Sunday, April 28, 2019

ദശമന്യായം

ദശമന്യായം .
മോഹങ്ങളൊഴിയാന്‍ നാമസങ്കീര്‍ത്തനം_* 

പുത്രമിത്രകളത്രാദികള്‍, സമ്പത്ത്, ഗൃഹങ്ങള്‍, പശുക്കള്‍- ഇവയൊക്കെ നമ്മുടെ മായാമോഹ ങ്ങളില്‍പ്പെടുന്നു.

ഈ മോഹങ്ങള്‍ ശമിക്കണമെങ്കില്‍ ഭഗവാന്റെ തിരുനാമങ്ങള്‍ നിരന്തരം ജപിക്കുകയേ വഴിയുള്ളൂ. കലികാലത്ത് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം ഇതാണെന്ന് ഭാഗവതത്തിലും പറയുന്നു. ഞാനെന്നും എന്റേതെന്നുമുള്ള ചിന്ത ഇല്ലാതാവണം.

മോഹവലയത്തില്‍പ്പെട്ട് ദുഃഖിതരാവുന്നവരെപ്പറ്റി വേദാന്തികള്‍ രസകരമായ ഒരു കഥ പറയാറുണ്ട്. പത്തുപേര്‍ ചേര്‍ന്ന് ഒരു യാത്ര പോയി. വഴിയില്‍ ഒരു പുഴ കടക്കണം. നീന്തി അക്കരെയെത്തി എല്ലാവരും. എന്നിട്ട് എണ്ണിനോക്കി. ഓരോരുത്തരായി മാറിനിന്ന് മറ്റുള്ളവരെ  എണ്ണുകയായിരുന്നു. എല്ലാവരും എണ്ണി. എത്ര എണ്ണിയിട്ടും ഒന്‍പതു പേര്‍
മാത്രമേയുള്ളൂ. ഒരാളെ കാണുന്നില്ല. കൂട്ട നിലവിളിയായി.  അതുകേട്ട്  ഓടിക്കൂടിയ  ജനങ്ങളിലൊരാള്‍  അവരെയെല്ലാം  നിരത്തി നിര്‍ത്തി എണ്ണി. കൃത്യം പത്തുപേര്‍! ആ ഭോഷന്മാര്‍ എണ്ണിയപ്പോഴൊക്കെ സ്വയം എണ്ണാന്‍ വിട്ടുപോയി. 

തന്നെത്തന്നെ അറിയാതെ പോയതു കൊണ്ടാണ് അവര്‍ക്ക് നഷ്ടബോധവും ദുഃഖവും ഉണ്ടായത്. തന്നെത്താന്‍ അറിയണമെങ്കില്‍ ഒരു ഗുരുവിന്റെ സഹായം കൂടി വേണ്ടിവരുമെന്നാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്. സ്വയം അറിയാനുള്ള ശ്രമമാണ് വേണ്ടതെന്നും ആ അറിവാണ് നമ്മെ പൂര്‍ണതയിലേക്ക് നയിക്കുക എന്നും കവി ഓര്‍മ്മിപ്പിക്കുന്നു.

No comments: