Wednesday, June 13, 2018

കുട്ടികള്‍ എല്ലാക്കാര്യത്തിലും ശുഭപ്രതീക്ഷവച്ചുപുലര്‍ത്തേണ്ടതാണ്‌. പഠിക്കേണ്ട കാലത്ത്‌ പഠിക്കുക, കര്‍മ്മം ചെയ്യേണ്ട കാലത്ത്‌ കര്‍മ്മം ചെയ്യുക. മാതാപിതാക്കള്‍ നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം തരുന്നു. ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാം. നിങ്ങള്‍ക്ക്‌ നാളെയൊരു ഭാവിയുണ്ട്‌. നാളെ, ഈ സമൂഹത്തില്‍ ഉന്നതന്മാരായി, ശ്രേഷ്ഠമായ ഗൃഹധര്‍മ്മത്തിന്‌ അടിത്തറ പാകേണ്ട മക്കളാണ്‌ നിങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ ചുമതല വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക എന്നതാണ്‌. അത്‌ ശുഭ പ്രതീക്ഷയോടെ, ദൃഢവിശ്വാസത്തോടെ പൂര്‍ത്തീകരിക്കുക. പരീക്ഷയെ ഒരിക്കലും ഭയപ്പെടരുത്‌. നിങ്ങള്‍ സ്വയം ഉറപ്പുണ്ടാക്കണം. ഞാന്‍ എടുത്ത പരീക്ഷ വിജയിക്കുമെന്ന്‌. നിങ്ങളുടെ പരീക്ഷ വിജയിക്കാന്‍ ബുദ്ധിമുട്ടുള്ളതാണെങ്കിലും ഒരുപക്ഷേ, നിങ്ങള്‍ വിജയിച്ചെന്നുവരും. കാരണം അതിന്‌ പിന്നില്‍ നിങ്ങളുടെ ഉറച്ച വിശ്വാസവും ശുഭപ്രതീക്ഷയും ത്യാഗബുദ്ധിയും നിലനില്‍ക്കുന്നുണ്ട്‌. അതിനാല്‍ ദുര്‍ബലന്മാരായി പരീക്ഷയ്ക്ക്‌ പോകരുത്‌. കര്‍മ്മബോധത്തെ സ്ഥിതിയും ഇതുതന്നെയാണ്‌ നാം ദുര്‍ബലന്മാരായി കര്‍മ്മലോകത്ത്‌ ഇറങ്ങരുത്‌. നിങ്ങള്‍ കര്‍മ്മലോകത്തേക്ക്‌ ഇറങ്ങുകയാണെങ്കില്‍ ആദ്യം ശുഭപ്രതീക്ഷവയ്ക്കൂ. കാലത്തിനോട്‌ സമര്‍ത്ഥിക്കൂ. കാലമേ ഞാനിതാ അവിടുത്തെ ഇച്ഛയാല്‍ ഭൂമിയില്‍ വന്നിരിക്കുന്നു. അവിടുന്ന്‌ നിയോഗിച്ച കര്‍മ്മത്തിന്‌ ഞാനിതാ പുറപ്പെടുന്നു. അവിടുത്തെ കാരുണ്യത്താലും ശക്തിയാലും ഈ കര്‍മ്മം ശോഭനമായി പൂര്‍ത്തീകരിച്ചാലും. ഇങ്ങനെ പ്രാര്‍ത്ഥിച്ച്‌ ശുഭപ്രതീക്ഷയോടും ദൃഢവിശ്വാസത്തോടും കൂടി ധൈര്യമായി പുറപ്പെട്ടുനോക്കൂ. നിങ്ങളുടെ കര്‍മ്മം പരാജയപ്പെടില്ല. കര്‍മ്മം പരാജയപ്പെടുമ്പോള്‍ നമുക്ക്‌ എന്താണ്‌ ശാന്തി? മന്ത്രങ്ങള്‍ കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും പൂജകള്‍ കൊണ്ടും മാത്രം നിങ്ങളുടെ കര്‍മ്മം വിജയിക്കുമെന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടോ? ഈശ്വര കൃപക്ക്‌ നിങ്ങള്‍ക്ക്‌ അമ്പലത്തില്‍ പോകാം ആരാധിക്കാം. കര്‍മ്മം ചെയ്യേണ്ടത്‌ നിങ്ങളാണ്‌. ഈശ്വരന്‍ കാരുണ്യമൊഴുക്കിയാലും അതുള്‍ക്കൊള്ളാനുള്ള ധൈര്യമില്ലാതെ ഉണര്‍വ്വില്ലാതെ ബോധമില്ലാതെ കര്‍മ്മം ചെയ്ത്‌ പരാജയപ്പെടുമ്പോള്‍ നിങ്ങള്‍ എന്തിന്‌ ഈശ്വരനെ പഴിക്കുന്നു. നിങ്ങള്‍ ഉള്ളം തുറന്ന്‌ തയ്യാറാകൂ. കാലമേ നീ എന്നിലൂടെ പ്രവര്‍ത്തിച്ചാലും. ഞാനിതാ പ്രവര്‍ത്തനത്തിന്‌ വേണ്ടി മനസ്സും ഹൃദയവും തുറന്നുവച്ചിരിക്കുന്നു. എന്ന്‌ സങ്കല്‍പിക്കൂ. ഞാന്‍ ഏറ്റെടുത്ത കര്‍മ്മം വിജയിക്കും എന്ന്‌ ശുഭ പ്രതീക്ഷ പുലര്‍ത്തൂ. അതുപോലെ കുട്ടികളേയും വളര്‍ത്തൂ. - തഥാതന്‍

No comments: