Thursday, April 18, 2019

നിയതിയുടെ നിശ്ചയം അതിക്രൂരമാണ് .

മഹാഭാരതയുദ്ധം കഴിഞ്ഞു .പതിനെട്ടുദിവസത്തെ സംഘർഷങ്ങൾ ദ്രൗപദിയെ മാനസികമായും ശാരീരികമായും തളർത്തിക്കളഞ്ഞു .പെട്ടെന്ന് പ്രായമേറെ ആയതുപോലെ ...താമരപ്പൂവിന്റെ സുഗന്ധമുള്ളവളെന്നു പുകൾപെറ്റ ആ  സൗന്ദര്യധാമത്തെയും വാർദ്ധക്യം പെട്ടെന്നു  ബാധിച്ചതുപോലെ ... 

നഗരത്തിലെങ്ങും വിധവകളുടെ വിലാപം അലയടിച്ചു .പുരുഷന്മാർ അങ്ങിങ്ങ് ഒന്നോ രണ്ടോ മാത്രം .അനാഥരായ കുഞ്ഞുങ്ങൾ ഉറക്കെക്കരഞ്ഞുകൊണ്ട് ചുറ്റിനടന്നു .ഇതിന്റെയെല്ലാം നടുവിൽ , രാജകൊട്ടാരത്തിൽ , ഹസ്തിനപുരിയിലെ മഹാരാജ്ഞി ദ്രൗപദി ശൂന്യമായ ദൃഷ്ടികളോടെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് നിശ്ചലയായി ഇരുന്നു .

🙏അപ്പോൾ ഭഗവാൻ ശ്രീകൃഷ്ണൻ ആ മുറിയിലേയ്ക്ക് കടന്നുവന്നു .ശ്രീകൃഷ്ണനെ കണ്ടമാത്രയിൽ ദ്രൗപദി ഓടി അദ്ദേഹത്തിന്റെ അടുത്തുചെന്നു .കെട്ടിപ്പിടിച്ച്, മാറിൽ മുഖം ചേർത്ത് നി:ശബ്ദയായി കണ്ണുനീർ വാർത്തു .കൃഷ്ണനും ഒന്നും മിണ്ടിയില്ല . പ്രിയസഖിയുടെ ശിരസ്സിൽ അദ്ദേഹം മൃദുവായി തലോടിക്കൊണ്ടിരുന്നു .

അല്പസമയത്തിനു ശേഷം ഭഗവാൻ ദ്രൗപദിയെ സ്വശരീരത്തിൽനിന്നു വേർപെടുത്തി  സമീപത്തുള്ള മഞ്ചത്തിൽ ഇരുത്തി .ദ്രൗപദി വിലപിച്ചു ."കൃഷ്ണാ ,എന്തൊക്കെയാണ് സംഭവിച്ചത് .ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല ."

"നിയതി അതിക്രൂരയാണ് ,പാഞ്ചാലി .അതൊരിക്കലും നമ്മുടെ ഇച്ഛയ്ക്കനുരൂപമായി ചരിക്കുകയില്ല .നിയതി നമ്മുടെ ഓരോ കർമ്മത്തെയും അതിന്റെ ആത്യന്തിക പരിണാമത്തിലേയ്ക്ക് നിശ്ചയമായും എത്തിയ്ക്കും .നീ പ്രതികാരം ചെയ്യാൻ ഇച്ഛിച്ചു .നിന്റെ പ്രതികാരം പൂർത്തിയായിരിയ്ക്കുന്നു . ദുര്യോധനദു:ശാസനന്മാർ മാത്രമല്ല ,കൗരവർ ഒന്നടങ്കം കാലപുരി പൂകിയിരിക്കുന്നു . നിനക്കു സന്തോഷിയ്ക്കാം ."

"ഹേ കൃഷ്ണ , അങ്ങ് വന്നത് എന്നെ ആശ്വസിപ്പിയ്ക്കാനോ അതോ കൂടുതൽ വേദനിപ്പിയ്ക്കാനോ ?"

"കൃഷ്ണേ , ഞാൻ നിന്നോട് പരമാർത്ഥത്തെപ്പറയാനാണ് വന്നത് .മനുഷ്യർക്ക് സ്വകർമ്മങ്ങളുടെ പരിണാമത്തെ കാണാനുള്ള ക്രാന്തദർശിത്വം ഇല്ല .ആ കർമ്മഫലങ്ങൾ തന്റെ സമക്ഷത്തിൽ എത്തുമ്പോഴാകട്ടെ അവയെ നിയന്ത്രിയ്ക്കാൻ അവന് സാദ്ധ്യവുമല്ല ."

ദ്രൗപദി - "ഈ യുദ്ധം നടന്നതിന്റെ പൂർണ്ണഉത്തരവാദിത്വം എനിയ്ക്കാനെന്നോ ?"

കൃഷ്ണൻ പുഞ്ചിരിച്ചു ." യാജ്ഞസേനി ,നീ സ്വന്തം വൈഭവത്തെ അത്രയ്ക്ക് പുകഴ്ത്താതെ ... ഞാൻ  പറഞ്ഞത് , അല്പം കൂടി ദൂരദർശിത്വം നിനക്കുണ്ടായിരുന്നുവെങ്കിൽ നീ ഇത്ര ദുഃഖിക്കേണ്ടിവരില്ലായിരുന്നു എന്നാണ് ."

ദ്രൗപദി -"ഞാൻ എന്ത് ചെയ്യണമായിരുന്നു എന്നാണ് അങ്ങ് പറഞ്ഞുവരുന്നത് ?"

കൃഷ്ണൻ -"സ്വയംവരമണ്ഡപത്തിൽവെച്ച് കർണ്ണനെ അപമാനിയ്ക്കുന്നതിനു പകരം നീ അയാൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ ഒരവസരം നൽകിയിരുന്നെങ്കിൽ സംഭവഗതി മറ്റൊന്നാകുമായിരുന്നു .പിന്നീട് കുന്തീമാതാവ് നിന്നോട് അഞ്ചുപേർക്കും പത്നിയായിരിയ്ക്കാൻ നിർദ്ദേശിച്ചപ്പോൾ അതിനെ നിരാകരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു രീതിയിൽ പരിണമിച്ചേനെ .പിന്നീട് ഇന്ദ്രപ്രസ്ഥത്തിലെ നിന്റെ കൊട്ടാരത്തിൽവെച്ച് നീ ദുര്യോധനരാജാവിനെ അപമാനിതനാക്കി .അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ രാജസഭയിൽ വെച്ച് നിന്നെ വസ്ത്രാക്ഷേപം ചെയ്യാൻ അവർ ഒരുമ്പെടുകയില്ലായിരുന്നു .അപ്പോഴും സംഭവപരിണാമം വ്യത്യസ്തമായേനെ .

വാക്ക് കർമ്മമാണ്, ദ്രൗപദി .ഓരോ ശബ്ദവും വിവേകപൂർവ്വം മാത്രം ഉച്ചരിക്കുക .അല്ലെങ്കിൽ അവയുടെ പരിണാമം പലപ്പോഴും ഭയാനകമായിരിയ്ക്കും . അത് നമ്മൾ  മാത്രമല്ല , നമ്മുടെ വംശം മുഴുവൻ അനുഭവിക്കേണ്ടി വരും .തന്റെ വിഷം വിഷപ്പല്ലുകളിൽ ഒളിപ്പിയ്ക്കുന്നതിനു പകരം വാക്കുകളിൽ ഒളിപ്പിയ്ക്കുന്ന ജീവിയാണ്  മനുഷ്യൻ. "

 ചിന്തിച്ചുമാത്രം വാക്കുകൾ ഉച്ചരിയ്ക്കുക .

No comments: