Saturday, June 29, 2019

മത്സ്യാവതാരം ഒരു ഗുരു തത്വം ആണ്.* കൃതമാലാ നദിയിൽ ജലതർപ്പണം ചെയ്തു കൊണ്ടിരിക്കുന്ന സത്യവൃതന്റെ കൈക്കുമ്പിളിൽ ഭഗവാൻ കൊച്ചു മത്സ്യം ആയി വന്നു വീണു. ആ മത്സ്യത്തിനെ തന്റെ കമണ്ഡലുവിൽ ഇട്ടപ്പോ കമണ്ഡലു നിറഞ്ഞു. വെള്ളത്തിലിടാൻ പോയപ്പോ മത്സ്യം പേടിച്ചു. ആശ്രമത്തിൽ കൊണ്ട് പോയി തൊട്ടിയിലിട്ടപ്പോ തൊട്ടി നിറഞ്ഞു. കുളത്തിലിട്ടപ്പോ കുളം നിറഞ്ഞു. അവസാനം സമുദ്രത്തിൽ കൊണ്ടാക്കി. ഭീമാകാരമായിട്ട് നില്ക്കണു മത്സ്യം.

അങ്ങ് ആരാണ്. അവിടുന്ന് ആരാണ്? നിശ്ചയമായിട്ടും ഹരി തന്നെയാണ് മത്സ്യമായി വന്നിരിക്കണത്. 

ഭഗവാൻ പറഞ്ഞു ഹേ സത്യവൃതാ, ഇന്നേയ്ക്ക് ഏഴാമത്തെ ദിവസം പ്രളയം വരും. പ്രളയം ഭൂമിയെ വിഴുങ്ങും. ആ സമയം ഞാൻ വരും. ഋഷികൾ ഒക്കെ ണ്ടാവും. ഒരു തോണി വരും. ആ തോണിയിൽ കയറി ക്കോളാ. അടുത്ത കല്പത്തിന് വേണ്ടത് ശേഖരിച്ചു കൊള്ളാ. എന്റെ തെറ്റയില്(കൊമ്പില്) ഈ തോണിയെ കെട്ടുക. അപ്പോ എന്തൊക്കെ സംശയം ചോദിക്കണെങ്കിൽ ചോദിച്ചു കൊള്ളൂ. ഞാൻ ഉത്തരം പറഞ്ഞു തരാം. 

അതേപോലെ ഏഴാമത്തെ ദിവസം പ്രളയം വന്നു. മത്സ്യം വന്നു. ഒക്കെ ദർശനം. ഇതൊരു മാജിക് ഷോ. ശ്രീധരാചാര്യർ പറയണത് ഇത് വാസ്തവത്തിലുള്ള പ്രളയവും അല്ലാ വാസ്തവത്തിലുള്ള മത്സ്വവും അല്ല.പിന്നെ എന്തിനാ ഇത് കാണിച്ചു എന്ന് വെച്ചാൽ എല്ലാം നശിക്കും എന്ന് കണ്ടാൽ അയാൾക്ക് വൈരാഗ്യം വരും. ആ വൈരാഗ്യം ഈ സത്യവ്രതന് ണ്ടാക്കാൻ വേണ്ടി പ്രളയം എന്ന പോലെ കാണിച്ചു എന്നാണ്. 

അങ്ങനെ ഈ സത്യവൃതന്റെ മുമ്പിലേയ്ക്ക് ഈ ഒരു ഇന്ദ്രജാലപ്രകടനം നടന്നു. മത്സ്യരൂപിയിൽ ഭഗവാൻ വരുകയും സത്യവൃതന്റെ സകലസംശയങ്ങളും ഹൃദയത്തിൽ നിന്ന് അകന്നു പോവുകയും ആത്മസാക്ഷാത്ക്കാരം ണ്ടാവുകയും ചെയ്തു. സത്യവൃതൻ ഭഗവാനെ ഗുരുവായിട്ട് സ്തുതിക്കുന്നു. 

അനാദ്യവിദ്യോപഹതാത്മസംവിദ-
സ്തന്മൂലസംസാരപരിശ്രമാതുരാ:
യദൃശ്ചയേഹോപസൃതാ യമാപ്നുയുർ-
വിമുക്തിദോ ന: പരമോ ഗുരുർഭവാൻ 
ജനോഽബുധോയം നിജകർമ്മബന്ധന:
സുഖേച്ഛയാ കർമ്മ സമീഹതേഽസുഖം 
യത്സേവയാ താം വിധുനോത്യസന്മതീം 
ഗ്രന്ഥിം സ ഭിന്ദാദ്ധൃദയം സ നോ ഗുരു:

ഭഗവാനേ, അവിടുന്ന് എനിക്ക് ഗുരു ആണ്. എത്രയോ ജന്മങ്ങളായി അലഞ്ഞു നടന്ന ഞാൻ അനാദികാലമായുള്ള അവിദ്യ  ആത്മസ്വരൂപത്തിനെ മറച്ചിരിക്കുന്നു. എല്ലാവരുടെ ഉള്ളിലും ജ്ഞാനമുണ്ടെങ്കിലും ആ ജ്ഞാനത്തിനെ അവിദ്യ മറച്ചിരിക്കുന്നു. ഉള്ളിലുള്ള അജ്ഞാനത്തിനെ നീക്കി എനിക്ക് ആത്മോപദേശം ചെയ്യാനായി,
 
മുക്തിക്കു തക്കൊരുപദേശം നല്കും
ജനനമറ്റീടുമന്നവനു നാരായണായ നമ:

ഉപദേശം നല്കൽ മാത്രം മതി എന്നാണ്. ജനനം നീങ്ങാൻ. ഉപദേശം എന്ന് പറയണത് വെറും വാക്കല്ല. *സദ്ഗുരുവിന്റെ ഉപദേശം എന്ന് പറയണത് ശിഷ്യന്റെ മേലെ വീഴുന്ന അഗ്നി ആണ്.* ആ അഗ്നി വിഴുങ്ങിക്കളയും. സദ്ഗുരുവായി വന്ന് ഭഗവാൻ അവിദ്യയെ നീക്കി. മേഘം നീങ്ങുമ്പോ സൂര്യൻ പ്രകാശിക്കണപോലെ, അകമേക്ക് ആത്മതത്വം പ്രകാശിച്ചു. അത്തരത്തിൽ ഭഗവാൻ തന്നെ ഗുരു ആയിട്ട് വരണം. മനുഷ്യൻ ഗുരു ആകാൻ പറ്റില്ല്യ. ഒരു മനുഷ്യനെ നമ്മൾ ഗുരു എന്ന് കരുതുകയാണെങ്കിലും ആ മനുഷ്യന്റെ ഹൃദയത്തിൽ ഇരിക്കുന്ന ഭഗവദ് തത്വത്തിനാണ് ഗുരുത്വം. അല്ലാതെ ആ ശരീരത്തിനല്ല.
ശ്രീനൊച്ചൂർജി 
 *തുടരും. .
lakshmi prasad

No comments: