Sunday, December 30, 2018

*ശ്രീമദ് ഭാഗവതം 16*

 നിഗമകല്പതരിതോർഗളിതം ഫലം
 ശുകമുഖാദ് അമൃത ദ്രവ സംയുതം.
 പിബത ഭാഗവതം രസം ആലയം
 മുഹുരഹോ രസികാ ഭുവിഭാവുകാ:

നിഗമകല്പതരിതോർഗളിതം.
വേദത്തിന് നിഗമം എന്ന് പേര്. സംശയം കൂടാതെ ഭഗവാനിലേക്ക് നമ്മളെ ഗമിപ്പിക്കുന്നതുകൊണ്ട് അതിന് നിഗമം എന്ന് പേര്.
ആ വേദത്തിൽ നിന്നും വേദത്തിനെ ഒരു വൃക്ഷമായി സങ്കല്പിക്കാണെങ്കിൽ  വൃക്ഷം എന്തിനാ ഫലം കിട്ടാൻ ല്ലേ ഇപ്പൊ പെട്ടെന്ന് ഫലം കിട്ടണം. നമ്മൾ ഉള്ളപ്പോ തന്നെ കിട്ടണം. ഫലമാണ് മുഖ്യം. വൃക്ഷത്തിന്റെ സാരം മുഴുവൻ ഫലത്തിലാണ്.

അതേപോലെ വേദമാകുന്ന വൃക്ഷത്തിന്റെ സാരം എന്താ മൃത്യോർമാഅമൃതം ഗമയാ. മരണത്തിന്റെ വക്ത്രത്തിൽ നിന്നും അമൃതാനുഭവത്തിലേക്ക് നമ്മളെ എത്തിക്കാനാണ് വേദം. പക്ഷേ ആ തത്വം വേദത്തിൽ നിന്നും എടുക്കാൻ വളരെ വിഷമമാണ്. ബാക്കി ഒക്കെ നമ്മൾ എടുക്കും. വേദത്തില് സാധാരണ സുഖം ണ്ടാവട്ടെ മംഗളം ണ്ടാവട്ടെ അങ്ങനെ ഉള്ള മന്ത്രം ണ്ട്. സ്വർഗ്ഗായലോകായ ച അങ്ങനെ പലവിധത്തിലുള്ള മന്ത്രങ്ങളും ണ്ട്. നമ്മൾ ഏതെടുക്കും.

ശിവാനന്ദസ്വാമികളുടെ ഒരു ശിഷ്യൻ സ്വാമി വെങ്കിടേശാനന്ദ. അദ്ദേഹത്തിനോട് ഒരാള് ചോദിച്ചു. സ്വാമി, ഈ പുരാണങ്ങളിലൊക്കെ പറയണ്ടല്ലോ ഈ തപസ്സ് ചെയ്യുന്ന ആളുകളുടെ മുമ്പിൽ രംഭാ, തിലോത്തമ, ഊർവ്വശി, മേനക ഇവരൊക്കെ വന്നു നർത്തനം ചെയ്തുവെന്ന്. സത്യമാണോ സ്വാമീ. അതേ സത്യമാണ്. ഇക്കാലത്തും അങ്ങനെ ഒക്കെ ഉണ്ടാവോ. സ്വാമി പറഞ്ഞു. ഉം ഇക്കാലത്തും ണ്ടാവും. എന്നാ നിക്കും തപസ്സ് ചെയ്യണം. അപ്പൊ തപസ്സ് ചെയ്യണത് ഭഗവാനെ പ്രാർത്ഥിക്കലല്ല. വഴിയിലെന്തെങ്കിലുമൊക്കെ കിട്ടിയാൽ പെറുക്കി എടുത്തു കൊണ്ട് പോവാനോ ല്ലേ. ആ പെറുക്കി എടുക്കുന്നത് ലക്ഷ്യത്തിനേക്കാളും ആകർഷകമായിട്ടാണ് ഇവിടെ ഇരിക്കണത്.

അപ്പോ വേദത്തില് ഇങ്ങനെ പെറുക്കി എടുക്കാനൊക്കെ ണ്ടാവും. അതിൽ നിന്ന് ലക്ഷ്യത്തിനെ, അമൃതാനുഭവത്തിനെ ആരെടുക്കാൻ പോകുന്നു.ഭഗവദ് പ്രാപ്തിക്ക് വേണ്ടി ആര് യത്നിക്കാൻ പോണു. അതുകൊണ്ടാണ്

മുഹ്യന്തി യത് വേദ വാദിന:

വേദവാദികൾ പോലും മോഹിച്ചു പോകുന്നു.

അതുകൊണ്ടാണ്,

യാമിമാം പുഷ്പിതാം വാചം
പ്രപദ്യന്തവിപശ്ചിത:
വേദവാദരതാ: പാർത്ഥാ
നാന്യ ദസ്തീതി വാദിന:
കാമാത്മാന: സ്വർഗ്ഗപരാ:
ജന്മകർമ്മഫലപ്രദാം
ക്രിയാവിശേഷബഹുലാം
ഭോഗൈശ്വര്യ ഗതിം പ്രതി

എന്നൊക്കെ ഭഗവാൻ ഗീതയില് ചീത്തവിളിച്ചത്.

വേദത്തിന്റെ ലക്ഷ്യം മറന്ന് ഭോഗത്തിനും ഐശ്വര്യത്തിനും മാത്രമായി വേദമന്ത്രം ഉപയോഗപ്പെടുത്തി. അതിന് കാരണം വേദമല്ല. ഇയാളുടെ വാസനയ്ക്ക് അനുസരിച്ച് വേദമന്ത്രത്തിനെ ഉപയോഗപ്പെടുത്തി. ഇപ്പൊ ഭാഗവതസപ്താഹം പോലും അങ്ങനെ ആണല്ലോ. ഭാഗവതം പാരമാർത്ഥിക വിദ്യ ആണെങ്കിൽ പോലും രുഗ്മിണി കല്യാണത്തിന് മകൾക്ക് കല്യാണം കഴിയേണ്ടതുകൊണ്ട് തിരക്ക് കൂട്ടും.

അപ്പോ എന്താ നമ്മളുടെ വാസനയ്ക്കനുസരിച്ച് പെറുക്കി എടുത്തു കൊണ്ട് വരും. കൃഷ്ണാവതാരത്തിന് കുട്ടികൾ ഉണ്ടാവാൻ വേണ്ടി തിരക്ക് കൂട്ടും. എന്തൊക്കെ ഉണ്ടോ നമ്മളുടെ വാസനയ്ക്കനുസരിച്ച് നമ്മൾ വസ്തുവിനെ പറക്കി എടുക്കും. അങ്ങനെ ഉള്ളതുകൊണ്ട് തന്നെ ആണ് നിഗമകല്പതരോർഗളിതം ഫലം. വേദമാകുന്ന വൃക്ഷത്തിൽ നിന്നും നല്ല പഴുത്ത പഴം അതിന്റെ സാരം അതിന്റെ essence. അത് ഒരു കിളി കൊത്തി ചോട്ടിലിട്ടു.
ശുകമുഖാദ് അമൃതദ്രവസംയുതം
ശുകാചാര്യർ അദ്ദേഹം എന്തിനാ ഇപ്പൊ ഇതിന് മിനക്കെട്ടതെന്ന് വെച്ചാൽ സംസാരിണാം കരുണയാ:
കാരുണ്യം കൊണ്ട് സംസാരികൾക്കായി പറഞ്ഞു അത്രേ.

 രാമകൃഷ്ണദേവൻ ഒരു ഉദാഹരണം പറയും. മൂന്ന് പേര് നടന്നു പോകുന്നു. വിശപ്പ് എവിടെയും ഭക്ഷണം കിട്ടാനില്ല്യ. ഒരിടത്ത് ചെന്നപ്പോ വളരെ ഉയർന്ന ഒരു മതില്. അതിന്റെ മേലേക്ക് കയറി അങ്ങട് എന്താ ഉള്ളതെന്ന് നോക്കാം. ഒരാള് മിനക്കെട്ട് കയറി. കയറിയതും അങ്ങട് നോക്കുമ്പോ നല്ല തോട്ടം. മധുരമായ പഴങ്ങൾ. സരസ്സ്. ധാരാളം ജലം. ഭക്ഷണപദാർത്ഥങ്ങൾ ഒക്കെ ണ്ട്. എല്ലാ സുഖസാമഗ്രികളും ണ്ട്. തിരിച്ചും മറിച്ചും നോക്കില്ല്യ ചാടി. ചോട്ടിൽ നില്ക്കുന്ന രണ്ടാള് കണ്ടു. അയാൾക്ക് എന്തോ കിട്ടിണ്ട് എന്നറിഞ്ഞു. രണ്ടാമത്തെ ആള് പറഞ്ഞു. ഞാൻ മുകളിൽ പോയി നോക്കീട്ട് പറയാം  ട്ടോ. ഇയാള് മെനക്കെട്ടു മുകളിൽ കയറി നോക്കിയപ്പോ കണ്ടു. വളരെ സമൃദ്ധം. താഴെ നോക്കി മറ്റയാളോട് പറഞ്ഞു. ഇവിടെ എല്ലാംണ്ട് ട്ടോ. വേണംങ്കിൽ വരൂ ന്ന് പറഞ്ഞു ചാടി. മൂന്നാമത്തെ ആള് തീരുമാനിച്ചു അവിടെ പോയിട്ട് കാണണം. ആ സമൃദ്ധി കണ്ട് തിരിച്ചു വന്ന് ഇവിടെ ഉള്ളവരോടൊക്കെ പറയണം. ഒരു കാരുണ്യം. ആ കാരുണ്യത്തിനെ ബലമായി വെച്ച് കൊണ്ട് ഇദ്ദേഹം അവിടെ കയറിയിട്ട് അവിടെ ക്കെ കണ്ടു. അല്പം കുറച്ച് ഭക്ഷിച്ചു ഇഷ്ടായി. ന്നിട്ട് ഇങ്ങട് ചാടി .ആ ഇങ്ങട് ചാടുന്ന ആളുകളാണ് ജീവന്മുക്തന്മാരായ ആചാര്യന്മാരായ ശ്രീശുകമഹർഷിയെ പോലുള്ളവർ. സംസാരിണാം കരുണയാ:  കരുണ കൊണ്ട് സംസാരികൾ ദുഖിക്കുന്നതു കണ്ട് ഇങ്ങടേക്ക് വരുന്നവരാണ് അവർ.
ശ്രീനൊച്ചൂർജി
 *തുടരും. ...*

No comments: