Friday, December 28, 2018

*ശ്രീമദ് ഭാഗവതം 14*

അപ്പോ, തേനേ ബ്രഹ്മ ഹൃദാ യ ആദി കവയേ

ഇതിനെ ബുദ്ധി കൊണ്ടും മനസ്സ് കൊണ്ടും ഒക്കെ പിടിക്കാൻ തുടങ്ങിയാൽ എന്താകും.

മുഹ്യന്തി യൽ സൂരയ:

എത്രയോ ആളുകള് ഇത് ശാസ്ത്രം കൊണ്ട്, ഘടം പടം എന്നാ ആചാര്യസ്വാമികൾ പറയാ.  എവിടെയോ പണ്ഡിതന്മാരെ കണ്ടു തോന്നണു അദ്ദേഹം. വാക്യാർത്ഥ സദസ്സ്. 

(ഞങ്ങള് പഠിക്കുമ്പോൾ ഇതേപോലെ വാക്യാർത്ഥ സദസ്സ് ണ്ടാവും ശങ്കരജയന്തിക്ക്. അപ്പോ അവര് ന്യായശാസ്ത്ര വാക്യാർത്ഥം ചെയ്യും. കുടം മണ്ണ് കൊണ്ടുണ്ടാക്കി. പർവ്വതത്തിൽ പുക കാണുന്നത് കൊണ്ട് അവിടെ അഗ്നി ണ്ട്. ഇതൊക്കെ അനുമാനശാസ്ത്രമാണ്. ഇതിങ്ങനെ സംസ്കൃതത്തിൽ പരസ്പരം പറഞ്ഞു കൊണ്ടിരിക്കും. ഞങ്ങൾ കുട്ടികളൊക്കെ അവരുടെ മുമ്പിലിരുന്നു. അപ്പോ ഒരാള് കയറി വന്നു ചോദിച്ചു. അവരെന്തിനാ ഇങ്ങനെ സംസ്കൃതത്തിൽ ശണ്ഠ കൂടുന്നത് എന്ന് . )

അപ്പോ ,ഘടം പർവ്വതം അഗ്നി എന്നൊക്കെ പറയുമ്പോ ശങ്കരാചാര്യ സ്വാമികൾക്ക് തോന്നി.

ഘടോ വാ മൃത് പിണ്ഡോ അപി അണുര് അപി ച ധൂമോ അഗ്നിരചല:
പടോവാ തന്തുർവാ പരിഹരതി കിം ഘോരശമനം
വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തർക്കവചസാ
പദാംഭോജം ശംഭോ: ഭജ പരമസൗഖ്യം വ്രജ സുധീ:

അത് അണുവോ, ഘടമോ ,പടമോ, മൃത് പിണ്ഡമോ എന്തോ ആവട്ടെ ആറ്റമോ മോളിക്യൂളോ എന്തോ ആവട്ടെ സയൻസ് ഒക്കെ പറഞ്ഞ് എന്തിനാ തല കേട് വരുത്തുന്നത്.

പദാംഭോജം ശംഭോ ഭജ ഘോരശമനം

ഹൃദയത്തിൽ ഘോരമായ അജ്ഞാനം നില്ക്കണു .മനസ്സിന് ശാന്തി ഇല്ല്യ. വയറ് വിശന്നിട്ട് ഇരിക്കുമ്പഴേ നല്ല ഒരു ആഹാരത്തിനെ കുറിച്ച് പ്രഭാഷണം ചെയ്ത് ഏതു പച്ചക്കറിയാ കഴിക്കേണ്ടത് ഏതാ കഴിക്കാൻ പാടില്ലാത്തത്. അതില് എന്തൊക്കെ കെമിക്കൽസ് ണ്ട് എന്നൊക്കെ പ്രസംഗിച്ചിട്ട് വയറ് പൊരിഞ്ഞു കൊണ്ടിരിക്കണു.

ഘോരശമനം വൃഥാ കണ്ഠക്ഷോഭം വഹസി.

കണ്ഠക്ഷോഭം കൊണ്ട് പ്രയോജനം ഇല്ല്യ.

ശംഭോ: പദാംഭോജം ഭജ:

ഭഗവാനെ ഭജിക്കാ വെച്ചാലെന്താ, അനുഭവിക്കൂ എന്നർത്ഥം. മനസ്സിന്റേയും ബുദ്ധിയുടേയും തലം വിട്ട് ചോട്ടിലേക്ക് വരിക. അവിടെ നിശ്ചലതയാണ്. ബുദ്ധിയുടെ തലത്തിലും മനസ്സിന്റെ തലത്തിലും എപ്പഴും ബഹളമാണ്. ആ ബഹളം അവസാനിപ്പിച്ചിട്ട് നമുക്ക് ഹൃദയത്തില് പോവാൻ പറ്റില്ല്യ.

ഘടമോ പടമോ മൃത് പിണ്ഡമോ എന്തുമായിക്കൊള്ളട്ടെ. അവരവർക്ക് ആചാര്യന്മാര് എന്തുമാർഗ്ഗം ഉപദേശിച്ചു തന്നിട്ടുണ്ടോ ആ മാർഗ്ഗത്തിൽ നേരേ ഹൃദയസ്ഥാനത്തേക്ക് പോയാൽ അവിടെ തികച്ചും നിശ്ചലമാണ്. പൂർണതയാണ്,  ആനന്ദമാണ്  തൃപ്തി ആണ്. ശാന്തി ആണ്. ആ ശാന്തിക്ക് ഉള്ള ഉറവിടത്തിലേക്ക് ചെല്ലാതെ വെറുതെ ബുദ്ധിയിലും മനസ്സിലും കളിച്ചുകൊണ്ടിരുന്നാൽ

മുഹ്യന്തി യൽ സൂരയ:

വ്യാസഭഗവാൻ പറഞ്ഞു വലിയ വലിയ ബുദ്ധിശാലികൾ പോലും

 മുഹ്യന്തി  മോഹം  ഗച്ഛന്തി എന്തൊക്കെയോ ധരിച്ച് കൊണ്ട് പോകുന്നു.

തേനേ ബ്രഹ്മ ഹൃദാ യ ആദി കവയേ മുഹ്യന്തി യൽ സൂരയ
തേജോ വാരിമൃദാം യഥാ വിനിമയോ യത്ര ത്രിസർഗോഽമൃഷാ
ധാമ്നാ സ്വേന സദാ നിരസ്തകുഹകം സത്യം പരം ധീമഹി.

സ്വയം പ്രകാശമാനമായി ഭഗവാൻ ഹൃദയത്തിൽ സദാ പ്രകാശിച്ചു കൊണ്ടിരിക്കുന്നു. സകല അജ്ഞാനത്തിനേയും ഭഗവദ് പ്രകാശം കൊണ്ട് ഇല്ലാതാക്കാം. വാസ്തവത്തിൽ അജ്ഞാനമേയില്ല്യ.

ജ്ഞാനദേവൻ (ജ്ഞാനേശ്വരൻ) ചോദിക്കുന്നു. സൂര്യന് ഇരുട്ടിനെ മനസ്സിലാവോ എന്ന്. സൂര്യന്റെ അടുത്ത് ചെന്ന് ഇരുട്ടിനെ കുറിച്ച് പ്രസംഗിച്ചാൽ സൂര്യന് ഇരുട്ടിനെ അറിയേ ഇല്ല്യ. സൂര്യഭഗവാനേ അങ്ങ് പോവരുത്. പോയാൽ ഇരുട്ട് വരും. സൂര്യൻ ചോദിച്ചു. എന്താണ് ഇരുട്ട്. ഏഴേ മുക്കാല് വരെ നിക്ക്വോ. അപ്പോ  കാണാം. സൂര്യൻ ഏഴേ മുക്കാല് വരെ നിന്നാ ഇരുട്ട് കാണോ. സൂര്യൻ നില്ക്കുന്നിടത്തോളം ഇരുട്ട് കാണില്ല്യ. അതേപോലെ നമ്മളുടെ ദൃഷ്ടി സ്വരൂപത്തിലാണെങ്കിൽ അവിടെ അജ്ഞാനമേയില്ല്യ. ശരീരത്തിലും മനസ്സിലും ആണ് ദൃഷ്ടി ച്ചാ അജ്ഞാനം ണ്ട്. നമ്മുടെ സ്വരൂപം സദാ പ്രകാശിച്ചു കൊണ്ടിരിക്കുന്നു.

സദാ നിരസ്തകുഹകം സത്യം പരം ധീമഹി.

യാതൊരു വിധത്തിലുള്ള വ്യവധാനവും കൂടാതെ തടസ്സവും കൂടാതെ എല്ലാവരുടെ ഉള്ളിലും അത്  പ്രകാശിക്കണ്ട്.
ശ്രീനൊച്ചൂർജി
 *തുടരും. .*

No comments: