Tuesday, July 30, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 139
ഈ ശരീരം ജനിക്കുന്നതിനു മുൻപ് ഒരു അവ്യക്തത ഇപ്പൊ ജീവിച്ചിരിക്കുന്ന കാലത്ത് ഒരു രൂപം ഒരു നാമം ഒക്കെ ആയിട്ടുള്ള ആളായിട്ടു നടക്കുണൂ. മരിച്ചു കഴിഞ്ഞാലോ എവിടെപ്പോയി എന്ന് അറിയില്ല. അപ്പൊ മുമ്പിലും അറിയില്ല പിമ്പിലും അറിയില്ല നടുവിൽ വ്യക്തമായിട്ടു കാണപ്പെടുന്ന സ്ഥിതി. ഈ വിഷയത്തില് എന്തിനാ ദുഃഖം . ഈ വിഷയത്തില് എന്തിനാ കരയണത്? അങ്കടും അവ്യക്തം ഇങ്കടും അവ്യക്തം .മധ്യേ ഇങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു വൃഥാ നാം. മധ്യത്തില് കാണുന്നു കുറച്ചു നേരത്തേക്ക് അത്രയേ ഉള്ളൂ. അപ്പൊ അത് നമ്മളുടെ കയ്യിൽ ഇല്ലാത്തതാണ്. മരണത്തിനു ശേഷവും അതു അവ്യക്തമായിട്ടു പോകും. ഇതു കൊണ്ടെന്താ ഉദ്ദേശിക്കുന്നത് എന്നു വച്ചാൽ ആദിയിലും അവ്യക്തം അവസാനത്തിലും അവ്യക്തം നടുവിൽ തോന്നുന്നുണ്ടെങ്കിൽ അത് വാസ്തവത്തിൽ ഇല്ലാത്തതാണ് എന്നുള്ള തത്വമാണ് ഭഗവാൻ ബോധിപ്പിക്കുന്നത്. " ആ ദൗ അന്തേ ച യത് നാസ്തി വർത്തമാനേ പി തത് തഥാ " ഇത് ഒരു നിയമമാണ്. ആദിയിലും അന്തത്തിലും യാതൊന്നില്ലയോ അത് വർത്തമാനത്തിൽ ഉള്ളതുപോലെ തോന്നിയാലും വാസ്തവത്തിൽ ഇല്ലാത്തതാണ് എന്ന് അറിഞ്ഞുകൊള്ളുക. ഈ ശരീരം ഇല്ലാത്തതാണ് എന്നറിഞ്ഞോളാ. ഇത് യുക്തിചിന്തയല്ല ഇത് ഫാക്ച്ചുൽ സ്റ്റേറ്റ്മെന്റ്. യുക്തിചിന്തയല്ല. ഇല്ലാത്തതാണച്ചാൽ അത് ദു:ഖിക്കുന്നുണ്ടല്ലോ എന്നെ പിച്ചിയാൽ എനിക്കു വേദനിക്കുന്നുണ്ടല്ലോ . അതു പോലെ സ്വപ്നത്തിൽ പിച്ചിയാൽ സ്വപ്നത്തിലും വേദനിക്കും. സ്വപ്നത്തിൽ ഊണ് കഴിച്ചില്ലെങ്കിൽ വിശക്കും . രാവിലെ എഴുന്നേല്ക്കുമ്പോൾ ഏമ്പക്കം വിടും. സുഖമായി കഴിച്ചിട്ടാണ് കിടന്നിരിക്കുന്നതേ . അപ്പൊ വേദന അനുഭവിക്കില്ലാ എന്നോ വിഷമം ഇല്യാ എന്നോ അല്ല ഒക്കെ ഉണ്ടായാലും തല്ക്കാലത്തേക്ക് മാത്രം ഇതൊക്കെ വന്നിട്ട് പോകും. ഇതു വാസ്തവമല്ല അതുകൊണ്ട് ആ കാര്യത്തിൽ എന്തിന് ദു:ഖിക്കുണൂ അർജ്ജു നാ ? അതില് എന്തിനു കരയുണൂ? സിനിമ കണ്ടിട്ട് കരയണ പോലെ. സിനിമ കാണാൻ പോയി സിനിമയില് ഉണ്ടായ ദുഃഖം ആലോചിച്ച് കരയും. രാമകൃഷ്ണ ദേവൻ ഒരു കഥ പറയും . ഒരു ജ്ഞാനിയായ ഒരു കൂലിപ്പണിക്കാരനെ ക്കുറിച്ചു പറയും. അദ്ദേഹം ഇങ്ങനെ ഒരു ദിവസം ഉറങ്ങിക്കിടക്കുമ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേല്പിച്ചു അദ്ദേഹത്തിനെ എന്നിട്ടു പറഞ്ഞു . അദ്ദേഹത്തിന്റെ ഒരു മകൻ മരിച്ചു പോയി എന്നു പറഞ്ഞുവത്രെ. അപ്പൊ ആ കൂലിപ്പണിക്കാരൻ ചോദിക്കാണ് , കരയാതെ മിണ്ടാതെ ഇരുന്നു. ഒരു ഉദാസീന ഭാവത്തിൽ ഇരുന്നു. അപ്പൊ അദ്ദേഹത്തിനോടു ചോദിച്ചു എന്താ ഒരു വിഷമവും ഇല്ലാതിരിക്കുന്നത്? അല്ല ഞാൻ സ്വപ്‌നത്തില് കണ്ടു ഞാൻ ഒരു രാജാവാണ് എന്നും നാലഞ്ചു രാജകുമാരന്മാർ ഉണ്ട് എന്നും വലിയ കൊട്ടാരം ഒക്കെ ഉണ്ട് എന്നും കണ്ടു. നിങ്ങള് എന്നെ കുലിക്കി എഴുന്നേല്പിച്ചപ്പോൾ എന്റെ കൊട്ടാരവും രാജകുമാരന്മാരും ഒക്കെ പോയി. അപ്പൊ ഞാൻ അവരെക്കുറിച്ച് ആലോചിച്ചാണോ കരയേണ്ടത് ഇയാളെക്കുറിച്ചാലോചിച്ചാണോ കരയേണ്ടത് എന്ന് ഇപ്പോ എനിക്ക് തീരുമാനിക്കാനായിട്ടില്ല എന്നാണ്. എന്നു വച്ചാൽ സ്വപ്നവും ജാഗ്രത്തും തുല്യം എന്നാണ്. ജാഗ്രത്ത് കുറച്ച് നീണ്ടു നിൽക്കുന്നു സ്വപ്നം അല്പനേരത്തിനുളളിൽ പൊലിഞ്ഞു പോകുന്നു . രണ്ടും എന്നെങ്കിലും ഒരു ദിവസം അവസാനിച്ചു പോകും. " തത്ര കാ പരിദേവനാ " അതില് ഇപ്പൊ എന്താ ദു:ഖിക്കാനിരിക്കുന്നത്. ദു:ഖിച്ചത് കൊണ്ട് എന്ത് പ്രയോജനം. യുദ്ധം ചെയ്യൂ, തന്റെ പ്രവൃത്തി ഇപ്പൊ എന്താണ് എന്നു വച്ചാൽ അതു ചെയ്യൂ അല്ലാതെ യുദ്ധം ചെയ്യാനല്ല എന്നത് നല്ലവണ്ണം അറിഞ്ഞു കൊള്ളണം . യുദ്ധം ചെയ്യാ എന്നുള്ളതല്ല, ഇപ്പൊ അർജ്ജുനന്റെ പ്രവൃത്തി യുദ്ധം ചെയ്യാ എന്നുള്ളതാണ്. അദ്ദേഹം ഒരു യോദ്ധാവാണ് അതു കൊണ്ടു യുദ്ധം ചെയ്യൂ എന്നു പറഞ്ഞൂ അല്ലാതെ നമ്മളോടൊക്കെ പോയി യുദ്ധം ചെയ്യാനല്ല. കൃഷ്ണൻ ഗീതയിൽ യുദ്ധം ചെയ്യാൻ പറഞ്ഞൂ എന്നൊന്നും പറയരുത് .
(നൊച്ചൂർ ജി )
sunil namboodiri

No comments: