Wednesday, June 26, 2019

ദക്ഷിണാമൂർത്തി സ്തോത്രം-47

നമ്മളും ചിമ്മിനിക്കുള്ളിലായ കുരുവി ദ്വാരമന്വേഷിക്കുന്ന പോലെ സമയം കിട്ടുമ്പോളൊക്കെ പതുക്കെ ശ്രദ്ധിക്കുക. ഈ ശരീരത്തിലിരുന്ന് കണ്ണിലൂടെ ആരാണ് കാണുന്നത്. കണ്ണു തുറന്നാൽ കാണുന്നു കണ്ണടച്ചാൽ പോയി. ചെവിയിലൂടെ ആരാണീ ശബ്ദം കേൾക്കുന്നത്. മൂക്കിലൂടെ ആരാ മണക്കുന്നത്. നാവിലൂടെ ആരാ രുചിക്കുന്നത്. ത്വക്കിലൂടെ ആരാ സ്പർശനമേൽക്കുന്നത്. ആത്മവിചാരം എന്ന് പറയുന്നത് പല തലത്തിൽ നിന്ന് കൊണ്ട് ചിന്ത അതിലേയ്ക്ക് കൊണ്ടു വരേണ്ടതാണ്, from various dimensions we have to come to it. 

ഇതിനകത്ത് ആരോ ഉണ്ടല്ലോ ഈ ശരീരത്തിനുള്ളിൽ. ഇനി ഈ ശരീരം മരിച്ച് കഴിഞ്ഞാലോ ഇതിനകത്തുള്ള ആ സാന്നിദ്ധ്യത്തിന് എന്ത് സംഭവിക്കുന്നു. ഈ ശരീരത്തിനെ ശ്മശാനത്തിൽ കൊണ്ട് പോയി എരിച്ച് കളയും. അങ്ങനെ എരിക്കുമ്പോൾ എനിക്ക് പൊള്ളുമോ. ഇല്ല, ഒന്നുമറിയില്ല വെറും മരത്തടി എരിച്ച് കളയുന്ന പോലെ എരിച്ച് കളയുന്നു. ഇപ്പോൾ ഒരു കൊതുക് കടിച്ചാൽ പോലും വേദനിക്കുന്നു. ആർക്ക്? ആരാണീ പ്രതികരിക്കുന്നത്? അങ്ങനെ പടി പടിയായി ഉള്ളിലേയ്ക്ക്  കയറേണ്ടതുണ്ട്.  ഉറങ്ങാൻ കിടക്കുമ്പോഴും ഞാൻ ശരീരം വെറുതെ കിടത്തുന്നു. അപ്പോഴാരാണ് ഉണർന്നിരുന്ന് സ്വപ്നമൊക്കെ കാണുന്നത്. ഞാൻ മിണ്ടാതെ കിടക്കുമ്പോഴും ആരോ ഒരാൾ എനിയ്ക്കുള്ളിൽ ഉണർന്നിരിക്കുന്നു. 

നചികേതസ്സ് ചോദിച്ചു യമനോട് ഭഗവാനേ എന്താണ് അത്. ബ്രഹ്മമേതാണ്? 

കുഞ്ഞേ ശരീരത്തിൽ യേന രൂപം രസം ഗന്ധം ശബ്ദാൻ സ്പർശാൻ ശ മൈഥുനാൻ ഏതയ് നേവ വിചാനാതി കിമത്ര പരിശിഷ്യതേ. ഏതത്വയി തത്.
ആദ്യം പറഞ്ഞു ഇത് തന്നെ അത്. ഏതൊന്നുള്ളപ്പോൾ രൂപം കാണുന്നു, രസം അനുഭവിക്കുന്നു, സ്പർശിക്കുന്നു, ഭോഗമൊക്കെ അനുഭവിക്കുന്നു ആ ഒരു ഉണർവുണ്ടല്ലോ അതു തന്നെ. 

ഇതെല്ലാം ശരീരവുമായി ബന്ധപ്പെടുത്തിയാണല്ലോ  പറഞ്ഞത്. പിന്നെ ഇതിലും സുക്ഷ്മമായി അടുത്ത പടിയായി മനസ്സിനെ മാത്രം ഉദ്ദേശിച്ച് കൊണ്ട് പറയുന്നു. 

യസുക്തേഷു ജാഗർത്തി കാമം കാമം പുരുഷോ നിർമ്മിമാണ തദയ്വ ശുക്രം തത് ബ്രഹ്മ തദേവ അമൃതമ്യുച്ഛതേ തസ്മിൻ ലോകാഹ ശ്രിതാ സർവ്വേ തദുനാത്യേതി കശ്യണാ ഏതത്വയി തത് 

യസുക്തേഷു ജാഗർത്തി                       ശരീരം ഉറങ്ങി കിടക്കുമ്പോഴും ആരോ ഒരാൾ ഉണർന്നിരിക്കുന്നുവല്ലോ
കാമം കാമം പുരുഷോ നിർമ്മിമാണ      അതേ അനേക സ്വപ്നങ്ങളും, ദർശനങ്ങളും കണ്ടു കൊണ്ട്, അനേക അനുഭവങ്ങൾ അനുഭവിച്ചു കൊണ്ട്
തദേവ ശുക്രം തത് ബ്രഹ്മ                       
അല്പം പോലും പിശുക്ക് കാണിക്കാതെ യമൻ പറഞ്ഞു കുഞ്ഞേ നീ ചോദിക്കുന്ന ബ്രഹ്മമുണ്ടല്ലോ അതു തന്നെ 
 തദേവ അമൃതമ്യുച്ഛതേ                                ആ കാണുന്നവനുണ്ടല്ലോ അവൻ അമൃതമാണ്. 
തസ്മിൻ ലോകാഹ ശ്രിതാ സർവ്വേ      
സകല ലോകങ്ങൾക്കും പതിന്നാല് ലോകങ്ങളും അതിൽ ആശ്രയിച്ചിരിക്കുന്നു.
തദുനാത്യേതി കശ്യണാ ഏതത്വയി തത്  അതിനെ ആർക്കും കടന്ന് പോകാനാകില്ല. 

സാ കാഷ്ട്ടാ സാ പരാ ഗതിഹി മനസ്സിനെ സംബന്ധിച്ച് പറഞ്ഞു കൊടുത്തു അടുത്ത പടിയെന്താ? സുഷുപ്തിയിൽ സുഖമായുറങ്ങുമ്പോൾ ഒന്നും അറിയാതെ ഇരുന്നപ്പോൾ ഏതോ ഒന്ന് ഞാൻ സുഖമായിരുന്നു എന്ന് പറഞ്ഞല്ലോ കുഞ്ഞേ അതാണ് ബ്രഹ്മം, അന്തർയാമി. അങ്ങനെ പതുക്കെ പതുക്കെ പുറത്ത് നിന്ന് അകത്തേയ്ക്ക് പോണം. ഏതെങ്കിലും വിധത്തിൽ. അതിനുള്ള വഴിയാണ് ഈ ജപം, ധ്യാനം ഒക്കെ. 

മതം എന്നാൽ, ഈ ആചാര അനുഷ്ഠാനങ്ങൾക്കൊക്കെ ഒരേ ഒരു പ്രയോജനമേയുള്ളു . നമ്മുടെ എല്ലാ ദുഃഖത്തിനും കാരണം ബാഹ്യ പദാർത്ഥങ്ങളും, പുറം ലോകവും സത്യമാണെന്നും , അതിൽ നിന്ന് സുഖം കിട്ടുമെന്നുള്ള  ഭ്രമമാണ്.   ഇത് എങ്ങനെയെങ്കിലും ഒക്കെ മാറ്റി ഭഗവാനേ നമുക്ക് കാണിച്ച് തരണം എന്ന ഉദ്ദേശത്തോടെ ഋഷികൾ കരുണയോടെ പല ആചാരങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴാണെങ്കിൽ ആചാരങ്ങളുടെ പേര് പറഞ്ഞ് എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു. അതിലും നാം കുടുങ്ങി പോകുന്നു. 

Nochurji🙏🙏
Malini dipu 

No comments: