Tuesday, April 30, 2019

ശ്രീമദ് ഭഗവദ്ഗീത*
🙏🙏🙏🙏🕉🕉.'🙏🙏🙏🙏
*432-ാം ദിവസം*

*അദ്ധ്യായം പതിമൂന്ന്*

*പ്രകൃതി,പുരുഷൻ,ക്ഷേത്രജ്ഞൻ*

*ശ്ലോകങ്ങള്‍  1-2*

*ശ്ലോകം :1*

*അർജുന ഉവാച:*

*പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ*
*'ഏതദ് വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ*    

*ശ്ലോകം: 2*

*ശ്രീ ഭഗവാനുവാച:*

*ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ*               

*ഏതദ്യോ വേത്തി ത്രം പാഹു ക്ഷേത്രജ്ഞ ഇതി തദ്വിദഃ*

      അർജുന ഉവാച - അർജുനൻ പറഞ്ഞു; പ്രകൃതിം - പ്രകൃതിയേയും; പുരുഷം ച ഏവ - പുരുഷനേയും; ക്ഷേത്രം - ക്ഷേത്രത്തേയും; ക്ഷേത്രജ്ഞം ഏവ ച - ക്ഷേത്രജ്ഞനേയും; ജ്ഞാനം - ജ്ഞാനത്തേയും; ജ്ഞേയം ച - അറിയേണ്ടതിനേയും; ഏതത് - ഇതിനെയെല്ലാം; കേശവ - ഹേ കേശവാ; വേദിതും – അറിയുന്നതിന്; ഇച്ഛാമി - ഞാൻ ഇച്ഛിക്കുന്നു.

   ശ്രീ ഭഗവാനുവാച - ശ്രീ ഭഗവാൻ പറഞ്ഞു: കൗന്തേയ - ഹേ കൗന്തേയാ; ഇദം ശരീരം - ഈ ശരീരം; ക്ഷേത്രം ഇതി - ക്ഷേത്രമെന്ന്; അഭിധീയതേ - വിളിക്കപ്പെടുന്നു; ഏതത് - ഇതിനെ; യഃ - യാതൊരുവൻ; വേത്തി - അറിയുന്നു; തം - അവനെ; ക്ഷേത്രജ്ഞഃ ഇതി – ക്ഷേത്രജ്ഞനെന്ന്; തദ്വിദഃ - ഇതറിയുന്നവർ; പ്രാഹു - പറയുന്നു.

*വിവർത്തനം*

    അർജുനൻ പറഞ്ഞു - അല്ലയോ പ്രിയപ്പെട്ട കൃഷ്ണാ, പ്രകൃതി, പുരുഷൻ, ക്ഷേത്രം, ക്ഷേത്രജ്ഞൻ, ജ്ഞാനം, ജ്ഞാനത്തിന് വിഷയീഭവിക്കുന്നത്. ഇവയെക്കുറിച്ചെല്ലാം അറിയാൻ എനിക്കാഗ്രഹമുണ്ട്.

   പരമദിവ്യോത്തമപുരുഷൻ പറഞ്ഞു. കുന്തീപുത്രാ, ഈ ശരീരം ക്ഷേത്രമെന്ന് പറയപ്പെടുന്നു; ഇതിനെ അറിയുന്നവൻ ക്ഷേത്രജ്ഞനുമത്രേ.

*ഭാവാർത്ഥം:*

     പ്രകൃതി, പുരുഷൻ, ക്ഷേത്രം, ക്ഷേത്രജ്ഞൻ, ജ്ഞാനം, ജ്ഞാനവിഷയം എന്നിവയെക്കുറിച്ചറിയാൻ ആഗ്രഹിക്കുകയാണർജുനൻ. ഈ ശരീരമാണ് ക്ഷേത്രമെന്ന് പറയപ്പെടുന്നത്, അതിനെ അറിയുന്നവൻ ക്ഷേത്രജ്ഞനും, എന്ന് ഭഗവാൻ ഉത്തരം നൽകുന്നു. ബദ്ധനായ ആത്മാവിന്റെ കർമ്മവേദിയാണ് ശരീരം. ബദ്ധജീവാത്മാവ് ഭൗതികതയിൽ കുടുങ്ങിക്കിടക്കുന്നു; ആ ഭൗതികപ്രകൃതിയെ കീഴടക്കാൻ ശ്രമിക്കുകയുംചെയ്യുന്നു. ഇങ്ങനെ പ്രകൃതിക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ എത്രമാത്രം കഴിവുണ്ടെന്നതിനെ ആശ്രയിച്ച് അയാൾക്കൊരു കർമ്മവേദി ലഭിക്കും. ആ പ്രവർത്തനമണ്ഡലമാണ് ശരീരം. എന്താണ് ശരീരം? ശരീരം ഇന്ദ്രിയങ്ങളാൽ നിർമ്മിക്കപ്പെട്ടവയാണ്. ബദ്ധനായ ജീവാത്മാവ് ഇന്ദ്രിയത്യപ്തിക്കുവേണ്ടി ആഗ്രഹിക്കുന്നു. ഇന്ദ്രിയ സുഖങ്ങളെ അനുഭവിക്കാനുള്ള കഴിവിനനുസരിച്ച് അയാൾക്ക് ഒരു ശരീരം അഥവാ പ്രവർത്തനമേഖല ലഭിക്കുന്നു. അതുകൊണ്ടാണ് ശരീരത്തെ ക്ഷേത്രം അഥവാ ബദ്ധജീവാത്മാവിന്റെ കർമ്മവേദി എന്ന് പറയുന്നത്. താൻ ശരീരമാണെന്നു വിചാരിക്കുന്നവനാണ് ക്ഷേത്രജ്ഞൻ അഥവാ ക്ഷേത്രത്തെ അറിയുന്നവൻ, ക്ഷേത്രവും ക്ഷേത്രജ്ഞനും അഥവാ ശരീരവും ശരീരത്തെ അറിയുന്നവനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ പ്രയാസമില്ല. ബാല്യം മുതൽ വാർദ്ധക്യം വരെ ഏതൊരാളുടേയും ശരീരത്തിന് വിവിധ മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നാലും അയാൾ അതേ വ്യക്തിയായിത്തന്നെ ഇരിക്കുന്നു. ഇതെല്ലാവർക്കുമറിയാവുന്നതാണല്ലോ. അപ്രകാരം പ്രവർത്തനമണ്ഡലത്തിനും അതിനെ അറിയുന്നവനും തമ്മിൽ വ്യത്യാസമുണ്ട്. താൻ ശരീരത്തിൽ നിന്ന് ഭിന്നനാണെന്ന് ഉപാധിബദ്ധനായ ഒരു ജീവാത്മാവിന് ഇങ്ങനെ മനസ്സിലാക്കാം. ഇത് ആദ്യമേ പറഞ്ഞിട്ടുണ്ട്, ദേഹിനോസ്മിൻ എന്ന് തുടങ്ങുന്ന ശ്ലോകത്തിൽ ജീവസത്ത ശരീരത്തിൽ കുടികൊള്ളുന്നുവെന്നും ശരീരം ശൈശവത്തിൽ നിന്ന് കൗമാരത്തിലേയ്ക്കും പിന്നെ യൗവ്വനത്തി ലേയ്ക്കും ക്രമേണ വാർദ്ധക്യത്തിലേയ്ക്കും കടക്കുന്നു എന്നും വ്യക്ത മാക്കുന്നുണ്ട്. ശരീരത്തിന്റെ ഉടമ ഈ മാറ്റങ്ങളെ അറിയുന്നുണ്ട്. ഉടമസ്ഥൻ തന്നെയാണ് ക്ഷേത്രജ്ഞൻ. "ഞാൻ സന്തുഷ്ടനാണ്, “ഞാൻ പുരുഷനാണ്", "ഞാൻ സ്ത്രീയാണ്”, “ഞാനൊരു നായയാണ്, പൂച്ചയാണ്” ഇങ്ങനെയെല്ലാം ഒരുവേള നാം ചിന്തിക്കുന്നു. ഇതെല്ലാം ക്ഷേത്രജ്ഞന്റെ ശാരീരികമായ ഉപാധികളാണ്. ക്ഷേത്രജ്ഞൻ ശരീരത്തിൽ നിന്ന് ഭിന്നനാണ്. ഉടുപ്പുകൾ മുതലായ പല പല സാധനങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ടല്ലോ. എന്നാൽ ഉപയോഗിക്കുന്ന സാധനത്തിൽ നിന്ന് നാം വ്യത്യസ്തരാണെന്ന് നമുക്കറിയാം. അതുപോലെ നാം ശരീരത്തിൽ നിന്ന് വ്യത്യസ്തരാണെന്ന് കുറച്ചൊന്നാലോചിച്ചാൽ മനസ്സിലാക്കാം. ശരീരമുള്ള ഏതൊരാളും ക്ഷേത്രജ്ഞനാണ്, അയാളുടെ പ്രവർത്തനരംഗമായ ശരീരം ക്ഷേത്രവും.

     ഭഗവദ്ഗീതയുടെ ആദ്യത്തെ ആറ് അദ്ധ്യായങ്ങൾ ക്ഷേത്രജ്ഞനായ ജീവസത്തയെക്കുറിച്ചും ആ ജീവന് ഏതു വിധത്തിൽ ഭഗവാനെക്കുറിച്ചുള്ള ജ്ഞാനം നേടാൻ സാധിക്കുമെന്നതിനെക്കുറിച്ചും വിവരിക്കുന്നു. ഭക്തിയുതസേവനത്തെക്കുറിച്ചും ഭഗവാനെക്കുറിച്ചും പരമാത്മാവും ജീവാത്മാവും തമ്മിലുള്ള ബന്ധമെന്തെന്നതിനെക്കുറിച്ചും ഭഗവദ്ഗീതയിലെ നടുവിലുള്ള ആറദ്ധ്യായങ്ങൾ പ്രതിപാദിക്കുന്നു. പരമദിവ്യോത്തമപുരുഷനായ കൃഷ്ണന്റെ സമുത്കൃഷ്ടതയും ജീവാത്മാവിന് താരതമ്യേനയുള്ള ആശ്രിതത്വത്തേയും എടുത്തുകാട്ടുന്നുണ്ട്. ഈ അദ്ധ്യായങ്ങൾ. ഏതു പരിതഃസ്ഥിതിയിലും ഭഗവദ്വിധേയരാണ് ജീവസത്തകൾ. അത് മറന്നുപോകുന്നതുകൊണ്ടാണവർക്ക് ക്ലേശങ്ങളനുഭവിക്കേണ്ടിവരുന്നത്. സത്കർമ്മങ്ങളാൽ ബോധദീപ്തരാകുമ്പോൾ വ്യത്യസ്ത സാഹചര്യങ്ങൾ അവരെ ഭഗവാനിലേയ്ക്ക് നയിക്കുന്നു. ദുഃഖമോ, ധനേച്ഛയോ, അറിവിനുള്ള ആഗ്രഹമോ, ജിജ്ഞാസയോ ഒക്കെ ആവാം ഈ സാഹചര്യങ്ങൾ. അതും വിവരിച്ചിട്ടുണ്ട്. പതിമൂന്നാമദ്ധ്യായം മുതൽക്കുള്ളവയിൽ ജീവസത്തയ്ക്ക് ഭൗതികപ്രകൃതിയുമായി ബന്ധ മുണ്ടാകുന്നതെങ്ങനെയെന്നും പല വിധം ഫലോദ്ദിഷ്ടകർമ്മങ്ങളിലൂടേയും ജ്ഞാനാർജ്ജനത്തിലൂടേയും, ഭക്തിഭരിതമായ സേവനത്തിലുടേയും ഭഗവാൻ മുഖേന ജീവന് മോചനം കിട്ടുന്നതെങ്ങനെയെന്നുമാണ് പ്രതിപാദിക്കുന്നത്. ഭൗതികശരീരത്തിൽ നിന്ന് തികച്ചും ഭിന്നനാണ് ജീവസത്ത എങ്കിലും എങ്ങനെയോ അത് ശരീരവുമായി ബന്ധപ്പെട്ടു പോകുന്നു. ഇതും വിശദീകരിക്കപ്പെടുന്നുണ്ട്.

 

No comments: