Monday, April 29, 2019

ശ്രീമദ് ഭാഗവതം 136* 

ഈ മൃത്യുവിനെ  എങ്ങനെ ഇല്ലാതാക്കാൻ പറ്റും? നമ്മൾ ഇതിനെ ശാശ്വതമായി വെയ്ക്കണം ന്ന് വിചാരിക്കാ. ഒരിക്കൽ കുംഭകോണത്തിൽ ഒരു യോഗി മരിക്കാതിരിക്കാൻ ഒരു മരുന്ന് കണ്ടു പിടിച്ചു. കുറെ ആളുകളെ അറിയിച്ചു. ഒരുപാട് ആളുകൾ ആ മരുന്നിന് ബുക്ക് ചെയ്തു. വീട്ടിലുള്ള വയസ്സായവരെ ഒന്നും അറിയച്ചതേ ഇല്ലാത്രേ ഇങ്ങനെ ഒരു മരുന്ന് കണ്ടു പിടിച്ചിട്ടുണ്ടെന്ന്. 

ആ മരുന്ന് ആദ്യമായിട്ട് ആനിബസന്റിന് കൊടുക്കാൻ തീരുമാനിച്ചു അത്രേ. ഒരു പ്രത്യേക ദിവസം ഒരു അമ്പലത്തിൽ വെച്ച് ഇതിന്റെ പ്രദർശനം സന്ധ്യാസമയത്ത് ആളുകളൊക്കെ കൂടി ഈ യോഗിയെ സ്വീകരിക്കാനായി എല്ലാ ഏർപ്പാടുകളും നടന്നു. വൈകുന്നേരായി. ഇയാളെ കാണാനില്ല്യ. കുറച്ച് കഴിഞ്ഞ് അന്വേഷിച്ചപ്പോ അന്ന് ഉച്ചയ്ക്ക് ഹാർട്ട് അറ്റാക്കിൽ പോയി അത്രേ. 

മരണത്തിന് മരുന്ന് കണ്ടു പിടിച്ച ആള് മൃത്യു ഹാസ: മൃത്യുവിന്റെ ഒരു ഹാസം. പരിഹാസം. മൃത്യു നമ്മളെ ഒക്കെ പരിഹസിക്കയാണെന്നാണ്. നമ്മള് ഏത് വാതിലടച്ചാലും ഏതെങ്കിലും  വഴിക്ക് അത് വന്നോളും ഉള്ളില്. അത് നമ്മളുടെ കൂടെ തന്നെ ണ്ട്. നമ്മൾ തന്നെ മൃത്യു ആണ്. 

അമൃതം ചൈവ മൃത്യുശ്ച സദസച്ചാഹമർജ്ജുനാ.
മൃത്യുവും അമൃതവും രണ്ടു ഡൈമൻഷൻ പോലെ ആണ്. ഒന്ന് ണ്ടെങ്കിൽ മറ്റേതും അവിടെ ണ്ട്. 

അപ്പോ മരണത്തിനെ എങ്ങനെയെങ്കിലുമൊക്കെ കടക്കണമെന്ന് പറഞ്ഞ് ഹിരണ്യകശിപു വരം ചോദിച്ചു വാങ്ങി. അസാമാന്യ ശക്തി സമ്പാദിച്ചു. ഇന്ന് നമുക്ക് ഹിരണ്യകശിപുവിനെ പ്രത്യക്ഷമായിട്ട് കാണാം. നമ്മുടെ ആധുനിക ശാസ്ത്രം ഹിരണ്യകശിപു ആണ്.നിഷിദ്ധമായ അർത്ഥത്തിലല്ല പറയണത്.   എല്ലാ സുഖസാമഗ്രികളും നേടി. കുറെയൊക്കെ തന്നെ ഭൗതികമായ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള വസ്തുക്കളൊക്കെ കണ്ടു പിടിച്ചു വെച്ചിരിക്കണു. ഹിരണ്യകശിപു ചെയ്തതൊക്കെ ചെയ്യണ്ട്. പാതാളത്തിലേക്ക് ചെന്ന് നോക്കി. ബ്രഹ്മാണ്ഡം മുഴുവൻ വിഷ്ണുവിനെ അന്വേഷിച്ചു. വിഷ്ണു ഇല്ല്യാ ന്നാണ്.  വൈകുണ്ഠത്തിൽ ചെന്ന് നോക്കിയത്രേ. വിഷ്ണു ഇല്ല്യാ ഇവിടെ. 
എന്തു പറ്റി? ഇവൻ ബഹിർദൃഷ്ടി ആണ്. പുറത്തേക്കേ നോക്കുള്ളൂ. ഉള്ളിലേക്ക് നോക്കില്ല്യാന്ന് ഭഗവാന് അറിയാം. അതുകൊണ്ട് ഇവന്റെ ഹൃദയത്തിൽ തന്നെ ഇരുന്നു. ബാക്കി എല്ലാ സ്ഥലത്തും അന്വേഷിക്കണ്ടേ. 

ഇന്ന് സയൻസും ചെയ്യണത് അതാണല്ലോ. എല്ലാം അന്വേഷിച്ച് അന്വേഷിച്ച് പരമാണുവിന്റെ ഉള്ളിലേക്ക്  കടക്കണത് വരെ വന്നു നിന്നു. ആറ്റത്തിന്റെ ഉള്ളില് ചെന്ന് അന്വേഷിക്കായി. ബ്രഹ്മാണ്ഡത്തിലൊക്കെ അന്വേഷിക്കായി. സമുദ്രത്തിന്റെ ഉള്ളില് ചെന്ന് ആയിരക്കണക്കിന് കിലോമീറ്റർ ഭൂമിയെ കുഴിച്ചിട്ട് അന്വേഷിക്കാൻ പോണു അത്രേ. സമുദ്രത്തിലെ വെള്ളം ഒക്കെ കുഴിയിലൂടെ ഇഴഞ്ഞു പോവ്വോ ആവോ. ജപ്പാനില് ഇത് ചെയ്യാൻ പോവാ ത്രേ. ഇങ്ങനെയൊക്കെ അന്വേഷണങ്ങൾ നടക്കുന്നു. 
ശ്രീനൊച്ചൂർജി 
 *തുടരും. ..
Laksmi Pasad

No comments: