Monday, April 29, 2019

ദക്ഷിണാമൂർത്തി🔱🙏*



*പരമശിവന്റെ ഒരു മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി . പേരാലിന്റെ ചുവട്ടിൽ തെക്കോട്ടുതിരിഞ്ഞ് ചിന്മുദ്രാങ്കിതനായിരിക്കുന്ന ദക്ഷിണാമൂർത്തിയുടെ സമീപം തത്ത്വജിജ്ഞാസുക്കളായ മുനിമാർ ഇരിക്കുന്നു. ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര മഹർഷിമാരുടെ എല്ലാ സംശയങ്ങളും ഇല്ലാതാക്കുന്നതിനു സമർഥമാണത്രെ.*



*അനുകൂലൻ*

*ദക്ഷിണൻ എന്ന പദത്തിന് അനുകൂലൻ എന്നർഥമുണ്ട്. അനുകൂലഭാവത്തിൽ അനുഗ്രഹതത്പര ഭാവത്തിൽ സ്ഥിതിചെയ്യുന്നവൻ എന്ന് ദക്ഷിണാമൂർത്തി എന്ന പദത്തിന് അർഥം കല്പിക്കാം. സതീവിയോഗംമൂലം തപസ്സനുഷ്ഠിച്ച പരമശിവന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നാണ് പറയപ്പെടുന്നത്. വേദാന്തതത്ത്വം മുനിമാർക്ക് ഉപദേശിക്കുന്നതിന് ഈ സന്ദർഭം പ്രയോജനപ്രദമായി. ഏതു സംശയവുമായി എത്തുന്ന മുനിമാർക്കും ദക്ഷിണാമൂർത്തിയുടെ സാമീപ്യത്താൽത്തന്നെ സംശയനിവാരണമുണ്ടാകുന്നു. ഗുരുവിന്റെ മൌനം വ്യാഖ്യാനമായിത്തീരുന്നതായി ശിഷ്യർക്കനുഭവപ്പെടുന്നു. പരമശിവനെ ഗുരു ആയി സ്വീകരിക്കുന്ന മൂർത്തിഭേദമാണിത്. മൗനരൂപമായ വ്യാഖ്യാനത്താൽ ശിഷ്യർ സംശയനിവൃത്തിനേടി നിർമ്മലചിത്തരായിത്തീരുന്നു.ഗുരോസ്തുമൌനം വ്യാഖ്യാനം, ശിഷ്യാസ്തു ഛിന്നസംശയാഃ എന്ന വാക്യം ഈ ഭാവത്തെ വിശദമാക്കുന്നു.*


*ദക്ഷിണാമൂർത്തിഭേദം*



*ബ്രഹ്മജ്ഞാനം സൂചിപ്പിക്കുന്ന ഹസ്തമുദ്രയാണ്ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര. ജപമാലകയ്യിലുണ്ട്. ജ്ഞാനദേവനായി ആരാധിക്കുന്ന സുബ്രഹ്മണ്യദേവനും ദേവിയുടെ ജ്ഞാനമൂർത്തിഭേദങ്ങളായ ശാരദ, ത്രിപുരസുന്ദരി എന്നിവരും ജ്ഞാനമുദ്രയും ജപമാലയും ധരിക്കുന്നതായി പറയപ്പെടുന്നു. മഹേശൻ, മഹായോഗി, പശുപതി തുടങ്ങിയ ശിവതത്ത്വഭേദങ്ങളും ദക്ഷിണാമൂർത്തിഭേദത്തിനു സമാനമായ തത്ത്വം ഉൾക്കൊള്ളുന്നു.ദക്ഷിണാമൂർത്തിതന്നെ വ്യാഖ്യാനം, ജ്ഞാനം, യോഗം, വീണാധരം എന്ന് നാല് രീതികളിലുണ്ട്. ഈ മൂർത്തിഭേദങ്ങൾക്ക് അതിനനുസരിച്ച് ധ്യാനവും ധ്യാനത്തിനനുസരിച്ച് വിഗ്രഹവും വ്യത്യസ്തമായിരിക്കും.ശിവക്ഷേത്രങ്ങളിൽ ചിലത് ദക്ഷിണാമൂർത്തി ക്ഷേത്രമാണ്.ഉദാഹരണമായി, ചൊവ്വര ചിദംബരേശ്വരം ശിവക്ഷേത്രത്തിലെ മൂർത്തി ദക്ഷിണാമൂർത്തിയാണെന്നു പ്രസിദ്ധിയുണ്ട്. വേദാന്ത സദസ്സിലും വിദ്യാരംഭ സന്ദർഭത്തിലും ദക്ഷിണാമൂർത്തിയെ സ്മരിക്കുന്ന പതിവുണ്ട്.ദക്ഷിണാമൂർത്ത്യുപനിഷത്ത്, ദക്ഷിണാമൂർത്തിസ്തവം തുടങ്ങിയ അനേകം കൃതികളിൽ ദക്ഷിണാമൂർത്തിയുടെ വർണന കാണാം. ദക്ഷിണാമൂർത്തിയെ പ്രകീർത്തിക്കുന്ന അനേകം സ്തോത്രകാവ്യങ്ങളുണ്ട്. ശ്രീശങ്കരാചാര്യരുടെ ദക്ഷിണാമൂർത്തിസ്തവമാണ് ഇവയിൽ പ്രമുഖം.*



*ദക്ഷിണാമൂർത്ത്യുപനിഷത്ത്*

*ശിവതത്ത്വത്തെപ്പറ്റി ജിജ്ഞാസുക്കളായ മുനിമാർക്ക് മാർക്കണ്ഡേയമുനി ഉപദേശിക്കുന്നതാണ് ദക്ഷിണാമൂർത്ത്യുപനിഷത്ത്. യാതൊന്നുകൊണ്ടാണോ ദക്ഷിണാമുഖൻ എന്നു പേരുള്ള ശിവൻ ദൃഷ്ടിഗോചരനായി ഭവിക്കുന്നത് അതാണ് പരമരഹസ്യമായ ശിവതത്ത്വജ്ഞാനം എന്ന മുഖവുരയോടെയാണ് മാർക്കണ്ഡേയമുനിയുടെ ഉപദേശം.ദക്ഷിണാമൂർത്തിയെ ധ്യാനിക്കുന്നതിനു ചൊല്ലേണ്ട അനേകം മന്ത്രങ്ങളും അവയുടെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവയും ഓരോ മന്ത്രത്തോടൊപ്പം ചൊല്ലേണ്ട ധ്യാനവും ഈ ഉപനിഷത്തിൽ വർണിക്കുന്നുണ്ട്. ധ്യാനങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയാണ് പ്രധാനം.ഉദാഹരണമായി, 'വിഷ്ണു ഋഷിഃ, അനുഷ്ടുപ് ഛന്ദഃ, ദക്ഷിണാമുഖോ ദേവതാ എന്ന അനുസ്മരണത്തോടെ ചൊല്ലുന്ന മന്ത്രമാണ് ഓം നമോ ഭഗവതേതുഭ്യം വടമൂലവാസിനേ പ്രജ്ഞാമേധാദി സിദ്ധിദായിനേ, മായിനേനമഃ വാഗീശായ മഹാജ്ഞാനസ്വാഹാ എന്നത്. ഈ മന്ത്രത്തോടൊപ്പം ചൊല്ലുന്നതും ദക്ഷിണാമൂർത്തിയുടെ സ്വരൂപവർണനയുള്ളതുമായ ധ്യാനമിതാണ്:*

*മുദ്രാ പുസ്തക വഹ്നി നാഗ വിലസദ് ബാഹും പ്രസന്നാനനം*
*മുക്താഹാരവിഭൂഷണം* *ശശികലാഭാസ്വത്കിരീടോജ്ജ്വലം*
*അജ്ഞാനാപഹമാദിമാദിമഗിരാമർഥം ഭവാനീപതിം*
*ന്യഗ്രോധാന്തനിവാസിനം പരഗുരും ധ്യായാമ്യഭീഷ്ടാപ്തയേ.*

*(അഭയമുദ്ര, ജ്ഞാനമുദ്ര, പുസ്തകം, അഗ്നി, സർപ്പങ്ങൾ എന്നിവയാൽ ശോഭിക്കുന്ന കൈകളോടുകൂടിയവനും പ്രസന്നവദനനും മുത്തുമാല അണിഞ്ഞവനും ചന്ദ്രക്കലയാൽ ശോഭിക്കുന്ന ഉജ്ജ്വലമായ കിരീടത്തോടുകൂടിയവനും അജ്ഞാന നാശകനും ആദിപുരുഷനും ഓംകാരപ്പൊരുളും പാർവതീപതിയും വടവൃക്ഷച്ചുവട്ടിൽ സ്ഥിതിചെയ്യുന്നവനും എല്ലാവർക്കും ഗുരുവുമായദേവനെ അഭീഷ്ടസിദ്ധിക്കായി ഞാൻ ധ്യാനിക്കുന്നു.)*
*മറ്റു ധ്യാനങ്ങളിൽ വർണിച്ചിരിക്കുന്ന സ്വരൂപവിശേഷമനുസരിച്ച് സഫ്ടികംപോലെയും വെള്ളിപോലെയും ധവള വർണത്തോടുകൂടിയവനും മുക്കണ്ണനും പരശു, മാൻ എന്നിവ കൈകളിലുള്ളവനും ഒരു കൈ ജംഘയിൽ സ്പർശിച്ചിട്ടുള്ളവനും കൈയിൽ വീണയും പുസ്തകവും ധരിച്ചിരിക്കുന്നവനും വ്യാഘ്രചർമം ധരിച്ചിരിക്കുന്നവനും വ്യാഖ്യാപീഠത്തിലിരിക്കുന്നവനും ഒരു കൈയിൽ അഭയദാനമുദ്രയോടുകൂടിയവനുമാണ് ദക്ഷിണാമൂർത്തി. രഥാക്രാന്ത വിഭാഗത്തിൽപ്പെടുന്ന 64 തന്ത്രങ്ങളിലൊന്ന് ദക്ഷിണാമൂർത്തിതന്ത്രമാണ്.*



*🔔ഉന്നത വിജയം നേടാൻ ദക്ഷിണാമൂർത്തീ മന്ത്രം🔔*


*പരീക്ഷകളിൽ,പഠിച്ചത് മുഴുവൻ വേണ്ട രീതിയിൽ പ്രതിഫലിപ്പിക്കുന്നവർക്ക് മാത്രമേ ഉന്നത വിജയം നേടാനാവൂ .സാഹചര്യങ്ങൾ നിമിത്തമോ ഗ്രഹപ്പിഴ ദോഷം മൂലമോ ബുധന് മൗഢ്യം കാരണമോ വളരെയധികം ശ്രമിച്ചാലും പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല. പഠനത്തിൽ വളരെ നന്നായി ശോഭിക്കുന്ന കുട്ടിയാണെങ്കിലും ഈശ്വരാധീനമില്ലെങ്കിൽ എങ്ങും എത്താനാകില്ല.*



*ബുദ്ധി വികാസത്തിന് മന്ത്രത്തിനുള്ള ശക്തി വിവരണാതീതമാണ് . ആദിഗുരുവായ ദക്ഷിണാമൂർത്തിയെ സ്തുതിക്കുന്ന മന്ത്രം ഭക്തിയോടെ ജപിക്കുന്നത് അഭീഷ്ട ഫലദായകമാണ്. ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനരൂപഭാവമാണ് ദക്ഷിണാമൂര്‍ത്തി. അറിവുകൾ എല്ലാം ഗ്രഹിച്ചിട്ടും പൂർണത നേടിയില്ല എന്നു വ്യസനിക്കുന്ന ഋഷിമാർക്കു മുന്നിൽ യുവഭാവത്തിൽ ഭഗവാൻ ശിവൻ അവതരിക്കുകയും ചിന്മുദ്രയോടുകൂടി ആൽവൃക്ഷച്ചുവട്ടിലിരുന്നു മൗനത്തിലൂടെ ശിഷ്യരുടെ സംശയങ്ങളെല്ലാം  ദുരീകരിക്കുകയും ചെയ്തു.*


*ഭഗവാന്റെ ചിന്മുദ്ര ബ്രഹ്മജ്ഞാനത്തെ സൂചിപ്പിക്കുന്നു. സതീവിയോഗത്താൽ തപസ്സനുഷ്ഠിച്ച ശിവഭഗവാന്റെ മൂർത്തിഭേദമാണ്  ദക്ഷിണാമൂർത്തി എന്നും വിശ്വാസമുണ്ട്.*
*ഭക്തർക്കെല്ലാം സർവജ്ഞാനം ചൊരിയുന്ന ദക്ഷിണാമൂർത്തിയെ സങ്കല്പിച്ചുകൊണ്ടുള്ള ഗുരുപൂജ അത്യുത്തമമാണ് .*


*ബ്രാഹ്മമുഹൂർത്തത്തിൽ  ഭഗവാന്റെ മൂലമന്ത്രം 108 തവണ ജപിക്കുന്നത് ഓർമശക്തി നിലനിർത്തും.*


*ദക്ഷിണാമൂർത്തീമൂലമന്ത്രം -*

*"ഓം ദം ദക്ഷിണാമൂർത്തയേ നമഃ"*

*ദക്ഷിണാമൂർത്തീ സ്തുതി അർഥം മനസ്സിലാക്കി ജപിക്കുന്നത് സർവ കാര്യവിജയത്തിന് സഹായകമാണ്.*


*ദക്ഷിണാമൂർത്തീ സ്തുതി*

*"ഗുരവേ സർവലോകാനാം*
*ഭിഷജേ ഭവരോഗിണാം*
*നിധയേ സർവ വിദ്യാനാം*
*ദക്ഷിണാമൂര്‍ത്തയേ നമഃ "*


*അർഥം :-  സർവ ലോകത്തിനും ഗുരുവും രോഗങ്ങളെല്ലാം മാറ്റിത്തരുന്ന വൈദ്യനും സർവ വിദ്യകൾക്കും അധിപനും തെക്കോട്ട്‌ ദർശനമായി  ഇരുന്നു ജ്ഞാനം പ്രദാനം ചെയ്യുന്നവനുമായ ഭഗവാനെ ഞാൻ നമിക്കുന്നു.*


*പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിൽ പ്രധാനപ്രതിഷ്ഠയുടെ തെക്കുഭാഗത്തായി ദക്ഷിണാമൂർത്തീ പ്രതിഷ്ഠയുണ്ട്.തൃശ്ശൂർ വടക്കുംനാഥക്ഷേത്രവും ഏറ്റുമാനൂർ മഹാദേവക്ഷേത്രവും ഇതിനുദാഹരണമാണ്. വിദ്യാ ഗുണത്തിനായി ഇവിടെ അർച്ചന നടത്തി പ്രാർഥിക്കുന്നത് ഉത്തമമാണ്. ബുദ്ധി വികാസത്തിനായി ദക്ഷിണാമൂർത്തീമന്ത്രം നിത്യവും ജപിക്കാം.*


*ദക്ഷിണാമൂർത്തീ മന്ത്രം*

*"ഓം നമോ ഭഗവതേ* *ദക്ഷിണാമൂർത്തയേ*
*മഹ്യം മേധാം പ്രജ്ഞാം പ്രയശ്ച  സ്വാഹാ"*

*കൂടാതെ നിത്യേന പ്രാർഥനയിൽ ദക്ഷിണാമൂർത്തീ ശ്ലോകങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്.*

*ദക്ഷിണാമൂർത്തീ ശ്ലോകങ്ങൾ*

*"ഓം നമഃ ശിവായ ശാന്തായ*
*ശുദ്ധായ പരമാത്മനേ* 
*നിർമ്മലായ പ്രസന്നായ*
*ദക്ഷിണാമൂർത്തയേ നമഃ"*

*"ഓം നമഃപ്രണവാര്‍ത്ഥായ* 
*ശുദ്ധജ്ഞാനൈക രൂപിണേ*
*നിര്‍മ്മലായ പ്രശാന്തായ* 
*ദക്ഷിണാമൂര്‍ത്തയേ നമഃ"*

*വിദ്യാ പുരോഗതിക്കായി ഗായത്രീമന്ത്രം ജപിക്കുന്നതിനോടൊപ്പം ദക്ഷിണാമൂർത്തീ ഗായത്രി ജപിക്കാവുന്നതാണ് . നിത്യവും രാവിലെ ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിച്ചശേഷമാണ് ജപിക്കേണ്ടത്. അസ്തമയശേഷം ഗായത്രീജപം പാടില്ല.*


*ദക്ഷിണാമൂർത്തീ ഗായത്രി*

*"ഓം ജ്ഞാനമുദ്രായ വിദ്മഹേ*
*തത്ത്വ ബോധായ ധീമഹി*
*തന്നോ ദേവഃ പ്രചോദയാത്."*

No comments: