Thursday, July 25, 2019

ദക്ഷിണാമൂർത്തി സ്തോത്രം-65
നമ്മളെല്ലാം ആ സ്വരൂപത്തിലാണ് ഇരിക്കുന്നത്. പക്ഷേ അതിലാണിരിക്കുന്നത് എന്ന് അറിഞ്ഞ് അതിൽ ശ്രദ്ധിക്കണം. Instead of paying attention to the body and mind pay attention to the depth, to the beyond where you really stay, where lies your source, your existence. ശരീരത്തിലും, മനസ്സിലും ശ്രദ്ധ കൊടുക്കുന്നതിന് പകരം നമ്മുടെ ആഴങ്ങളിലേയ്ക്ക്, അസ്ഥിത്വത്തിലേയ്ക്ക് ശ്രദ്ധ പായിക്കു. അവിടെയാണ് നിങ്ങളുടെ സ്രോതസ്സ്, നിലനില്പ്. അപ്പോൾ ആ സ്വരൂപ സ്ഥിതി നമ്മുടെ സ്വന്തമാകും.
വിശ്വം പശ്യതി കാര്യകാരണതയാ സ്വസ്വാമിസംബംധതഃ
ശിഷ്യചാര്യതയാ തഥൈവ പിതൃ പുത്രാദ്യാത്മനാ ഭേദതഃ |
ബഹിർ ദൃഷ്ടിയായിട്ടുള്ള ഒരു വ്യക്തിക്ക് അനേക ഭേദങ്ങൾ കാണപ്പെടുന്നു. വിശ്വം എന്ന് പറഞ്ഞാണ് ദക്ഷിണാമൂർത്തി സ്തോത്രം ആരംഭിച്ചത്. 'വിശ്വം' എന്ന് തന്നെ ഇവിടെ പൂർത്തിയാകുന്നു. ഇതോട് കൂടെ ദക്ഷിണാമൂർത്തി അഷ്ടകം എന്ന ഭാഗം പൂർത്തിയായി. ഇനി വരാൻ പോകുന്ന രണ്ട് ശ്ലോകങ്ങൾ ഒന്ന് ഫല ശ്രുതിയും ഒന്ന് ജഗത് മുഴുവൻ ഭഗവത് സ്വരൂപമായി കണ്ട് കൊണ്ടുള്ള വന്ദനവുമാണ്.
ദക്ഷിണാമൂർത്തി സ്തോത്രം സംപൂർണ്ണമായി പറയുകയാണെങ്കിൽ വിശ്വം എന്നാരംഭിച്ചു വിശ്വം എന്ന് തന്നെ അവസാനിച്ചു. നമുക്ക് കാണപ്പെടുന്ന വിശ്വം ദർപ്പണത്തിൽ കാണുന്ന പ്രതിബിംബം പോലെയാണെന്ന് പറഞ്ഞ് തുടങ്ങി. അടുത്ത ശ്ലോകത്തിൽ ഈ വിശ്വം തന്നെ ദക്ഷിണാമൂർത്തി സ്വരൂപമാണെന്ന് പറയുന്നു. വിശ്വം പശ്യതി വിശ്വത്തെ കാണുന്നു എങ്ങനെ? കാര്യ കാരണതയാ രൂപത്തിൽ കാണുന്നു.
വ്യവഹാര മണ്ഡലത്തിൽ എവിടെ നോക്കിയാലും ദ്വൈതമാണ് . കാര്യ കാരണ പരമ്പരയാണ് ഈ ലോകം മുഴുവൻ. മണ്ണ് കാരണം കുടം കാര്യം, അച്ഛൻ കാരണം മകൻ കാര്യം അങ്ങിനെ പോകുന്നു ആ പരമ്പര. വിട്ട് മാറാത്ത ഒരു കീറാമുട്ടിയാണിത്. ആധുനിക ശാസ്ത്രം ഇവിടെയാണ് കുടുങ്ങിയിരിക്കുന്നത്. എന്ത് ചോദ്യം ചോദിച്ചാലും അത് പരമ്പര പരമ്പരയായി വന്നിട്ട് അവസാനം രണ്ട് കാര്യങ്ങളിൽ അവസാനിക്കും. പരസ്പരം ആശ്രയിച്ചിരിക്കുന്ന രണ്ട് കാര്യങ്ങൾ. മുട്ടയിൽ നിന്ന് കോഴി വന്നോ അതോ കോഴിയിൽ നിന്ന് മുട്ട വന്നോ? മരത്തിൽ നിന്ന് വിത്ത് വന്നോ? വിത്തിൽ നിന്ന് മരം വന്നോ? ഇതിനപ്പുറത്തേയ്ക്ക് എങ്ങനെ കടക്കും. അതാണ്
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
പണ്ടേ കണക്കെ വരുവാൻ നിൻ കൃപാവലിക
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ
ഏകവും അദ്ധ്വയവുമായ തത്ത്വത്തിനെ രണ്ട് എന്ന് കല്പിച്ചതോടു കൂടി തുടങ്ങിയ കുഴപ്പങ്ങളാണിത്. ഏത് ഏതിൽ നിന്ന് ഉണ്ടായി. ഇതാണ് ഭ്രമം എന്ന് പറയുന്നത്. ഇല്ലാത്തതായ രണ്ടിനേയും തോന്നിപ്പിച്ച്. പരസ്പരം രണ്ടിനേയും ആശ്രയിപ്പിച്ച്. അതിനെ മറികടക്കാൻ കഴിയാത്ത വിഷമ സ്ഥിതി. നമ്മുടെ ബുദ്ധി അവിടെ മുട്ടി നിൽക്കും.
നമോ നമസ്തേ അഘില കാരണായ നിഷ്കാരണായാത്ഭുത കാരണായ സർവ്വാഗമാമ്നായ മഹാർണ്ണവായ
ഗജേന്ദ്ര മോക്ഷത്തിലെ ഒരു ശ്ലോകമാണ്.
ജഗത്തിന് മുഴുവൻ പരമ കാരണനായ ആ ഭഗവാന് നമസ്കാരം. ഭഗവാന് കാരണം ആരുമില്ല, നിഷ്കാരണായ. അത്ഭുത കാരണായ എന്ന് വിളിക്കുന്നതെന്ത് കൊണ്ടെന്നാൽ സാധാരണ ഒരു കാരണത്തിൽ നിന്നും ഒരു വസ്തുവുണ്ടായാൽ ആ കാരണം കുറഞ്ഞ് വരും. ഒരു കിലോ മണ്ണ് കൊണ്ട് ഒരു കുടമുണ്ടാക്കിയാൽ ആ ഒരു കിലോ മണ്ണുണ്ടാകില്ല പിന്നെ കുടമേ ഉണ്ടാകു. എന്നാൽ ഭഗവാനെന്ന കാരണത്തിൽ നിന്ന് എത്ര കാര്യമുണ്ടാക്കിയാലും ആ കാരണം അങ്ങനെ തന്നെ പൂർണ്ണമായിട്ടുണ്ടാകും. അതിനാൽ അത്ഭുത കാരണൻ എന്ന് പറയുന്നു. പൂർണ്ണമദഃ പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ പൂർണ്ണത്തിൽ നിന്ന് പൂർണ്ണമെടുത്താൽ പൂർണ്ണം തന്നെ ബാക്കി.അതിൽ നിന്ന് എത്ര അനേക സൃഷ്ടികൾ ഉണ്ടായാലും പൂർണ്ണമായി തന്നെ നിൽക്കുന്നു.
Nochurji.
malini dipu

No comments: