Wednesday, July 26, 2017

ശ്രീഗണേശന്‍ തന്നെ അപമാനിച്ചിരിക്കുന്നു. ഈരേഴു പതിന്നാലു ലോകത്തിനും നാഥനായ തന്നെ ഗണേശന്‍ ആകാശത്തില്‍ പല പ്രാവശ്യം വട്ടം ചുഴറ്റി നിര്‍ത്തിയപ്പോള്‍ പരശുരാമന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നക്ഷത്രമെണ്ണി. കണ്ണില്‍നിന്നും പൊന്നീച്ചകള്‍ പറന്നു. കണ്ണു ചുമന്നു തുടുത്തു.
തന്റെ ആത്മാഭിമാനത്തെയാണ് പാര്‍വതീപുത്രന്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഒരു ഉത്തമശിഷ്യന്റെ അവകാശത്തെയാണ് ഗണേശന്‍ വട്ടം ചുഴറ്റിയെറിഞ്ഞതെന്ന് പരശുരാമന്‍ വിലയിരുത്തി.
ഞാന്‍ ഗുസ്തിക്കാരനല്ല. ശ്രീപരമേശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ മഴുവാണ് എന്റെ ആയുധം. നേരിട്ട അപമാനത്തിന് ഈ മഴു തന്നെ മറുപടി പറയട്ടെ.
കോപത്താല്‍ ഭ്രാന്തമായ മനസ്സിന്റെ പിടച്ചിലാണതെന്ന് ഗണേശന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. തന്റെ അച്ഛന്‍ അനുഗ്രഹിച്ചു നല്‍കിയ വിശിഷ്ടമായ ആയുധമാണത്. എല്ലാം അച്ഛന്റെ ഇച്ഛ എന്ന തിരിച്ചറിവിലൂടെ ഗണേശന്‍ വണങ്ങിനിന്നു. ഈ മഴു പരാജയപ്പെടാന്‍ പാടില്ല. ഈ മഴു പരാജയപ്പെട്ടാല്‍ അത് അച്ഛനു നേരെയുള്ള വെല്ലുവിളിയാകും. അതു പാടില്ല. നിമിഷാര്‍ത്ഥംകൊണ്ട് എല്ലാം തിരിച്ചറിഞ്ഞ ഗണേശന്‍ ആ മഴുവിനു നേരെ എന്റെ കൊമ്പു വച്ച് തടുത്തു.
കൊമ്പ് ഒടിഞ്ഞു ഭൂമിയില്‍ പതിച്ചു. ഗണേശന്റെ കവിളില്‍നിന്ന് ചോരയൊഴുകിക്കൊണ്ടിരുന്നു. കൊമ്പ് ഭൂമിയില്‍ വീണപ്പോള്‍ അവിടെ ഒരു ഭൂമി കുലുക്കംപോലെ അനുഭവപ്പെട്ടു. പ്രപഞ്ചമാകെ ഇളകിമറിഞ്ഞു. ഹിമവാന്‍ ഭയപ്പെട്ടുവോ? മൊത്തം ഒരു കോലാഹലം. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും കുഴങ്ങി. സുബ്രഹ്മണ്യ സ്വാമിയുടെ മുഖത്തുമാത്രം ഒരു പുഞ്ചിരി.
എല്ലാവരും പരിഭ്രമിച്ചു നില്‍ക്കുമ്പോള്‍ മുരുകന്‍ മാത്രം പുഞ്ചിരിക്കാനെന്തേ കാരണം? ജ്യോതിഷത്തിലൂടെയുള്ള തന്റെ കണക്കുകൂട്ടലുകള്‍ കൃത്യമായി സംഭവിച്ചു കണ്ടതിലുള്ള ആനന്ദമായിരിക്കാം.
ശബ്ദകോലാഹലങ്ങള്‍ കേട്ട് ശിവപാര്‍വതിമാര്‍ എഴുന്നേറ്റുവന്നു. രംഗം അത്ര സുഖകരമല്ല. ചോരയൊലിപ്പിച്ചു നില്‍ക്കുന്നു മകന്‍ ഗണേശന്‍. പന്തം കണ്ട പെരുച്ചാഴിയെപ്പോലെ പകച്ചുനില്‍ക്കുന്നു, പരശുരാമന്‍.
അവസ്ഥ കണ്ട് പാര്‍വതീദേവി ജ്വലിച്ചുവിറങ്ങലിച്ചു നിന്നു. മകന്റെ മുഖത്തുനിന്നും രക്തം വീണു കൊണ്ടിരിക്കുന്നതു കണ്ടുള്ള സങ്കടം. അതിനു കാരണക്കാരനായവരോടുള്ള ദേഷ്യം. ഇതിനെല്ലാം മൂലകാരണമായ ശിവപെരുമാളിനോടുള്ള പരിഭവം. ഭര്‍ഗനുനേരെയുള്ള ഗര്‍വം. ഇതില്‍ ഏതു ഭാവത്തിനാണ് മുന്‍തൂക്കമെന്ന് ആ മുഖത്തുനോക്കി കണ്ടെത്താന്‍ എളുപ്പമല്ല. ആ മുഖത്തുനോക്കാന്‍ പോലും ആരും പേടിച്ചുപോകും.
ഉടന്‍ മഹാദേവി ഇടത്തുകയ്യാല്‍
അഴിഞ്ഞ വാര്‍പൂങ്കുഴലൊന്നൊതുക്കി
ജ്വലിച്ച കണ്‍കൊണ്ടൊരുനോക്കു നോക്കി
പാര്‍ശ്വസ്ഥനാകും പതിയോടുരച്ചു.
പ്രധാന ശിഷ്യനില്‍നിന്നും കിട്ടേണ്ടതൊക്കെ കിട്ടിയില്ലെ. കിട്ടീലയോ ദക്ഷിണ വേണ്ടുവോളം ഇനീം വല്ല ദിവ്യായുധവും ബാക്കിയുണ്ടെങ്കില്‍ അതും നല്‍കിയനുഗ്രഹിച്ചുകൊള്ളൂ. ആശാന്റെ നെഞ്ചത്തു ചവുട്ടിയുള്ള അഭ്യാസം തന്നെയിത്. പാര്‍വതിയുടെ കോപം ഇരച്ചുകയറി.

ജന്മഭൂമിu

No comments: