Thursday, December 27, 2018

വാല്മീകി രാമായണം-65

സപ്ത സപ്തജ വർഷാണി
ദണ്ഡകാരണ്യ മാശ്രിത:
അഭിഷേകമിതം തിത്വ
ജഡാചീര ധരോ ഭവ

ഏഴും ഏഴും പതിന്നാലു വർഷം നീ ജഡാധാരിയായി  കാട്ടിലേയ്ക്കു പോകണം. ഭരതനെ രാജാവാക്കണം.
ഇതു കേൾക്കേണ്ട താമസം രാമൻ പറഞ്ഞു ഏവമസ്തു, ഇത്രയേ ഉള്ളു! അതിനാണോ ഈ അലങ്കോലം. മനസ്സു കൊണ്ട് ഞാൻ കാട്ടിലേയ്ക്ക് പോയി കഴിഞ്ഞു മാതാവേ. ഇപ്പോഴേ ദാ ഞാൻ ഇറങ്ങുകയായി. പക്ഷേ എന്തിനാണ് പിതാവ് എന്നോട് കോപിച്ചിരിക്കുന്നത്. എന്തിനാണെന്നെ കാട്ടിലയക്കുന്നത്. പിതാവ് തന്നെ ഈ കാര്യം എന്നോടു പറയാത്തതെന്തെ. ഭരതനെ ഞാൻ തന്നെ ഇവിടെ കൊണ്ടു വന്ന് പട്ടാഭിഷേകം ചെയ്യാം മാതാവേ.

ഇത് കേട്ടപ്പോൾ കൈകേയിക്ക് സംശയം ഒരു പക്ഷേ വനവാസത്തിന് പോകാതിരിക്കുമോ രാമൻ. എന്നിട്ട് രാമനെ നോക്കി പറഞ്ഞു ഭരതന്റെ പട്ടാഭിഷേകം കാണാൻ നീ ഇവിടെ നിൽക്കരുത്. നീ വനവാസത്തിന് പുറപ്പെടാതെ നിന്റെ പിതാവ് ജലപാനം ചെയ്യുകയോ ഉറങ്ങുകയോ ഇല്ല.
ഇത് കേട്ട് ചാടി എഴുന്നേറ്റു രാമൻ. കോപിക്കരുത് മാതാവേ ഞാൻ ദാ ഇറങ്ങുന്നു. യാസ്യാമി ഭവ സുപ്രീത. സന്തോഷമായിരിക്കു ഞാൻ വനവാസത്തിന് പുറപ്പെടുകയായി. ഈ അരമനയിലോ സുഖവാസത്തിലോ എനിക്ക് രുചിയില്ല.

നാഹവർത്തപരോ ദേവി
ലോകമാവസ്തുമുത്സഹേ
വിദ്ദിമാം ഋഷിഭി തുല്യം
വിമലം ധർമ്മമാസ്തിതം.
വസിഷ്ഠ വിശ്വാമിത്ര മഹർഷിമാർക്ക് തുല്യമാണ് എന്റെ മനസ്ഥിതി. ധർമ്മത്തിന് വേണ്ടി മാത്രം ഇങ്ങനെ ക്ഷത്രിയ വേഷത്തിലിരിക്കുന്നുവെന്നേയുള്ളു. എനിക്ക് ഈ രാജ്യത്തിലോ പണത്തിലോ സുഖത്തിലോ സമൃദ്ധിയിലോ ഒരാശയും ഇല്ല. പിന്നീടൊരിക്കൽ രാമൻ പറയുന്നുണ്ട് കൈകേയി മാതാവിന് എന്നോട് മകനേക്കാൾ ഏറെ പ്രിയമാണ് അതിനാലാണ് രാജ്യ ഭാരമെല്ലാം ഭരതന് നല്കിയിട്ട് എന്നെ സുഖമായിരിക്കാൻ കാട്ടിലേയ്ക്ക് പറഞ്ഞു വിട്ടത്.

അല്പം പോലും വികാരങ്ങളില്ലാതെ സ്ഥിരപ്രജ്ഞനായി രാമൻ. നാളെ പട്ടാഭിഷേകമോ ശരി. രാജ്യഭരണം പേയാലും ശരി. വനവാസത്തിന് പോയാലും ശരി. മരവുരി ധരിക്കേണ്ടി വന്നാലും ശരി.

തുഷാരകര ബിംബാഛം മനോയസ്യം നിരാകുലം
സാഹചര്യങ്ങൾ എന്ത് തന്നെ ആയിക്കോട്ടെ രാമന്റെ മനസ്സ് ശരത്കാല ചന്ദ്രിക പോലെ പ്രസന്നമായിരിക്കുന്നു. മരണം നടന്നാലും യുദ്ധം നടന്നാലും ഉത്സവം നടന്നാലും പ്രശാന്തമായ മനസ്സാണ് സ്ഥിരപ്രജ്ഞനായ രാമന്റേത്. ആ രാമനെ നമുക്ക് നമസ്കരിക്കാം.
Malini dipu
Nochurji 🙏 🙏

No comments: