Thursday, December 27, 2018

ഈശ്വരസ്നേഹത്തിന്‍റെ മാസ്മരികത


നമ്മള്‍ എല്ലാവരും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിച്ച് ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. വ്യക്തികളെയും സംഭവങ്ങളെയും വസ്തുക്കളെയും സ്നേഹിക്കാന്‍ ശ്രമിക്കുന്നു . ഈ സ്നേഹം പങ്കുവെക്കുന്ന സമയത്ത് നമ്മള്‍ അനുഭവിക്കുന്ന സുഖം കാരണത്താല്‍ ഈ സ്നേഹം എന്നും നിലനില്‍ക്കണമെന്നും സ്നേഹിക്കുന്ന വസ്തുവോ വ്യക്തിയോ എന്നെന്നും എന്‍റേതായിരിക്കണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ജീവിതം സദാ പരിവര്‍ത്തനത്തിന് വിധേയമാണ്.ഇന്ന് ഉളളത് നാളെ ഇല്ലാതാകുന്നു. ഇന്ന് ഇല്ലാത്തത് നാളെ ഉണ്ടാകുന്നു. നമ്മുടെ സ്നേഹം ജീവിതത്തില്‍ ഉടനീളം ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പറിച്ച് നടേണ്ടെതായി വരുന്നു. അഞ്ചു വയസ്സില്‍ കളിപ്പാട്ടത്തോട് തോന്നിയ സ്നേഹം . പതിനഞ്ച് വയസ്സാകുമ്പോള്‍ കാണപ്പെടുന്നില്ല.കോളേജിലെ കൂട്ടുകാരോട് തോന്നിരുന്ന സ്നേഹം കുടുംബ പ്രാരാബ്ദ്ധങ്ങളില്‍ ജീവിക്കുന്ന സമയത്ത് കാണപ്പെടുന്നില്ല. സ്നേഹം എന്നും ഇങ്ങനെ ചഞ്ചലമായി തുടരുന്നു. മാത്രമല്ല ഇത്തരം സ്നേഹം പലതരത്തിലും ദുഃഖത്തിന് കാരണഹേതുമാകുന്നു.നമ്മെ വളരെ അധികം സ്നേഹിക്കുന്ന വ്യക്തിയില്‍ നിന്ന് പിന്നീട് സ്നേഹം ലഭിക്കാതായാല്‍ അവിടെ ദുഃഖം ജനിക്കുന്നു. അഥവാ ആ വ്യക്തി മരണംവരെ സ്നേഹിച്ചുവെങ്കില്‍ ആ മരണം മഹാ ദുഃഖമായി പരിണമിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ നമുക്ക് സ്നേഹിക്കുവാനും നമ്മളെ സ്നേഹിക്കുവാനും ശാശ്വതമായി നമ്മുടെ മുമ്പില്‍ നിന്നു തരുവാന്‍ ആരുണ്ട്?
അനിശ്ചിതത്ത്വങ്ങളും സാഹസങ്ങളും നിറഞ്ഞ ഒരു യാത്ര പോലെയാണ് ജീവിതം. നാളെ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പോലും അറിയാത്ത, കേവലം ഒരു ഊഹം മാത്രമായ ഭാവിയെ വിശ്വസിച്ചു കൊണ്ട്ഓരോ നിമിഷവും നമ്മള്‍ ചുവട് വയ്ക്കുന്നത്. ഈ യാത്രയില്‍ നമുക്ക് ആശ്രയം ദൈവത്തിന്‍റെ സ്നേഹം മാത്രമാണ്.
നിലത്ത് കിടക്കുന്ന ഒരു സ്ലാബിലൂടെ കാലു വിറയ്ക്കാതെ നമുക്ക് നടക്കാം. അതേ സ്ലാബ് ഇരുപത്തഞ്ചടി ഉയരത്തില്‍ ഉറപ്പിച്ച ശേഷം അതിലൂടെ നടക്കുവാന്‍ ആവശ്യപ്പെട്ടാല്‍ സ്വഭാവികമായും ഒരു ഭയം നമ്മളില്‍ ഉണ്ടാകും. എന്നാല്‍ നമ്മുടെ അരക്കെട്ടില്‍ ഒരു സേഫ്റ്റി ബെല്‍റ്റ് ധരിച്ച ശേഷം നടക്കുകയാണെങ്കില്‍ ആ ഭയം നമ്മളെ കീഴടക്കുകയില്ല ഇതുപോലെ തന്നെയാണ് കഠിനമായ ജീവിതസാഹചര്യങ്ങളിലൂടെ മുന്നേറുമ്പോള്‍ ഈശ്വരവിശ്വസവും ഈശ്വരസ്നേഹവും നമ്മളെ സംരഷിക്കുന്നത്. എന്നാല്‍ ഈശ്വരനെ സ്നേഹിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കുളളില്‍ ചില ശുദ്ധീകരണങ്ങള്‍ ചെയ്യേണ്ടതാണ്. നിര്‍ജീവവസ്തുക്കളായ കാടിനെയും മലയേയും പുഴയേയുമെല്ലാം സ്നേഹിക്കുവാന്‍ നമ്മളില്‍ പ്രത്യേകിച്ച് യാതൊരു പരിവര്‍ത്തനവും നമ്മള്‍ ഉണ്ടാക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ വീട്ടില്‍ പച്ചക്കറിച്ചെടി വളര്‍ത്തി അതിനെ സ്നേഹിച്ച് പരിപാലിക്കുമ്പോള്‍ ദൂരയാത്രകളോ വിരുന്നോ പോകാതെ അവയെ വാടാതെ സംരക്ഷിക്കാന്‍ നമ്മള്‍ പ്രതിബധരാകുന്നു. സ്നേഹിക്കുവാന്‍ വേണ്ടി ഒരു ഓമന മൃഗത്തെ വളര്‍ത്തുകയാണെങ്കിലോ? ഒരു നേരം പോലും വീട്ടില്‍ നിന്ന് മാറിനില്‍ക്കുവാന്‍ സാധിക്കാത്ത വിധം നമ്മള്‍ ബന്ധിതരാകുന്നു. മനുഷ്യരുടെ കൂടെ സ്നേഹബന്ധം ഉണ്ടാക്കുവാനും ആ സ്നേഹം നിലനിര്‍ത്തികൊണ്ടുപോകുവാനും നമ്മളെ നമ്മള്‍ അടിമുടി പരിഷ്കരണം ചെയ്യേണ്ടതായി വരുന്നു. അങ്ങനെയെങ്കില്‍ ഈശ്വരനുമായി സ്നേഹബന്ധം സ്ഥാപിച്ചെടുക്കുവാന്‍ നമ്മള്‍ എത്ര വലിയ ശുദ്ധീകരണം ചെയ്യണം ? ഈ ശുദ്ധീകരണത്തിനായാണ് നിത്യവുമുളള സത്സംഗങ്ങളും ധ്യാനവും ആത്മീയപഠനവുമെല്ലാം നമ്മള്‍ ചെയ്യുന്നത്. ശുദ്ധമായ ഉളളത്തില്‍ ദൈവത്തിന്‍റെ പ്രകാശം നിറയുന്നു. അതോടെ നമ്മുടെ ജീവിത യാത്ര കൂരിരുട്ടില്‍ ആണെങ്കില്‍ പോലും മുന്നോട്ട് പോകാനുളള വഴി വ്യക്തമായി ദൃശ്യമാകുന്നു. ഇതാണ് ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ടുളള ഗുണം’

‌ഓം ശാന്തി:

No comments: