെ എഴുത്തിനെക്കുറിച്ച് സംസാരിച്ചു. എന്നാല്‍ അവരാരും ഗ്രന്ഥം തൊട്ടിട്ടില്ലെന്നു അറിയിച്ചു.
ഈ അല്‍ഭുതത്തിന്റെ പൊരുളന്വേഷിച്ച തുളസീദാസിനു ഇതെല്ലാം ശിവഭഗവാന്റെ ലീലയാണെന്നു മനസ്സിലായി. രാമചരിതമാനസത്തിന്റെ മഹത്വത്തെക്കുറിക്കുന്നതായിരുന്നു ഭഗവാന്റെ ഈ സാക്ഷ്യം.

ജന്മഭൂമി: http://www.janmabhumidaily.com/news424741#ixzz4nbRV6Ppz

No comments: