Monday, July 31, 2017

തനിക്ക് രണ്ടുചിറകുകള്‍ മുളച്ചുവെന്നും ആ ചിറകില്‍ താന്‍ ഉയരെ ഉയരെ പറക്കുകയാണെന്നും ദേവിക്ക് തോന്നി. ഹനുമാന്റെ വാക്കുകള്‍ കാതിലെത്തുന്നുണ്ട്. കുശലിയായ ദേവന്‍ അവിടുത്തോട് കുശലമരുളിയിരിക്കുന്നു. അവിടുത്തെ പതിദേവന്റെ ബഹിശ്ചരപ്രാണനായ സൗമിത്രി ദുഃഖസന്തപ്തനായി ദേവിയുടെ പാദങ്ങളില്‍ ശിരസ്സര്‍പ്പിക്കുന്നു… അന്നേരം ദേവി ആത്മഗതം കൊണ്ടു. ജീവിച്ചിരുന്നാല്‍ ആനന്ദം കൈവരും- നൂറുവര്‍ഷത്തിനുശേഷമെങ്കിലും എന്നു ലോകര്‍ പറയുന്നത് സത്യം തന്നെ…
കല്യാണീ ബത ഗാഥേയം ലൗകികീ പ്രതിഭാതിമേ ഏതി ജീവന്തമാനന്ദോ നരം വര്‍ഷശതാദപി
തന്നില്‍ ദേവിക്ക് വിശ്വാസം വളര്‍ന്നുവെന്നു കണ്ട വായുപുത്രന്‍ ആത്മവിശ്വാസത്തോടെ ദേവിയുടെ അടുത്തേയ്ക്കു ചെന്നു. രാക്ഷസികള്‍ കേള്‍ക്കാതെ, പതുക്കെ സംസാരിക്കാമല്ലോ എന്നാണു നിനച്ചത്. പക്ഷേ, ദേവി ശങ്ക പൂണ്ടു; മരക്കൊമ്പില്‍നിന്നു കൈവിട്ടു. കുറച്ചുകൂടി ഒതുങ്ങി: മനസ്സില്‍ ഒരു ചിന്തയുടലെടുത്തു. എങ്ങനെയാണ് വിശ്വസിക്കുക? ഇവന്‍ രൂപം മാറിവന്ന രാവണനായികൂടേ? നില്‍ക്കാനായില്ല. ദേവിനിലത്തിരുന്നു. അന്നേരം വായുപുത്രന്‍ ദേവിയുടെ മുന്നിലെത്തി, ഭക്തിപൂര്‍വം നമസ്‌കരിച്ചു. ദേവി ശബ്ദമൊതുക്കി മൊഴിഞ്ഞു.
ശ്രീരാമസ്വാമിയുടെ ദൂതനായിട്ടാണ് നീയിവിടെ വന്നിരിക്കുന്നതെങ്കില്‍, നിനക്കുമംഗളം ഭവിക്കട്ടെ… ഹനുമാനപ്പോള്‍ മനസ്സിലായി… ദേവിയ്ക്ക് തന്നില്‍ മുഴുവന്‍ വിശ്വാസം വന്നിട്ടില്ല…
‘വിശ്വാസം വരാന്‍ വേണ്ടിയല്ലെ മുത്തശ്ശാ ശ്രീരാമന്‍ മുദ്രമോതിരം കൊടുത്തയച്ചത്?’ ശ്രീലക്ഷ്മി ചൂണ്ടിക്കാട്ടി. അതുകാണിച്ചാല്‍ പോരായിരുന്നോ ദേവിക്കും വിശ്വസം വരാന്‍?
‘നമ്മേക്കാളും ബുദ്ധിയുണ്ട് ഹനുമാന്. അതുകൊണ്ടുതന്നെയാണ് വായുപുത്രന്‍ ആ അടയാളമോതിരം കാട്ടി വിശ്വാസം തേടാതിരുന്നത്’- മുത്തശ്ശന്‍ പറഞ്ഞു.
അങ്ങനെ മുത്തശ്ശി ആരാഞ്ഞു
ആദ്യം അതുകാണിച്ചാല്‍ അതിന്റെ വിലകെടുമെന്നു ഹനുമാനറിയാം. രാമനെ കൊന്ന്, മോതിരവും കൈക്കലാക്കി, വാനരന്റെ വേഷം കെട്ടി വന്നിരിക്കയാണ് രാവണന്‍ എന്നുകൂടി ദേവി ശങ്കിച്ചേക്കും എന്നു ആഞ്ജനേയന്‍ വിചാരിച്ചിരിക്കണം. ക്ഷോഭിച്ചിരിക്കുന്ന മനസ്സിനെ സ്വസ്ഥമായിട്ടു മാത്രം അടയാളം കാണിച്ചാല്‍ മതിയെന്നു വായുപുത്രന്‍ കരുതി.
‘ എന്നിട്ട് ദേവിയില്‍ സ്വാസ്ഥ്യം വളര്‍ത്താന്‍ എന്തെങ്കിലും ചെയ്‌തോ? ശ്രീഹരി തിരക്കി.
ഉവ്വ് മുത്തശ്ശന്‍ തലകുലുക്കി. ശ്രീരാമദേവനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. എന്നിട്ടും ദേവിക്ക് വിശ്വാസം വന്നില്ല. ‘എവിടെ വെച്ചാണ് നീ രാമലക്ഷ്മണന്മാരെ കണ്ടത്? എങ്ങനെയാണവരെ തിരിച്ചറിഞ്ഞത്? ഇത്രയും ചെറിയ കാലയളവില്‍ ഇത്രമാത്രം അടുപ്പം നിങ്ങള്‍ തമ്മിലുണ്ടാവാന്‍ എന്തേകാരണം?’
ക്വതേ രാമേന സംസര്‍ഗഃ കഥം ജാനാസി ലക്ഷ്മണ… ഹനുമാനു മനസ്സിലായി. ദേവിതന്നെ പരീക്ഷിക്കയാണ്. താന്‍ പറഞ്ഞതില്‍ എന്തെങ്കിലും പതിരുണ്ടോ എന്നു ചികയുകയാണ്. അതൊന്നുമറിയാത്ത മട്ടില്‍ ഹനുമാന്‍ ആദ്യം മുതല്‍ക്കുള്ള കഥ വിശദമായി പറഞ്ഞു. അതോടെ ദേവിക്ക് വിശ്വാസമായി. ദേവിയുടെ മനസ്സുനിറഞ്ഞു. കണ്ണുനിറഞ്ഞു. അത് ആനന്ദാശ്രുവാണെന്നു തിരിച്ചറിഞ്ഞ ഹനുമാന്‍, തന്റെ വസ്ത്രാഞ്ചലത്തില്‍ ഭദ്രമായി വെച്ചിരുന്ന അടയാളമോതിരം ദേവിക്ക് സമര്‍പ്പിച്ചുകൊണ്ടുമൊഴിഞ്ഞു. ഇത് സ്വാമിതന്നുവിട്ട അടയാളവസ്തുവാണ്. തിരുനാമാങ്കിതമായ ഈ അംഗുലീയം അവിടുത്തെ തൃക്കയ്യിലെത്തിക്കാന്‍ എനിക്കാവും എന്നു മുന്‍കൂട്ടി നിശ്ചയിച്ച സ്വാമിയുടെ വൈഭവത്തെ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല… ആദരവോടെ ദേവി. ആ മുദ്രാംഗുലീയം വാങ്ങി.


ജന്മഭൂമി: http://www.janmabhumidaily.com/news680296#ixzz4oT9mpnZt

No comments: