Wednesday, December 26, 2018

അരയാല്‍ മാഹാത്മ്യം
അരയാൽ വൃക്ഷങ്ങളുടെ രാജാവാണ്‌ അശ്വത്ഥം, ബോധിദ്രുമം, പിപ്പലം തുടങ്ങിയ പേരുകളിലും അരയാൽ അറിയപ്പെടുന്നു. അരയാലിനെ ഒരു പുണ്യ വൃക്ഷമായിട്ടാണ് ഹിന്ദുമത വിശ്വാസികളും ബുദ്ധമത വിശ്വസികളും കാണക്കാക്കുന്നത്.
ശ്രീബുദ്ധന്‌ ജ്ഞാനോദയമുണ്ടായത്‌ ബോധിവൃക്ഷച്ചുവട്ടില്‍വെച്ചാണെന്നതു പ്രസിദ്ധമാണ്‌. ശിവന്റെ ഒരു ഭാവമായ ദക്ഷിണാമൂര്‍ത്തി പേരാല്‍ച്ചുവട്ടില്‍ ദക്ഷിണാഭിമുഖമായിരുന്ന്‌ ഏവര്‍ക്കും ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നതായിട്ടാണ് ഹൈദവ വിശ്വാസം . ഇതൊക്കെ ആലിന്റെ ജ്ഞാനകാരത്വത്തെ സൂചിപ്പിക്കുന്നു . അരയാല്‍ അനശ്വരവൃക്ഷമാണെന്നാണു വിശ്വാസം. വൃക്ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ പടര്‍ന്നുപന്തലിക്കുന്നതും അരയാല്‍തന്നെ. ഇത്‌ പരമാത്മാവിന്റെ ധര്‍മ്മമായ സര്‍വ്വവ്യാപിത്വത്തെയും അമരത്വത്തെയും സൂചിപ്പിക്കുന്നതായി സ്വാമി ചിന്മയാനന്ദന്‍ പറഞ്ഞിട്ടുണ്ട്. "അശ്വസ്തഃ സര്‍വ്വവൃക്ഷാണം" എന്ന്‌ ഭഗവത്ഗീതയിലും പറയുന്നുണ്ട്‌. വൃക്ഷങ്ങളില്‍ അശ്വത്ഥമാണ്‌ താനെന്നാണ്‌ ശ്രീകൃഷ്ണന്‍ അരുളിചെയ്തിട്ടുള്ളത്. ഈ പ്രപഞ്ചത്തെ, മുകളില്‍ വേരുകളോടുകൂടിയതും കീഴില്‍ ശാഖകളോടുകൂടിയതും അഴിവില്ലാത്തതുമായ അരയാലായും ഭഗവത്ഗീത ചിത്രീകരിക്കുന്നു. കഠോപനിഷത്തിലും സമാനമായ രൂപകല്‍പന സ്മരണീയമാണ്‌. ഇതെല്ലാം അരയാലിന്റെ മഹത്വത്തെയാണ്‌ വെളിവാക്കുന്നത്‌.
ഇടിമിന്നല്‍ മൂലം ഭൂമിയിലേക്കുവരുന്ന വൈദ്യുത പ്രവാഹത്തെ പിടിച്ചെടുത്ത്‌ സ്വയം ദഹിക്കാതെ ഭൂമിയിലെത്തിക്കാനുള്ള കഴിവ്‌ അരയാലിനുണ്ടന്ന് ശാസ്ത്രം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതു കൊണ്ടായിരിക്കാം ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും മറ്റും സമീപത്ത്‌ അരയാല്‍ നട്ടുവളര്‍ത്തുന്നത്‌ . *അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കാനുള്ള അരയാലിന്റെ കഴിവും പ്രസിദ്ധമാണ്‌.
മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണുരൂപിണേ അഗ്രതോ ശിവരൂപായ വൃക്ഷരാജായ തേ നമഃ എന്ന ശ്ലോകത്തില്‍ അരയാലിന്റെ മൂലത്തില്‍ ബ്രഹ്മാവും മദ്ധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ ശിവനും കുടികൊള്ളുന്നതായി സൂചിപ്പിച്ചിരിക്കുന്നു. സര്‍വ്വദേവതകളും അശ്വത്ഥത്തില്‍ കുടികൊള്ളുന്നുവെന്നും വിശ്വാസമുണ്ട്‌. ശനിയാഴ്ചകളില്‍ അരയാല്‍പ്രദക്ഷിണത്തിന്‌ ദിവ്യത്വം കല്‍പിക്കപ്പെടുന്നതിനെപ്പറ്റി ഒരു കഥയുണ്ട്‌. പാലാഴിമഥനത്തില്‍ ജ്യേഷ്ഠാഭഗവതി അഥവാ അലക്ഷ്മി ഉയര്‍ന്നുവന്നപ്പോള്‍ ത്രിമൂര്‍ത്തികള്‍ ആ ദേവതയെ കാണുകയും അശ്വത്ഥവൃക്ഷത്തിന്റെ മൂലത്തില്‍ വസിച്ചുകൊള്ളാന്‍ അവര്‍ അലക്ഷ്മിയോട്‌ നിര്‍ദ്ദേശിക്കുകയും ചെയ്തു. ജ്യേഷ്ഠത്തിയെ കാണാന്‍ അനുജത്തിയായ മഹാലക്ഷ്മി ശനിയാഴ്ചതോറും എത്തുമെന്നും അതിനാല്‍ ശനിയാഴ്ച മാത്രമേ അശ്വത്ഥത്തെ സ്പര്‍ശിക്കാന്‍ പാടുള്ളൂ എന്നും നിർദ്ധേശിച്ചു
അരയാല്‍ച്ചുവട്ടില്‍ വെച്ച്‌ അസത്യം പറയുകയോ അശുഭകര്‍മ്മങ്ങള്‍ ചെയ്യുകയോ പാടില്ല എന്നാണു കരുതപ്പെടുന്നത്‌.* *അരയാല്‍ ഉണങ്ങിയോ വേരറ്റോ നിലംപതിച്ചാല്‍ അതിനെ മറ്റുപയോഗങ്ങള്‍ക്ക്‌ എടുക്കാതെ യഥാവിധി മനുഷ്യന്റെ മൃതദേഹം സംസ്കരിക്കുന്നതുപോലെ സംസ്കരിക്കുന്ന ചടങ്ങ് ചിലയിടങ്ങളില്‍ കാണാറുണ്ട്. വേപ്പ്‌ അരയാലിന്റെ പത്നിയാണെന്നാണ് സങ്കല്‍പം. ക്ഷേത്രങ്ങളിൽ അരയാലും വേപ്പും അടത്തടുത്ത്‌ നട്ടുവളര്‍ത്തുന്നത്‌ അതിവിശേഷമായി കരുതിവരുന്നു.ഏഴരശനി, കണ്ടകശനി തുടങ്ങിയവയുള്ളപ്പോഴും ശനിദശ കാലത്തും ദോഷശാന്തിയ്ക്കായി അരയാലിനെ പ്രദക്ഷിണം നടത്തുന്നത്‌ ഉത്തമമാണ്‌. കുറഞ്ഞത്‌ ഏഴുതവണയെങ്കിലും പ്രദക്ഷിണം വെണമെന്നാണ്‌ വിധി.
യം ദൃഷ്ട്വാ മുച്യതേ രോഗൈഃ
സ്പൃഷ്ട്വാ പാപൈഃ പ്രമുച്യതേ
യദാശ്രയാത് ചിരഞ്ജീവി
തമശ്വത്ഥം നമാമ്യഹം
എന്ന പ്രാര്‍ത്ഥനയോടെയാണ്‌ പ്രദക്ഷിണം ചെയ്യേണ്ടത് ശനിയാഴ്ച വെളുപ്പിനു നടത്തുന്ന അരയാല്‍ പ്രദക്ഷിണത്തിനും മഹത്വം കൂടുതലുണ്ട്‌. കന്യകകളുടെ ജാതകത്തില്‍ മംഗല്യദോഷമുണ്ടെങ്കില്‍ അതിന്റെ ശാന്തിയ്ക്കായി അശ്വത്ഥവിവാഹം നടത്തുന്ന പതിവുണ്ട്‌. അശ്വത്ഥത്തെ മഹാവിഷ്ണുവായി സങ്കല്‍പിച്ച്‌ മന്ത്രപൂര്‍വ്വം കന്യകയെ വിവാഹം കഴിച്ച്‌ ഭാവിവരന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു.അശ്വത്ഥത്തെ ശ്രീനാരായണനായി സങ്കല്‍പിച്ച്‌ അശ്വത്ഥനാരായണപൂജ ചെയ്യുന്നതുമൂലം ആരോഗ്യം, ഐശ്വര്യം, സന്താനലബ്ധി എന്നിവ കൈവരുന്നു. ശനിദോഷശാന്തിക്ക്‌ അശ്വത്ഥനാരായണപൂജയും നടത്താറുണ്ട്‌.
പി . എം . എൻ . നമ്പൂതിരി .

No comments: