Saturday, December 29, 2018

*നേരേ വായിച്ചാൽ ശ്രീരാമൻ, തിരിച്ചു വായിച്ചാൽ ശ്രീകൃഷ്ണൻ*


നേരേ വായിക്കുമ്പോൾ _രാമകഥ_. എന്നാൽ തിരിച്ചു വായിക്കുമ്പോൾ, അതേ വരികൾ _കൃഷ്ണകഥ_ ആയി മാറുന്നു. കേട്ടിട്ടുണ്ടോ ആ വരികൾ?

പതിനേഴാം നൂറ്റാണ്ടിൽ, തമിഴ്നാട്ടിൽ ജീവിച്ചിരുന്ന, കവി വെങ്കിടാധ്വരിയുടെ *രാഘവ യാദവീയം* എന്ന സംസ്കൃത കാവ്യമാണ് ഈ അദ്ഭുത രചന.

വെങ്കിടാധ്വരിയുടെ പിൻ തലമുറക്കാരൻ ശഠകോപതാതാചാര്യ, ആ കാവ്യത്തിന്റെ പ്രത്യേകത കുറേക്കൂടി പ്രസിദ്ധമാക്കണമെന്ന ആഗ്രഹത്തിലാണ്,

ശ്രീശങ്കര സംസ്കൃത സർവ കലാശാലയുടെ തൃശ്ശൂർ കേന്ദ്രത്തിൽ ന്യായം വിഭാഗം അധ്യാപകനായത്.

രാഘവ യാദവീയത്തിലെ ആദ്യ ശ്ലോകത്തിന്റെ രണ്ടു ഭാഗങ്ങൾ ഇങ്ങനെ:-

_വന്ദേഹം ദേവം തം ശ്രിതം രന്താരം കാലം ഭാസാ യഃ രാമോ രാമാധീരാപ്യാഗോ ലീലാമാരായോധ്യേവാസേ_

*ഇതേ വരികൾ തിരിച്ചിട്ടാൽ ഇപ്രകാരമായിരിക്കും*.

_സേവാധ്യേയോ രാമാലാലീ ഗോപ്യാരാധീമാരാമോരാഃ യഃ സാഭാലങ്കാരം താരം തം ശ്രിതം വന്ദേ ഹം ദേവം_

*ആദ്യ ഭാഗത്തിലെ രണ്ടാംവരിയിലെ, അവസാന അക്ഷരം മുതൽ തിരിച്ചു വായിച്ചാൽ, രണ്ടാം ശ്ലോകമായി മാറുന്നതിലാണ് ഈ കാവ്യത്തിലെ ഒളിഞ്ഞിരിക്കുന്ന അദ്ഭുതം*.

വെറുതെ അക്ഷരം തിരിച്ചെഴുതുക മാത്രമല്ല വെങ്കിടാധ്വരി ചെയ്തത്. തിരിച്ചെഴുതിയ രണ്ടാം ശ്ലോകത്തിൽ, ശ്രീകൃഷ്ണനാണ് പ്രതിപാദ്യമായത്. ആദ്യ ശ്ലോകം, ശ്രീരാമ കേന്ദ്രിതമാണ്. ഇങ്ങനെയുള്ള 30 പദ്യങ്ങളാണ് രാഘവ യാദവീയത്തിൽ ഉള്ളത്.

ശ്ലോകത്തിന്റെ ആദ്യ ഭാഗത്തിന്റെ അർത്ഥം അറിയണ്ടേ?

അയോധ്യയെ വെടിഞ്ഞ്, സീതയെ അന്വേഷിച്ച്‌, മലയ പർവതത്തിലൂടെ യാത്ര ചെയ്ത ദേവനെ ഞാൻ വന്ദിക്കുന്നു.

രണ്ടാം ഭാഗത്തിന്റെ അർത്ഥം ഇപ്രകാരം:-

ഗോപികകളാൽ ആരാധിക്കപ്പെടുന്നവനും, സ്ത്രീകളെ ആനന്ദിപ്പിക്കുന്നവനും, മാറിൽ ലക്ഷ്മീദേവി കുടികൊള്ളുന്നവനുമായ ദേവനെ, ഞാൻ വന്ദിക്കുന്നു.

സങ്കീർണ്ണവും അതിസൂക്ഷ്മവുമായ നിർമിതിയായിട്ടാണ് ഈ കൃതിയുടെ സ്ഥാനം.

സാമാന്യം വലിയ ശ്ലോകങ്ങളിലും, കവി ഇത്തരം ഭാഷാവിനോദം, സൂക്ഷ്മതലത്തിൽ നിറവേറ്റുന്നുണ്ട്.

*ഒരു ഉദാഹരണം*:-

_രാമനാമാ സദാ ഖേദഭാവേ ദയാവാനതാപീനതേജാരിപാവനതേ കാദിമോദാസഹതാസ്വഭാസരസാമേസുഗോരേണുകാഗാത്രജേ ഭൂരുമേ_

*ഈ ശ്ലോകം, ഇനി തിരിച്ചു വായിച്ചാൽ ഇങ്ങനെ*:

_മേരുഭൂജേത്രഗാകാണുരേഗോസുമേസാരസാ ഭാസ്വതാഹാസദാമോദികാ തേന വാ പാരിജാതേന പീത നവാ യാദവേ ഭാദഖേദാസമാനാമരാ_

*ഈ രണ്ടു ശ്ലോകങ്ങളിലും, ആദ്യത്തേത് രാമപരവും, രണ്ടാമത്തേത് കൃഷ്ണപരവുമാണ്*.

മൈക്രോസർജറിയുടെ, അതിസൂക്ഷ്മ ഭാവത്തിൽ, ഭാഷയെ സംവിധാനം ചെയ്യുന്ന ഈ കൃതി, വിസ്മയിപ്പിക്കുന്നതാണെന്ന്, കാലടി ശ്രീശങ്കര സർവ കലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗം അധ്യാപകൻ, ഡോ. വി.ആർ. മുരളീധരൻ അഭിപ്രായപ്പെട്ടു.

കാഞ്ചീപുരം സ്വദേശിയാണ് വെങ്കിടാധ്വരി. വിശ്വഗുണാദർശ ചമ്പുവാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കൃതി. 16 വർഷമായി, തൃശ്ശൂരിലെ കേന്ദ്രത്തിൽ അധ്യാപകനായ ശഠകോപതാതാചാര്യയുടെ, അച്ഛൻ വഴിയുള്ള ബന്ധുവാണ് വെങ്കിടാധ്വരി.

കാഞ്ചീപുരത്തിന് പട്ടിന്റെ പകിട്ടിനു മുൻപ്, സമ്പന്നമായ സംസ്കൃത പശ്ചാത്തലവും ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. അത്യന്തം സുന്ദരമായ ഈ സൃഷ്ടിയെപ്പറ്റി, അറിഞ്ഞിരിക്കുക.

No comments: